‘സന്ദീപ് ആക്രമിച്ചത് വന്ദനയെ കൊലപ്പെടുത്തണം എന്ന ഉദ്ദേശത്തോടെ’; ഡോക്ടര്‍ വന്ദനാദാസ് കൊലക്കേസില്‍ കുറ്റപത്രം സമര്‍പ്പിച്ചു

കൊല്ലം: ഡോക്ടര്‍ വന്ദനാദാസ് കൊലക്കേസില്‍ അന്വേഷണസംഘം കുറ്റപത്രം സമര്‍പ്പിച്ചു. 1050 പേജുളള കുറ്റപത്രമാണ് സമര്‍പ്പിച്ചത്. വന്ദനയെ കൊലപ്പെടുത്തണം എന്ന ഉദ്ദേശത്തോടെയാണ് പ്രതി ആക്രമിച്ചത്. സ്ഥിരം മദ്യപാനിയായ പ്രതി സന്ദീപ് ആക്രമണം നടത്തിയത് ബോധപൂര്‍വ്വമാണെന്നും കുറ്റപത്രത്തില്‍ പറയുന്നു.

136 സാക്ഷി മൊഴികള്‍ കുറ്റപത്രത്തില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. കൊല്ലം ജില്ലാ റൂറല്‍ ക്രൈംബ്രാഞ്ച് ഡിവൈഎസ്പി എം എം ജോസാണ് കുറ്റപത്രം സമര്‍പ്പിച്ചത്. കൊല്ലം കൊട്ടാരക്കര താലൂക്ക് ആശുപത്രിയിലെ ഹൗസ് സര്‍ജന്‍ വന്ദന ദാസിനെ 2023 മെയ് 10ന് ആണ് കുത്തിക്കൊലപ്പെടുത്തിയത്. പ്രതിയുടെ കസ്റ്റഡി അവസാനിക്കാന്‍ ദിവസങ്ങള്‍ മാത്രം ശേഷിക്കെയാണ് ക്രൈംബ്രാഞ്ച് കുറ്റപത്രം സമര്‍പ്പിച്ചത്.

കേസില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് വന്ദനാ ദാസിന്റെ മാതാപിതാക്കള്‍ നല്‍കിയ ഹര്‍ജിയില്‍ ഹൈക്കോടതി 17ന് വാദം കേള്‍ക്കും. പ്രതി സന്ദീപ് സമര്‍പ്പിച്ച ജാമ്യാപേക്ഷ കൊല്ലം ജില്ലാ കോടതി നേരത്തെ തള്ളിയിരുന്നു.

സന്ദീപിന്റെ വസ്ത്രത്തില്‍ നിന്ന് വന്ദനാ ദാസിന്റെ രക്തക്കറ കണ്ടെത്തിയിരുന്നു ഇതാണ് കേസിലെ പ്രധാന ശാസ്ത്രീയ തെളിവ്. ഡ്യൂട്ടിയില്‍ ഉണ്ടായിരുന്ന മറ്റ് നഴ്സുമാരുടെയും ശുചീകരണ തൊഴിലാളികളുടെയും വിശദമായി മൊഴി ഉണ്ട്. സന്ദീപ് ആശുപത്രിയില്‍ എത്തിയത് മുതല്‍ അക്രമാസക്തനായി പെരുമാറിയതായി സാക്ഷി മൊഴിയുണ്ട്.

സിസിടിവി കാമറ ദൃശ്യങ്ങള്‍, പോലീസുകാരുടെയും ജീവനക്കാരുടെയും മൊഴികള്‍, സന്ദീപിന്റെയും നാട്ടുകാരുടെയും ബന്ധുക്കളുടേയും മൊഴികള്‍, സാഹചര്യ തെളിവുകള്‍, ആശുപത്രിയിലെ നിരീക്ഷണ ക്യാമറയുടെ ഹാര്‍ഡ് ഡിസ്‌ക്, മൊബൈല്‍ ഫോണ്‍ തുടങ്ങി നിര്‍ണായക വിവരങ്ങളുടെ അടിസ്ഥാനത്തിലുള്ളതാണ് കുറ്റപത്രം. ഡിവൈഎസ്പി എംഎം ജോസിന്റെ നേതൃത്വത്തിലുള്ള 11 അംഗ ക്രൈംബ്രാഞ്ച് സംഘമാണ് കേസ് അന്വേഷിക്കുന്നത്.

Exit mobile version