മദനിയുടെ കേരള സന്ദർശനത്തിന്റെ ചെലവ് കുറയ്ക്കാനാകില്ലെന്ന് കർണാടക; യതീഷ് ചന്ദ്ര കേരളത്തിലെത്തി തയ്യാറാക്കിയ റിപ്പോർട്ടെന്ന് സർക്കാർ

ന്യൂഡൽഹി: അബ്ദുൾ നാസർ മദനിക്ക് ജന്മനാട്ടിലേക്ക് എത്താനുള്ള ചെലവിനായി നിശ്ചയിച്ച തുക വെട്ടി ചുരുക്കാനാകില്ലെന്ന് കർണാടക സർക്കാർ. കേരള സന്ദർശനത്തിന് അകമ്പടി പോകുന്ന പോലീസുകാരുടെ എണ്ണം വെട്ടികുറയ്ക്കാനാകില്ലെന്നും അതുകൊണ്ട് തന്നെ മദനി 56.6 ലക്ഷം രൂപ കെട്ടിവെയ്ക്കണമെന്നും സർക്കാർ നിലപാടെടുത്തു.

അകമ്പടി ചെലവ് കണക്കാക്കിയത് സർക്കാരിന്റെ ചട്ടങ്ങൾ പ്രകാരമാണ്. ബംഗളൂരു സിറ്റി പോലീസ് കമ്മീഷണർ ഉദ്യോഗസ്ഥൻ യതീഷ് ചന്ദ്രയുടെ നേതൃത്വത്തിൽ ഉള്ള സംഘം കേരളം സന്ദർശിച്ചാണ് ഇതിനായി ശുപാർശ തയ്യാറാക്കിയതെന്നും കർണാടക സർക്കാർ അറിയിച്ചു. സുപ്രീം കോടതിയിൽ ഫയൽ ചെയ്ത മറുപടി സത്യവാങ്മൂലത്തിലാണ് ഇക്കാര്യം പറയുന്നത്. ലഭിച്ച റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് ഇരുപതംഗ പോലീസ് സംഘം മഅദനിക്ക് അകമ്പടി നൽകാൻ തീരുമാനിച്ചതെന്നും മറുപടി സത്യവാങ്മൂലത്തിൽ കർണാടക സർക്കാർ വ്യക്തമാക്കിയിട്ടുണ്ട്.


കേരളത്തിലേക്ക് പോകുന്നതിനുള്ള സുരക്ഷയ്ക്കും അകമ്പടിക്കുമായി 56.63 ലക്ഷം രൂപ വേണമെന്ന കർണാടക പോലീസിന്റെ ആവശ്യത്തിനെതിരെ പിഡിപി ചെയർമാൻ അബ്ദുൾ നാസർ മദനി സുപ്രീം കോടതിയെ സമീപിച്ചിരുന്നു. ഇതിനാണ് കർണാടക മറുപടി നൽകിയിരിക്കുന്നത്.

അസുഖ ബാധിതരായ മാതാപിതാക്കളെ കാണുന്നതിനാണ് മദനിക്ക് കർണാടക പോലീസിന്റെ അകമ്പടിയോടെ കേരളത്തിലേക്ക് പോകുന്നതിന് സുപ്രീം കോടതി അനുമതി നൽകിയതെന്നാണ് കർണാടക സർക്കാർ പറയുന്നത്.

also read- അരിക്കൊമ്പനെ കുമളിയിൽ സ്വീകരിച്ചത് പൂജ നടത്തി; വിവാദമാക്കേണ്ട, ഓരോ നാട്ടിലും ഓരോ സമ്പ്രദായങ്ങളെന്ന് വനംമന്ത്രി

എന്നാൽ, പോലീസിന് നൽകിയ അപേക്ഷയിൽ കേരളത്തിലെ വിവിധ സ്ഥലങ്ങൾ സന്ദർശിക്കുമെന്നാണ് മദനി രേഖപ്പെടുത്തിയിരിക്കുന്നത്. തുടർന്ന് സുരക്ഷാ ഭീഷണിയും മറ്റ് ക്രമീകരണങ്ങളും പരിശോധിക്കുന്നതിന് യതീഷ് ചന്ദ്രയുടെ നേതൃത്വത്തിൽ മൂന്നംഗ സമിതിക്ക് രൂപം നൽകുകയും ഇവർ സന്ദർശനം നടത്തിയാണ് റിപ്പോർട്ട് തയ്യാറാക്കിയിരിക്കുന്നത്.

അകമ്പടിക്ക് പോകുന്ന സുരക്ഷാ ഉദ്യോഗസ്ഥരുടെ ചെലവിനായി പ്രതിമാസം 20.23 ലക്ഷം രൂപയാണ് കർണാടക പോലീസ് ആവശ്യപ്പെട്ടത്. ഇത് വെട്ടി കുറയ്ക്കണം എന്നായിരുന്നു മഅദനിയുടെ ആവശ്യം. എന്നാൽ ഈ ആവശ്യം അംഗീകരിക്കരുതെന്ന് കർണാടക ഭീകര വിരുദ്ധ സെല്ലിന്റെ അസിസ്റ്റന്റ് കമ്മീഷണർ ഡോ. സുമീത് എആർ സുപ്രീം കോടതിയിൽ ആവശ്യപ്പെട്ടു.

Exit mobile version