വാതില്‍പൊളിച്ച് അകത്തുകയറി കള്ളന്‍: മാല മോഷ്ടിക്കുന്നതിനിടെ കടിച്ചാക്രമിച്ച് അമ്മയും മകളും; ധീരതയ്ക്ക് കൈയ്യടി നേടി മേഴ്‌സിയും മകളും

കോട്ടയം: വാതില്‍പൊളിച്ച് അകത്തുകയറി മാല മോഷ്ടിക്കാന്‍ ശ്രമിച്ച കള്ളന്മാരെ കടിച്ചോടിച്ച് അമ്മയുടെയും മകളുടെയും ധീരത. മുക്കൂട്ടുതറയിലെ മേഴ്‌സിയും മകള്‍ മെല്‍ബിനുമാണ് കൈയ്യടി നേടുന്നത്.

ചൊവ്വാഴ്ച രാത്രിയായിരുന്നു മേഴ്‌സിയുടെ വീട്ടില്‍ മോഷ്ടാക്കളെത്തിയത്. മേഴ്‌സിയും ഗര്‍ഭിണിയായ മകള്‍ മെല്‍ബിനും ഒരു മുറിയിലും സജി മറ്റൊരു മുറിയിലുമാണ് കിടന്നത്. പുലര്‍ച്ചെ ഒന്നരയോടെ വീടിന്റെ പിന്‍ഭാഗത്ത് ആരോ പതിഞ്ഞ ശബ്ദത്തില്‍ സംസാരിക്കുന്ന ശബ്ദം മേഴ്‌സിയും മെല്‍ബിനും കേട്ടു.

തോന്നലാണെന്ന് കരുതി ഇവര്‍ എഴുന്നേറ്റില്ല. വീടിന്റെ പിന്‍വാതില്‍ കുത്തിതുറന്ന് അകത്തുകയറിയ മോഷ്ടാക്കളില്‍ ഒരാള്‍ മേഴ്‌സിയുടെ കിടപ്പു മുറിയുടെ വാതില്‍ തള്ളിത്തുറന്ന് കയറി കഴുത്തിലെ മാല പൊട്ടിക്കാന്‍ ശ്രമിച്ചു. മുറിയില്‍ ചെറിയ പ്രകാശം ഉണ്ടായിരുന്നതിനാല്‍ മോഷ്ടാവിനെ കണ്ട് മേഴ്‌സി ബഹളം വച്ചു.

Read Also: കരുവാരക്കുണ്ടില്‍ ട്രക്കിംഗിന് പോയി മലയില്‍ കുടുങ്ങിയവരെ രക്ഷപ്പെടുത്തി

മോഷ്ടാവ് മേഴ്‌സിയുടെ വായ പൊത്തിപ്പിടിച്ചതോടെ മേഴ്‌സി മോഷ്ടാവിന്റെ കയ്യില്‍ കടിക്കുകയായിരുന്നു. ഈ സമയം മെല്‍ബിനും മോഷ്ടാവിന്റെ കയ്യില്‍ ശക്തിയായി കടിച്ചു. ഇതോടെ മോഷ്ടാക്കളിലൊരാള്‍ ഗര്‍ഭിണിയായ മെല്‍ബിന്റെ കഴുത്തില്‍ പിടിച്ചു. ഉച്ചത്തില്‍ ഇരുവരും അലറി വിളിച്ചതോടെ സജി എഴുന്നേറ്റ് എത്തിയതോടെ മോഷ്ടാക്കള്‍ ഓടി രക്ഷപെടുകയായിരുന്നു.

മേഴ്‌സിയുടെ വീടിന്റെ മുറ്റത്തുനിന്നു കൈലിയും തോര്‍ത്തും മോഷ്ടിച്ച് സമീപത്തെ റോഡില്‍ കൊണ്ടിട്ടിട്ടുണ്ട്. സമീപത്തെ 3 വീടുകളിലും മോഷണ ശ്രമമുണ്ടായി. മോഷ്ടാക്കളെന്നു കരുതുന്നവരുടെ സിസിടിവി ദൃശ്യങ്ങള്‍ പോലീസിനു ലഭിച്ചു. സംഭവത്തില്‍ അന്വേഷണം പുരോഗമിക്കുകയാണ്.

Exit mobile version