നാട്ടിലെത്താൻ അൽപസമയം ബാക്കി; ട്രെയിനിൽ നിന്നും പല്ലുതേക്കുന്നതിനിടെ പുറത്തേക്ക് തെറിച്ചു; യുവാവിന് ദാരുണമരണം, സംഭവം ശാസ്താംകോട്ടയിൽ

ശാസ്താംകോട്ട: കണ്ണൂരിൽ നിന്നും ഭാര്യയ്ക്കും മകനുമൊപ്പം തിരുവനന്തപുരത്തെ വീട്ടിലേക്ക് തിരിച്ച യുവാവിന് ട്രെയിനിൽ നിന്നും വീണ് ദാരുണമരണം. തിരുവനന്തപുരം നെടുമങ്ങാട് പനവൂർ വിശ്വപുരം കരിഞ്ചയിൽ കിഴക്കുംകര വീട്ടിൽ കൃഷ്ണന്റെയും അമ്പിളിയുടെയും മകൻ ആനന്ദ് കൃഷ്ണ(35)നാണ് മരിച്ചത്. യാത്രയ്ക്കിടെ ആനന്ദ് ട്രെയിനിൽനിന്ന് പല്ല് തേക്കുന്നതിനിടെ പിടിവിട്ട് ട്രാക്കിലേക്ക് വീണാണ് മരിച്ചത്.

മലബാർ എക്സ്പ്രസിൽ വെച്ചായിരുന്നു സംഭവം. ഭാര്യ അഞ്ജനയ്ക്കും മകൻ ആത്മദേവിനുമൊപ്പം തിരുവനന്തപുരത്തേക്കു പോകുകയായിരുന്നു. ബുധനാഴ്ച രാവിലെ 7.30-ന് ശാസ്താംകോട്ട റെയിൽവേ സ്റ്റേഷനു കിഴക്ക് തലയിണക്കാവ് റെയിൽവേ ഗേറ്റിനു സമീപമാണ് ആനന്ദ് വീണത്.

പിന്നീട് ഇക്കാര്യം അഞ്ജനയെ മറ്റു യാത്രക്കാർ വൈകിയാണ് ധരിപ്പിച്ചത്. അവർ കൊല്ലത്തിറങ്ങി ബന്ധുക്കളെ വിളിച്ചറിയിച്ചു. ബന്ധുക്കൾ ഉച്ചയോടെ ശാസ്താംകോട്ടയിലെത്തി നടപടികൾ പൂർത്തിയാക്കി രാത്രിയോടെമൃതദേഹം വീട്ടിലേക്ക് കൊണ്ടുപോയി.

ട്രാക്കിൽ നിന്നും മൃതദേഹം ശാസ്താംകോട്ട പോലീസ് സ്ഥലത്തെത്തിയാണ് താലൂക്ക് ആശുപത്രിയിലേക്കു മാറ്റിയത്. പല്ല് തേക്കുന്നതിനായി വാഷ്ബെയ്സിന് അടുത്തേക്കു പോയ ആനന്ദ് ട്രെയിൻ ഉലഞ്ഞപ്പോൾ പിടിവിട്ട് പുറത്തേക്കു തെറിച്ചുവീഴുകയുമായിരുന്നെന്ന് ശാസ്താംകോട്ട പോലീസ് അറിയിച്ചു.

ALSO READ- മറുകരയിലേക്ക് പോകുന്നതിനിടെ വള്ളത്തില്‍ നിന്നും കായലില്‍ വീണു, ഹൗസ് ബോട്ട് ഉടമയുടെ മൃതദേഹം കണ്ടെത്തി

വിശ്വപുരത്തെ കുടുംബ വീട്ടിലെത്തിച്ച് ആനന്ദിന്റെ സംസ്‌കാരം ഇന്ന്. കരിഞ്ച കിഴക്കുംകര പുത്തൻ വീട്ടിൽ കൃഷ്ണൻ- അമ്പിളി ദമ്പതികളുടെ രണ്ടാമത്തെ മകനാണ് ആനന്ദ് കൃഷ്ണൻ. കഴിഞ്ഞ 17 വർഷമായി കണ്ണൂരിലാണ് താമസം. ഭാര്യ:കണ്ണൂർ സ്വദേശി അഞ്ജന. മകൻ: ആത്മദേവ്.

Exit mobile version