‘കൂടെയിരുന്നൊരാള്‍ പെട്ടെന്ന് ഒരിക്കലും തിരിച്ചു വരാത്ത വിധം എഴുന്നേറ്റ് പോയി’: എംസി ജോസഫൈന്റെ ഓര്‍മ്മയില്‍ കെകെ ശൈലജ ടീച്ചര്‍

കണ്ണൂര്‍: സിപിഎം നേതാവും മുന്‍ വനിതാ കമ്മീഷന്‍ അധ്യക്ഷയുമായ എംസി ജോസഫൈന്റെ ഒന്നാം ചരമ വാര്‍ഷിക ദിനത്തില്‍ ഹൃദയസ്പര്‍ശിയായ ഓര്‍മ്മ കുറിപ്പുമായി കെകെ ശൈലജ ടീച്ചര്‍.

കൂടെയിരുന്നൊരാള്‍ പെട്ടെന്ന് ഇനി ഒരിക്കലും തിരിച്ചു വരാത്ത വിധം എഴുന്നേറ്റ് പോയത് വലിയ ആഘാതമാണ് മനസിന് സൃഷ്ടിച്ചത്. പുറമെ പരുക്കനാണെന്ന് തോന്നിക്കും വിധം സംസാരിക്കുമെങ്കിലും സഖാക്കളോടൊക്കെ വലിയ സ്‌നേഹമായിരുന്നു സഖാവ് ജോസഫൈനെന്ന് ശൈലജ ടീച്ചര്‍ ഫേസ്ബുക്കില്‍ കുറിച്ചു.

അവസാന ദിവസം വരെ രാഷ്ട്രീയ കാര്യങ്ങളും കുടുംബ വിശേഷങ്ങളുമെല്ലാം പങ്കിട്ട് ഏറെ സൗഹൃദത്തോടെയാണ് സമ്മേളന ഹാളില്‍ ഇരുന്നിരുന്നത്. ധാരാളം വായിക്കുകയും അവയെ കുറിച്ച് വ്യക്തമായ അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുകയും ചെയ്യുന്ന ജോസഫൈന്‍ ഞങ്ങള്‍ക്ക് അക്കാര്യത്തില്‍ മാതൃകയായിരുന്നു. പുതിയ പുസ്തകങ്ങള്‍ ഇറങ്ങുമ്പോള്‍ അവ വാങ്ങി വായിക്കുന്നതിനും ഞങ്ങളെയെല്ലാം അവ വായിക്കാന്‍ പ്രേരിപ്പിക്കുന്നതിനും സഖാവിന് വലിയ ഇഷ്ടമായിരുന്നുവെന്നും ശൈലജ ടീച്ചര്‍ ഫേസ്ബുക്കില്‍ കുറിച്ചു.

സഖാവ് ജോസഫൈന്‍ വേര്‍പിരിഞ്ഞിട്ട് ഒരു വര്‍ഷം തികയുകയാണ്. സിപിഐഎം ഇരുപത്തിമൂന്നാം പാര്‍ട്ടി കോണ്‍ഗ്രസ് സമ്മേളന ഹാളില്‍ ഞങ്ങള്‍ തൊട്ടടുത്ത സീറ്റിലാണ് ഇരുന്നിരുന്നത്. കൂടെയിരുന്നൊരാള്‍ പെട്ടന്ന് ഇനി ഒരിക്കലും തിരിച്ചു വരാത്ത വിധം എഴുന്നേറ്റ് പോയത് വലിയ ആഘാതമാണ് മനസിന് സൃഷ്ടിച്ചത്. അവസാന ദിവസം വരെ രാഷ്ട്രീയ കാര്യങ്ങളും കുടുംബ വിശേഷങ്ങളുമെല്ലാം പങ്കിട്ട് ഏറെ സൗഹൃദത്തോടെയാണ് സമ്മേളന ഹാളില്‍ ഇരുന്നിരുന്നത്.

എന്നാല്‍ പെട്ടന്നുണ്ടായ ഹൃദയാഘാതത്തെ തുടര്‍ന്ന് ജോസഫൈന്‍ സഖാവിനെ ആശുപത്രിയില്‍ അഡ്മിറ്റ് ആക്കുകയും പിന്നീട് അവിശ്വസനീയമാം വിധം അവര്‍ നമ്മെ വിട്ടുപോയെന്ന വാര്‍ത്ത അറിയുകയുമാണ് ചെയ്തത്.

അഖിലേന്ത്യോ ജനാധിപത്യ മഹിളാ അസോസിയേഷന്റെ പ്രസിഡന്റായി സഖാവ് ജോസഫൈനും സെക്രട്ടറിയായി ഞാനും ഒരുമിച്ച് പ്രവര്‍ത്തിച്ചിട്ടുണ്ട്. ധാരാളം വായിക്കുകയും അവയെ കുറിച്ച് വ്യക്തമായ അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുകയും ചെയ്യുന്ന ജോസഫൈന്‍ ഞങ്ങള്‍ക്ക് അക്കാര്യത്തില്‍ മാതൃകയായിരുന്നു.

പുതിയ പുസ്തകങ്ങള്‍ ഇറങ്ങുമ്പോള്‍ അവ വാങ്ങി വായിക്കുന്നതിനും ഞങ്ങളെയെല്ലാം അവ വായിക്കാന്‍ പ്രേരിപ്പിക്കുന്നതിനും സഖാവിന് വലിയ ഇഷ്ടമായിരുന്നു. അതുപോലെ തന്നെ സ്ത്രീകളുടെ വിമോചനത്തെ കുറിച്ച് വ്യക്തമായ രാഷ്ട്രീയ ധാരണ മനസില്‍ സൂക്ഷിക്കുകയും അത് മറ്റുളവരെ കൂടെ ബോധ്യപ്പെടുത്തുക എന്നതും ജോസഫൈന്റെ പ്രത്യേകതയാണ്.

പുറമെ പരുക്കനാണെന്ന് തോന്നിക്കും വിധം സംസാരിക്കുമെങ്കിലും സഖാക്കളോടൊക്കെ വലിയ സ്‌നേഹമായിരുന്നു സഖാവ് ജോസഫൈന്. അവരോടെപ്പം പ്രവര്‍ത്തിക്കാന്‍ കിട്ടിയ അവസരം കൂടുതല്‍ വായിക്കുന്നതിനും കൂടുതല്‍ കാര്യങ്ങള്‍ അറിയുന്നതിനുമുള്ള താല്‍പര്യം ജനിപ്പിച്ചുവെന്നത് നന്ദിയോടെ ഓര്‍മിക്കുകയാണ്.

സഖാവിന്റെ വേര്‍പാട് പുരോഗമന മഹിളാ പ്രസ്ഥാനത്തിനും ഇടതുപക്ഷ പ്രസ്ഥാനത്തിനും വലിയ നഷ്ടമാണ് ഉണ്ടാക്കിയത്. എങ്കിലും പുതിയ തലമുറയില്‍ വായനാശീലം വളര്‍ത്തുന്നതിനും ത്യാഗപൂര്‍ണമായി രാഷ്ട്രീയ സംഘടനാ പ്രവര്‍ത്തനം നടത്തുന്നതിനും ജോസഫൈന്‍ സഖാവിന്റെ ഓര്‍മകള്‍ എന്നും പ്രേരണയായിരിക്കും.

Exit mobile version