ഷാരൂഖ് സെയ്ഫിയ്ക്ക് മഞ്ഞപ്പിത്തം: മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയില്‍

കോഴിക്കോട്: എലത്തൂര്‍ തീവണ്ടി ആക്രമണക്കേസിലെ പ്രതി ഷാരൂഖ് സെയ്ഫിയ്ക്ക്
മഞ്ഞപ്പിത്തം സ്ഥിരീകരിച്ചു. പ്രതിയോ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ അഡ്മിറ്റ് ചെയ്തു. കരളിന്റെ പ്രവര്‍ത്തനത്തില്‍ ചെറിയ പ്രശ്‌നങ്ങളുണ്ടെന്നും സ്ഥിരീകരിച്ചിട്ടുണ്ട്. രക്ത പരിശോധന നടത്തിയപ്പോള്‍ ഉണ്ടായ സംശയങ്ങളെ തുടര്‍ന്നാണ് പ്രതിയെ വിശദമായ പരിശോധനയ്ക്ക് വിധേയനാക്കിയത്.

ഷാരുഖിന്റെ ദേഹത്തുള്ള പരുക്കുകളുടെ സ്വഭാവവും പഴക്കവും ഡോക്ടര്‍മാര്‍ പരിശോധിച്ചിരുന്നു. ബുധനാഴ്ച്ച മഹാരാഷ്ട്രയിലെ രത്നഗിരിയില്‍ നിന്നും പിടിയിലായ ഷാരൂഖിനെ ഇന്ന് പുലര്‍ച്ചെയോടെയാണ് കേരളത്തിലെത്തിച്ചത്. കോഴിക്കോട് മാലൂര്‍ കുന്ന് പോലീസ് ക്യാമ്പിലെത്തിച്ച പ്രതിയെ പ്രാഥമിക ചോദ്യം ചെയ്യലുകള്‍ക്ക് ശേഷമാണ് വൈദ്യപരിശോധനയ്ക്കായി കൊണ്ടുപോയത്.

കോഴിക്കോട്ടേക്കുള്ള വഴിമധ്യേ കണ്ണൂര്‍ മേലൂരിന് സമീപത്ത് വെച്ച് പ്രതിയടക്കം ഉദ്യോഗസ്ഥര്‍ സഞ്ചരിച്ച കേരള പോലീസിന്റെ വാഹനം പഞ്ചറായിരുന്നു. പുലര്‍ച്ചെ മൂന്നരയോടെയാണ് വാഹനം തകരാറിലായത്. തുടര്‍ന്ന് ഒരു മണിക്കൂറിലേറെ പ്രതിയുമായി വാഹനം വഴിയില്‍ കിടന്നത് കൃത്യനിര്‍വഹണത്തിലെ വീഴ്ച്ചയായി. മറ്റൊരു വാഹനം എത്തിച്ചാണ് പ്രതിയുമായി പോലീസ് സംഘം കോഴിക്കോട്ടേക്കെത്തിയത്.

Exit mobile version