ഭരണകൂടമല്ല ഓപ്പറേഷൻ തിയറ്ററിലെ കാര്യങ്ങളിൽ തീരുമാനമെടുക്കുന്നത്; ഹിജാബ് അനുവദിക്കണോ എന്ന് തീരുമാനിക്കേണ്ടത് അധ്യാപകരായ ഡോക്ടർമാർ: വീണ ജോർജ്

തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കൽ കോളേജിലെ എംബിബിഎസ് വിദ്യാർത്ഥികളുടെ ആവശ്യത്തിൽ തീരുമാനം എടുക്കേണ്ടത് അവരുടെ അധ്യാപകരാണെന്ന് ആരോഗ്യമന്ത്രി വീണ ജോർജ്. ഹിജാബിന് പകരമായി ഓപ്പറേഷൻ തിയറ്ററിൽ നീളമുള്ള കൈകളുള്ള ജാക്കറ്റും തലമറയ്ക്കാൻ സർജിക്കൽ ഹുഡും അനുവദിക്കണമെന്നാണ് തിരുവനന്തപുരം മെഡിക്കൽ കോളജിലെ 7 എംബിബിഎസ് വിദ്യാർഥിനികൾ പ്രിൻസിപ്പളോട് ആവശ്യപ്പെട്ടിരിക്കുന്നത്.

ഈ കത്ത് രാഷ്ട്രീയ തീരുമാനമെടുക്കേണ്ട ഒരു വിഷയമല്ലെന്ന് ആരോഗ്യമന്ത്രി വിശദീകരിച്ചു. സാങ്കേതിക വിഷയമായതിനാൽ ആരോഗ്യ പ്രോട്ടോകോൾ സംബന്ധിച്ച് അധ്യാപകർ തന്നെ വിദ്യാർഥികളോടു വിശദീകരിക്കുമെന്നും വിവാദമാക്കേണ്ട കാര്യമില്ലെന്നും മന്ത്രി പറഞ്ഞു.

അധ്യാപകരോട് മെഡിക്കൽ കോളജിലെ വിദ്യാർഥികൾ ഒരു കാര്യം ആവശ്യപ്പെട്ടു. അത് അധ്യാപകർ പരിശോധിച്ചു തീരുമാനിക്കും. ഓപ്പറേഷൻ തിയറ്ററിൽ സ്വീകരിക്കേണ്ട നടപടികൾ ഡോക്ടർമാരുടെ സംഘടന തന്നെ വിശദീകരിച്ചു കഴിഞ്ഞെന്നും ഏതെങ്കിലും ഒരു ഭരണകൂടമല്ല ഓപ്പറേഷൻ തിയറ്ററിലെ കാര്യങ്ങളിൽ തീരുമാനമെടുക്കുന്നതെന്നും വീണ ജോർജ് വിശദീകരിച്ചു.

ഇതു തികച്ചും സാങ്കേതികമാണ്. സാങ്കേതികമായ പ്രോട്ടോകോളിന്റെ അടിസ്ഥാനം ഓപ്പറേഷൻ തിയറ്ററിൽ അണുബാധയേൽക്കാതെ രോഗിയെ സംരക്ഷിക്കണം എന്നാണ്. അതിനുവേണ്ടിയാണു ഓപ്പറേഷൻ തിയറ്റർ സജ്ജമാക്കിയിരിക്കുന്നത്.

ALSO READ- ട്രോൾ വരുമെന്ന് അറിഞ്ഞിട്ടു തന്നെ!തിയേറ്ററിലേക്ക് സ്ത്രീവേഷത്തിൽ എത്തി രാജസേനൻ; ഞെട്ടി സഹപ്രവർത്തകരും പ്രേക്ഷകരും

അഥവാ അറ്റകുറ്റപ്പണി നടത്തേണ്ടിവന്നു തിയറ്റർ അടച്ചിട്ടാൽ പോലും വിശദമായ പരിശോധന നടത്തി അണുബാധയില്ലെന്ന് ഉറപ്പാക്കിയാണു തുറക്കുന്നത്. അണുബാധ ഒഴിവാക്കാൻ ആഗോളതലത്തിൽ അംഗീകരിക്കപ്പെട്ട പ്രോട്ടോകോളാണു പിൻതുടരുന്നതെന്നും മന്ത്രി പറഞ്ഞു.

Exit mobile version