ചണ്ഡിഗഢ്: പ്രധാനമന്ത്രി നരേന്ദ്ര മോദൃഡിയുടെ മൻ കി ബാത്ത് പ്രക്ഷേപണം കേൾക്കാൻ എത്താതിരുന്ന നഴ്സിങ് വിദ്യാർഥികൾക്കെതിരേ ഹോസ്റ്റലിൽ നടപടി. മൻ കി ബാത്തിന്റെ നൂറാം പതിപ്പിന്റെ പ്രക്ഷേപണ പരിപാടിയിൽ പങ്കെടുക്കാത്ത 36 വിദ്യാർഥികൾളെ ഹോസ്റ്റലിന് പുറത്തുപോകുന്നതിൽ നിന്നും വിലക്കി.
ഹരിയാണയിലെ പി.ജി.ഐ.എം.ഇ.ആറിലെ നഴ്സിംഗ് വിദ്യാർത്ഥികളാണ് നടപടി നേരിടേണ്ടി വന്നിരിക്കുന്നത്. മൻ കി ബാത്തിന്റെ നൂറാം പതിപ്പിന്റെ പ്രക്ഷേപണം നടക്കുമ്പോൾ ക്യാംപസിൽ ഉണ്ടായിരിക്കുമെന്നും മുഴുവൻ വിദ്യാർഥികളും അതിൽ പങ്കെടുക്കണമെന്നും നഴ്സിംഗ് വിദ്യാർത്ഥികളെ രേഖാമൂലം പ്രിൻസിപ്പൽ അറിയിച്ചിരുന്നു.
എന്നാൽ മൂന്നാംവർഷ നഴ്സിങ് വിദ്യാർഥികളായ 28 പേരും ഒന്നാം വർഷത്തിലെ എട്ടുപേരും പരിപാടിയിൽ പങ്കെടുത്തിരുന്നില്ല. പരിപാടിയിൽ പങ്കെടുക്കാത്തതിന്റെ കാരണവും ഇവർ ബോധിപ്പിച്ചില്ല. ഇതേത്തുടർന്ന് ഒരാഴ്ച ഹോസ്റ്റലിനു പുറത്തിറങ്ങരുതെന്ന് ഹോസ്റ്റൽ അധികൃതർ നിർദേശിക്കുകയായിരുന്നു എന്നാണ് വിദ്യാർത്ഥികൾ പറയുന്നത്.
അതേസമയം, പരിപാടിയിൽ പങ്കെടുക്കാത്തവരെ പുറത്തുപോകാൻ അനുവദിക്കില്ലെന്ന് നേരത്തേതന്നെ ഹോസ്റ്റൽ വാർഡൻ താക്കീത് നൽകിയിരുന്നുവെന്നാണ് റിപ്പോർട്ട്. ഇക്കാര്യം അനുസരിക്കാതിരുന്ന 36 പെൺകുട്ടികൾക്ക് എതിരെയാണ് നടപടി.
മേയ് മൂന്നിനാണ് ഇവർക്കെതിരേ നടപടിയുണ്ടായത്. ഏപ്രിൽ 30-നായിരുന്ന മൻ കി ബാത്തിന്റെ നൂറാമത് പ്രക്ഷേപണം. എന്നാൽ റേഡിയോ പ്രക്ഷേപണ പരിപാടിയിൽനിന്ന് വിട്ടുനിൽക്കുകയും കാരണം ബോധിപ്പിക്കാതിരിക്കുകയും ചെയ്ത വിദ്യാർത്ഥികൾ വേറെയുമുണ്ടെന്നാണ് നടപടി നേരിട്ടവർ പറയുന്നു. എന്നാൽ ഇവർക്കെതിരേ ക്യാംപസ് അധികൃതർ ഒരു നടപടിയുമെടുത്തില്ല എന്നാണ് ആക്ഷേപം. സംഭവത്തിൽ സാമൂഹിക മാധ്യമങ്ങളിൽ വലിയ പ്രതിഷേധങ്ങൾക്ക് കാരണമായിരിക്കുകയാണ്.