അസഭ്യം പറഞ്ഞു, നിലത്തിട്ട് ചവിട്ടി;കല്ലുകൊണ്ടിടിച്ചു; പ്രണയത്തിൽനിന്ന് പിന്മാറിയതിന് 17കാരിക്ക് ക്രൂരമർദ്ദനം; മുൻ സുഹൃത്തും കൂട്ടാളിയും പത്തനംതിട്ടയിൽ പിടിയിൽ

പത്തനംതിട്ട: പ്രണയത്തിൽനിന്ന് പിന്മാറിയെന്ന് ആരോപിച്ച്് 17-കാരിയെ പൊതുവഴിയിലിട്ട് ക്രൂരമായി മർദ്ദിച്ചു. ഈ കേസിൽ മുൻസുഹൃത്ത് ഉൾപ്പെടെ രണ്ടുപേർ അറസ്റ്റിലായി. പത്തനംതിട്ട ചന്ദ്രവേലിപടിയിലാണ് സംഭവം. പൊതുവഴിയിൽ തടഞ്ഞുവെച്ച് പെൺകുട്ടിയെ ആക്രമിച്ച സംഭവത്തിൽ മുൻസുഹൃത്തായ അയ്യപ്പൻ, ഇയാളുടെ സുഹൃത്ത് റിജോമോൻ എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.

തിങ്കളാഴ്ച വൈകിട്ടോടെയായിരുന്നു കേസിനാസ്പദമായ സംഭവം. വീട്ടിലേക്ക് നടന്നുപോവുകയായിരുന്ന 17-കാരിയെ ബൈക്കിലെത്തിയ ഇരുവരും തടഞ്ഞുനിർത്തി മർദ്ദിക്കുകയായിരുന്നു.


പെൺകുട്ടി പ്രണയത്തിൽനിന്ന് പിന്മാറിയതാണ് അയ്യപ്പനെ പ്രകോപിപ്പിച്ചതതെന്നാണ് റിപ്പോർട്ട്. നടന്നുപോവുകയായിരുന്ന പെൺകുട്ടിയെ ബൈക്കിലെത്തിയ ഇരുവരും വഴിയിൽ തടഞ്ഞുനിർത്തി അസഭ്യം പറയുകയും കുട്ടിയുടെ മുഖത്തടിക്കുകയും ചെയ്തു.

പെൺകുട്ടി അടിയേറ്റ് നിലത്തുവീണതോടെ കഴുത്തിലും നെഞ്ചിലും ചവിട്ടി. നെറ്റിയിൽ കല്ലുകൊണ്ടിടിച്ച് പരിക്കേൽപ്പിക്കുകയും ചെയ്തു. തുടർന്ന് പ്രതികൾ ബൈക്കിൽ തന്നെ രക്ഷപ്പെടുകയായിരുന്നു.

ALSO READ- ദൃക്സാക്ഷികൾ ഇല്ല, സാഹചര്യ തെളിവുകൾ മാത്രമെന്ന് വാദം; നക്ഷത്രയെ മഴുകൊണ്ട് കൊലപ്പെടുത്തിയ പ്രതിയുടെ ജാമ്യാപേക്ഷ തള്ളി കോടതി

സംഭവത്തിൽ പെൺകുട്ടിയുടെയും മാതാപിതാക്കളുടെയും പരാതിയിൽ ചൊവ്വാഴ്ച രാത്രിയാണ് പോലീസ് പ്രതികളെ കസ്റ്റഡിയിലെടുത്തത്. ബുധനാഴ്ച പ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്തി റിമാൻഡ് ചെയ്തു.

Exit mobile version