കണ്ണൂരില്‍ 19ഉം പത്തനംതിട്ടയില്‍ 204 പേരും കരുതല്‍ തടങ്കലില്‍; ജില്ലയില്‍ പരിശോധന ശക്തം

കണ്ണൂരില്‍ കഴിഞ്ഞ രാത്രിയില്‍ 19 പേരെ കരുതല്‍ തടങ്കലില്‍ എടുത്തിട്ടുണ്ട്. ജില്ലയില്‍ പോലീസ് പട്രോളിങ്ങും പിക്കറ്റിങ്ങും പരിശോധനയും ശക്തമാക്കി. ക്രമസമാധാനം നിലനിര്‍ത്തുന്നതിനും സാമാന്യ ജീവിതം ഉറപ്പുവരുത്തുന്നതിനും ആവശ്യമായ എല്ലാ നടപടികളും സ്വീകരിക്കാന്‍ ജില്ലാ പോലീസിന് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

തിരുവനന്തപുരം: ശബരിമലയില്‍ യുവതികള്‍ പ്രവേശിച്ചതിനെ തുടര്‍ന്നുണ്ടായ അക്രമങ്ങള്‍ രൂക്ഷമായി തുടരുന്നു. കണ്ണൂരിലാണ് അക്രമങ്ങള്‍ തുടര്‍ക്കഥയാകുന്നത്. ജില്ലയിലെ അക്രമ സംഭവങ്ങള്‍ തടയാന്‍ പോലീസ് കനത്ത ജാഗ്രത പുലര്‍ത്തി വരികയാണെന്ന് സംസ്ഥാന പോലീസ് മേധാവി ലോകനാഥ് ബെഹ്‌റ അറിയിച്ചു.

കണ്ണൂരില്‍ കഴിഞ്ഞ രാത്രിയില്‍ 19 പേരെ കരുതല്‍ തടങ്കലില്‍ എടുത്തിട്ടുണ്ട്. ജില്ലയില്‍ പോലീസ് പട്രോളിങ്ങും പിക്കറ്റിങ്ങും പരിശോധനയും ശക്തമാക്കി. ക്രമസമാധാനം നിലനിര്‍ത്തുന്നതിനും സാമാന്യ ജീവിതം ഉറപ്പുവരുത്തുന്നതിനും ആവശ്യമായ എല്ലാ നടപടികളും സ്വീകരിക്കാന്‍ ജില്ലാ പോലീസിന് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

പത്തനംതിട്ട ജില്ലയില്‍ നടന്ന അക്രമങ്ങളുമായി ബന്ധപ്പെട്ട് 76 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. ഇതില്‍ 9 കേസുകള്‍ അടൂരിലാണ്. അവിടെ അധികമായി പോലീസിനെ വിന്യസിച്ചിട്ടുണ്ട്. ജില്ലയില്‍ ഇതുവരെ 110 പേര്‍ അറസ്റ്റിലായി. ഇവരില്‍ 85 പേര്‍ക്ക് ജാമ്യം ലഭിച്ചു. 25 പേരെ റിമാന്റ് ചെയ്തു. ജില്ലയില്‍ 204 പേര്‍ കരുതല്‍ തടങ്കലിലാണെന്നും ഡിജിപി അറിയിച്ചു.

അതേസമയം, രാഷ്ട്രീയ നേതാക്കളുടെ വീടിനു നേര്‍ക്ക് നടന്ന അക്രമണങ്ങള്‍ക്ക് ഉത്തരവാദികളായവരെ പിടികൂടി നടപടി സ്വീകരിക്കാന്‍ കണ്ണൂര്‍ ജില്ലാ പോലീസ് മേധാവിക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്ന് ഡിജിപി വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.

Exit mobile version