കുടുംബശ്രീ അയൽ കൂട്ടങ്ങളുടെ പേരിൽ വ്യാജ രേഖകളുണ്ടാക്കി 60 ലക്ഷത്തിന്റെ വായ്പാ തട്ടിപ്പ്; രണ്ട് സ്ത്രീകൾ പിടിയിൽ; കൂടുതൽ പേരുണ്ടെന്ന് പോലീസ്

കൊച്ചി: കൊച്ചിയിൽ കുടുംബശ്രീയുടെ അയൽക്കൂട്ടങ്ങളുടെ പേരിൽ നടത്തിയ വായ്പാ തട്ടിപ്പിൽ കൂടുതൽ പ്രതികളുണ്ടെന്ന് പോലീസ്. രണ്ട് പേരാണ് സംഭവത്തിൽ അറസ്റ്റിലായിട്ടുള്ളത്. ഇവർക്ക് സഹായം ചെയ്തവരടക്കം നിരവധി പേരുണ്ടെന്നാണ് പോലീസ് പറയുന്നത്.

കേസിൽ രണ്ട് സ്ത്രീകളാണ് ഇതുവരെ പോലീസിന്റെ പിടിയിലായിട്ടുള്ളത്. ചോദ്യം ചെയ്യുന്നതിനായി അറസ്റ്റിലായ പ്രതികളെ ഇന്ന് പോലീസ് കസ്റ്റഡിയിൽ വാങ്ങും. പള്ളുരുത്തി സ്വദേശികളായ പ്രതികളായ നിഷ, ദീപ എന്നിവർ റിമാന്റിൽ ജയിലിൽ കഴിയുകയാണ്. അയൽ കൂട്ടങ്ങളുടെ പേരിൽ വ്യാജ രേഖകളുണ്ടാക്കിയാണ് ഇവർ ബാങ്കിൽ നിന്നും വായ്പ നേടിയത്. പ്രാഥമികമായി ചോദ്യം ചെയ്തതോടെ തന്നെ കേസിൽ കൂടുതൽ പേർ ഉൾപെട്ടിട്ടുള്ളതായി പോലീസിന് വിവരം കിട്ടിയിരുന്നു.

കുടുംബശ്രീയിലെ നിഷ എന്നു പേരുള്ള ഒരു ഉദ്യോഗസ്ഥയുടെ പേര് തട്ടിപ്പിന് പ്രതിയായ നിഷ ദുരുപയോഗം ചെയ്തിട്ടുണ്ട്. ദീപയേയും നിഷയേയും കസ്റ്റഡിയിൽ വാങ്ങി വിശദമായി ചോദ്യം ചെയ്യാനാണ് പോലീസ് തീരുമാനം.

മട്ടാഞ്ചേരി അസിസ്റ്റന്റ് കമ്മീഷണർ കെആർ മനോജിന്റെ നേതൃത്വത്തിലുള്ള പ്രത്യേക പോലീസ് സംഘമാണ് കേസന്വേഷിക്കുന്നത്. പശ്ചിമ കൊച്ചി സിഡിഎസിന്റേയും കൊച്ചി കോർപ്പറേഷനിലെ രണ്ട് കൗൺസിലർമാരുടേയും ഒപ്പുകളും സീലുകളും വ്യാജമായി ഉണ്ടാക്കിയാണ് ഇവർ സാമ്പത്തിക തട്ടിപ്പ് നടത്തിയത്.

ALSO READ- വിവാഹം കഴിഞ്ഞ് മൂന്നുവർഷം; കുട്ടികളില്ലെന്ന് പറഞ്ഞ് നിരന്തരം പരിഹാസം; അയൽക്കാരായ മൂന്ന് പേരെ തലയ്ക്കടിച്ച് കൊലപ്പെടുത്തി ഓട്ടോ ഡ്രൈവറായ യുവാവ്

യൂണിയൻ ബാങ്കിന്റെ വെല്ലിംഗ്ടൻ ഐലന്റ് ശാഖയിൽ നിന്നാണ് വ്യാജരേഖകളുമായി അറുപതു ലക്ഷത്തോളം രൂപയുടെ വായ്പാ തട്ടിപ്പ് ഇവർ നടത്തിയത്.

Exit mobile version