ആലപ്പുഴ: പട്ടാളത്തിൽ ജോലി വാഗ്ദാനം നൽകി നിരവധി പേരിൽനിന്ന് ലക്ഷങ്ങൾ തട്ടിയ കേസിൽ യുവതി അറസ്റ്റിൽ. ആലപ്പുഴ മുനിസിപ്പൽ സനാതനപുരം 15ൽ ചിറവീട്ടിൽ ശ്രുതിമോൾ (24) ആണ് ആലപ്പുഴ സൗത്ത് പോലീസിന്റെ പിടിയിലായത്.
തനിക്ക് പട്ടാളത്തിലാണ് ജോലിയെന്ന് പരാതിക്കാരെ പറഞ്ഞ് വിശ്വസിപ്പിച്ചായിരുന്നു ശഅരുതി മോളുടെ തട്ടിപ്പ്. പകുതി പണം നാട്ടിൽനിന്ന് വാങ്ങിയശേഷം ബാക്കി തുക ജോലി ശരിയായിട്ട് നൽകിയാൽ മതിയെന്ന് പറഞ്ഞ് ഡൽഹിയിലേക്കും മറ്റ് സ്ഥലങ്ങളിലേക്കും വിളിച്ചുവരുത്തും. തുടർന്ന് സൈനിക വേഷത്തിലെത്തി പരാതിക്കാരിൽനിന്നും ബാക്കി പണം വാങ്ങിച്ച് പറ്റിക്കുന്നതാണ് ഇവരുടെ തട്ടിപ്പ് രീതി.
ഒടുവിൽ മുഴുവൻ പണവും നൽകിയിട്ടും ജോലി ലഭിക്കാതായതോടെ പോലീസ് സ്റ്റേഷനിൽ പരാതിയുമായി എത്തിയവരാണ് തട്ടിപ്പ് പുറത്തെത്തിച്ചത്. അതേസമയം, ശ്രുതി മോളെ കൂടാതെ സംഭവത്തിൽ കൂടുതൽ പ്രതികൾ ഉൾപ്പെട്ടിട്ടുണ്ടോയെന്നും അന്വേഷിക്കുന്നുണ്ട്.
കോടതി പ്രതിയെ റിമാൻഡ് ചെയ്തു. സി.ഐ എസ്. അരുൺ, എസ്.ഐ രജിരാജ്, എ.എസ്.ഐ മോഹൻകുമാർ, ബി. ലേഖ, എസ്.സി.പി.ഒ ബിനോജ്, സി.പി.ഒമാരായ വിപിൻദാസ്, അംബീഷ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു അന്വേഷണം.