കസേരയെടുത്ത് അടിച്ചിരുന്നെങ്കില്‍ രക്ഷപ്പെടുത്താമായിരുന്നില്ലേ? കെകെ ശൈലജയ്ക്ക് മുന്നില്‍ കണ്ണീരടക്കാനാവാതെ വന്ദനയുടെ അച്ഛന്‍

കോട്ടയം: ഡ്യൂട്ടിയ്ക്കിടെ അധ്യാപകന്റെ കുത്തേറ്റുമരിച്ച ഡോ. വന്ദന ദാസിന്റെ മാതാപിതാക്കളെ ആശ്വസിപ്പിക്കാനെത്തി മുന്‍ ആരോഗ്യമന്ത്രി കെകെ ശൈലജ. ചിലര്‍ ആവശ്യമില്ലാത്ത കാര്യങ്ങള്‍ പറഞ്ഞുവെന്നും അതൊന്നും തങ്ങള്‍ക്ക് സഹിക്കാന്‍ കഴിയുന്ന കാര്യമല്ലെന്നും വന്ദനയുടെ പിതാവ് വൈകാരികമായി പ്രതികരിച്ചു.

‘പോലീസുകാരുടെ കൈയില്‍ തോക്കുണ്ടായിരുന്നു. അതുപയോഗിക്കേണ്ട, പ്ലാസ്റ്റിക്ക് കസേരയുണ്ടായിരുന്നില്ലേ. അതെടുത്തൊന്ന് അടിച്ചിരുന്നെങ്കില്‍ രക്ഷപ്പെടുത്താമായിരുന്നില്ലേ? അക്രമിയെ പിടിച്ചുവെക്കാന്‍ കഴിയുമായിരുന്നില്ലേ? പിന്നെന്തിനാണ് ഈ പോലീസിനെയൊക്കെ വെച്ചുകൊണ്ടിരിക്കുന്നത്,’ വന്ദനയുടെ പിതാവ് വൈകാരികമായി ചോദിച്ചു.

‘പഞ്ചാബിലായിരുന്നു മകള്‍ക്ക് ആദ്യം അഡ്മിഷന്‍ ലഭിച്ചത്. അവിടെ വിടാന്‍ കഴിയാത്തതിനാലാണ് ഇവിടെ കാശുകൊടുത്ത് അഡ്മിഷന്‍ എടുത്തത്. എന്റെ അമ്മയുടെ ആഗ്രഹമായിരുന്നു കൊച്ച് ഡോക്ടറാകണമെന്ന്. മൂന്നോ നാലോ മാസം കഴിയുമ്പോഴേക്കും എന്റെ കൊച്ച് എന്റടുത്ത് വന്നേനെ’, വന്ദനയെ കുറിച്ച് കണ്ണീരോടെ അച്ഛന്‍ പറഞ്ഞു.

ജീവിക്കാനും ജോലി ചെയ്യാനും സാഹചര്യമൊരുക്കണം. അതില്ലാത്തതുകൊണ്ടല്ലേ ആളുകള്‍ കേരളത്തിന് പുറത്തേക്ക് പോകുന്നത്. ഇവിടെ എന്തുണ്ടായിട്ടെന്താ ജീവിക്കാനുള്ള സാഹചര്യമില്ല. പുറത്തുപോയാല്‍ പിന്നെ ഏതെങ്കിലും കുട്ടികള്‍ തിരിച്ചുവരുമോ? എട്ടു പത്തുവര്‍ഷം കഴിയുമ്പോഴേക്കും കേരളത്തില്‍ ഇനി കിഴവന്മാര്‍ മാത്രമേ ഉണ്ടാവുകയുള്ളൂ. വിദേശത്തുപോയവര്‍ പിന്നെ തിരിച്ചുവരില്ലെന്നും വന്ദനയുടെ പിതാവ് പറയുന്നു.

Exit mobile version