കുപ്പിയില്‍ പെട്രോള്‍ കിട്ടില്ല, എല്‍പിജി സിലിണ്ടറുകള്‍ സ്വകാര്യ വാഹനങ്ങളില്‍ കൊണ്ടുപോകുന്നതിനും കര്‍ശന വിലക്ക്

തിരുവനന്തപുരം: ഇനി മുതല്‍ സംസ്ഥാനത്ത് സ്വകാര്യ വാഹനങ്ങളില്‍ പാചകവാതകം കൊണ്ടു പോകുന്നതും കുപ്പിയില്‍ പെട്രോള്‍ വാങ്ങുന്നതിനും കര്‍ശന വിലക്ക്. ഇത് സംബന്ധിച്ച 2002 ലെ പെട്രോളിയം ആന്‍ഡ് എക്‌സ്‌പ്ലോസീവ്‌സ് സേഫ്റ്റി ഓര്‍ഗനൈസേഷന്‍ (പെസോ) നിയമം കര്‍ശനമാക്കി. എലത്തൂര്‍ ട്രെയിന്‍ തീവെപ്പിന് പിന്നാലെയാണ് നടപടി കര്‍ശനമാക്കിയത്.

നിയമം കര്‍ശനമാക്കിയതോടെ വാഹനത്തിലെ ഇന്ധനം തീര്‍ന്നാല്‍ പോലും കുപ്പിയുമായി പമ്പുകളില്‍ ചെന്നാല്‍ ഇനി മുതല്‍ ഇന്ധനം ലഭിക്കില്ല. വീടുകളിലേക്ക് എല്‍പിജി സിലിണ്ടറുകള്‍ ഓട്ടോയിലോ മറ്റ് ടാക്‌സി വാഹനങ്ങളിലോ കൊണ്ടുപോയാല്‍ നടപടിയുണ്ടാകും.

യാത്രക്കാരുമായി പോകുന്ന ബസുകള്‍ പമ്പില്‍ നിന്ന് ഇന്ധനം നിറയ്ക്കുന്ന രീതിയും അവസാനിക്കും. യാത്രാ ബസുകള്‍ യാത്രക്കാരെ പമ്പിന്റെ സുരക്ഷിത അകലത്തില്‍ നിര്‍ത്തി മാത്രമേ ഇന്ധനം നിറയ്ക്കാന്‍ അനുവദിക്കു.

Read Also: ‘കൂടെയിരുന്നൊരാള്‍ പെട്ടെന്ന് ഒരിക്കലും തിരിച്ചു വരാത്ത വിധം എഴുന്നേറ്റ് പോയി’: എംസി ജോസഫൈന്റെ ഓര്‍മ്മയില്‍ കെകെ ശൈലജ ടീച്ചര്‍

ട്രെയിനുകളില്‍ പാഴ്സലായി വാഹനം കൊണ്ടുപോകമ്പോള്‍ അതില്‍ ഇന്ധനം ഉണ്ടാവരുതെന്ന റെയില്‍വേ നിയമം നിലവിലുണ്ട്. പെട്രോള്‍, ഡീസല്‍, എല്‍പിജി ഉള്‍പ്പെടെയുളളവ ഏജന്‍സികളുടെ സുരക്ഷിത വാഹനങ്ങളും വിദഗ്ധ തൊഴിലാളികളുമില്ലാതെ കൊണ്ടുപോകാന്‍ അനുവദിക്കില്ല.

നിയമം ലംഘിച്ചാല്‍ ലൈസന്‍സ് സസ്പെന്‍ഡ് ചെയ്യുമെന്ന് പെസോ അറിയിച്ചു. ഐഒസി, ബിപിഎല്‍ ഉള്‍പ്പെടെയുളള പെട്രോളിയം സ്ഥാപനങ്ങള്‍ക്കും പെസോ നിര്‍ദേശം നല്‍കിയിട്ടുണ്ട്. ട്രെയിന്‍ തീവെപ്പിനെ തുടര്‍ന്ന് എലത്തൂരിലും ഷൊര്‍ണൂരിലും പെസോ സംഘം അന്വേഷണം നടത്തിയിരുന്നു.

Exit mobile version