ഗ്രൗണ്ടിൽ നിന്നും വീണുകിട്ടിയ സ്വർണാഭരണം കൈയ്യോടെ ഉടമയെ ഏൽപ്പിച്ച് വിദ്യാർത്ഥിയുടെ മാതൃക; തിരികെ കിട്ടിയത് മൂന്ന് മാസം മുൻപ് നഷ്ടമായ കൈചെയിൻ

ആതവനാട്: സ്‌കൂൾ ഗ്രൗണ്ടിൽ നിന്നും നിന്നും കളഞ്ഞുകിട്ടിയ സ്വർണ്ണ കൈ ചെയിൻ അധ്യാപകരെ ഏൽപ്പിച്ച് ഉടമയെ കണ്ടെത്തി പത്താം ക്ലാസുകാരന്റെ മാതൃക. മലപ്പുറം ജില്ലയിലെ ആതവനാടിനടുത്ത് പൂളമംഗലം സൈനുദ്ദീൻ മെമ്മോറിയൽ സ്‌കൂളിലെ വിദ്യാർത്ഥി ബിഷ്റുൽ ഹാഫിക്കാണ് സ്‌കൂളിന് തന്നെ അഭിമാനമായത്. കഴിഞ്ഞ ദിവസം സ്‌കൂൾ ഗ്രൗണ്ടിൽ നിന്ന് ആഭരണം വീണുകിട്ടുകയായിരുന്നു. ഉടനെ തന്നെ അത് ബിഷ്റുൽ പ്രഥമ അധ്യാപികയെ ഏൽപ്പിക്കുകയും ചെയ്തു.

കാടാമ്പുഴ കരേക്കാട് സ്വദേശി റംലയുടെ സ്വർണ്ണാഭരണമാണ് മൂന്ന് മാസത്തോളം കഴിഞ്ഞ് തിരികെ കിട്ടയത്. സ്‌കൂളിൽ മാർച്ച് മാസത്തിൽ നടന്ന പൂർവ വിദ്യാർഥി സംഗമത്തിലെത്തിയതായിരുന്നു റംല. പരിപാടിക്കിടെ കൈയിൽ അണിഞ്ഞിരുന്ന മുക്കാൽ പവനോളം തൂക്കമുള്ള ആഭരണം സ്‌കൂളിൽ വീണുപോവുകയായിരുന്നു.

അതേസമയം, സ്‌കൂളിൽ തന്നെയാണ് ആഭരണം നഷ്ടപ്പെട്ടതെന്ന് ഉറപ്പുണ്ടായിരുന്ന റംല അന്ന് മുതൽ പല ദിവസങ്ങളിലായി സ്‌കൂൾ മൊത്തം അരിച്ചുപെറുക്കിയിരുന്നു. എന്നിട്ടും സ്വർണ്ണ ചെയിൻ കണ്ടെത്താൻ സാധിച്ചിരുന്നില്ല.

പിന്നീട് ആഭരണം നഷ്ടമായി മൂന്ന് മാസങ്ങൾക്ക് ശേഷമാണ് സ്‌കൂളിലെ പത്താം ക്ലാസ്സ് വിദ്യാർഥി ബിഷ്റുൽ ഹാഫിക്കിന് ആഭരണം ലഭിച്ചത്. ആഭരണം കിട്ടിയ ഉടനെ തന്നെ പ്രഥമാധ്യാപിക വിആർ പുഷ്പലതയെ ഏൽപ്പിക്കുകയായിരുന്നു. കഴിഞ്ഞ മാർച്ച് അഞ്ചിന് നടന്ന പൂർവസംഗമത്തിനെത്തിയ റംലയെ ബന്ധപ്പെട്ടപ്പോൾ ആഭരണം അവരുടേതാണെന്ന് ഉറപ്പാക്കുകയായിരുന്നു.

also read- കുടുംബശ്രീ അയൽ കൂട്ടങ്ങളുടെ പേരിൽ വ്യാജ രേഖകളുണ്ടാക്കി 60 ലക്ഷത്തിന്റെ വായ്പാ തട്ടിപ്പ്; രണ്ട് സ്ത്രീകൾ പിടിയിൽ; കൂടുതൽ പേരുണ്ടെന്ന് പോലീസ്

പിന്നീട് നടന്ന അസംബ്ലിയിൽ വെച്ച് ആഭരണം ഉടയ്ക്ക് കൈമാറി. വിദ്യാർഥിക്കുള്ള പാരിതോഷികമായിട്ടാണ് റംല സ്‌കൂളിലെത്തിയത്. സ്റ്റാഫ് സെക്രട്ടറി എ ആബിദ, അനൂപ് ചാത്തീരത്ത്, അധ്യാപിക ജയശ്രീ എന്നിവർ പങ്കെടുത്തു. പത്താം ക്ലാസുകാരനെ അഭിനന്ദിക്കുകയും എല്ലാവരും കുട്ടിയുടെ സത്യസന്ധതയെ മാതൃകയാക്കണമെന്നും റംല പ്രതികരിച്ചു.

Exit mobile version