തൃശ്ശൂരില്‍ രക്തം ഛര്‍ദ്ദിച്ച് ഗൃഹനാഥന്റെ മരണം കൊലപാതകം: അച്ഛന്റെ ഭക്ഷണത്തില്‍ വിഷം കലര്‍ത്തിയത് ഡോക്ടറായ മകന്‍

തൃശൂര്‍: അവണൂരില്‍ രക്തം ഛര്‍ദ്ദിച്ച് അമ്പത്തിയേഴുകാരന്‍ മരിച്ച സംഭവം കൊലപാതകം. മരണം ഭക്ഷ്യവിഷബാധയേറ്റല്ലെന്നും കൊലപാതകമെന്നും കണ്ടെത്തി. ആയുര്‍വേദ ഡോക്ടറായ മകന്‍ ആണ് പിതാവിന് കടലക്കറിയില്‍ വിഷം കലര്‍ത്തി നല്‍കിയത്.

അവണൂര്‍ സ്വദേശിയായ ശശീന്ദ്രന്‍ (57) ആണ് കൊല്ലപ്പെട്ടത്. ആയുര്‍വേദ ഡോക്ടറായ മകന്‍ (25) ആണ് ക്രൂരകൃത്യം ചെയ്തത്. പിന്നാലെ മകനെ അറസ്റ്റ് ചെയ്തു. മെഡിക്കല്‍ കോളജ് പോലീസാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

25 കാരനായ മയൂര നാഥന്‍ വിഷം സ്വയം നിര്‍മിക്കുകയായിരുന്നു. ഓണ്‍ലൈനില്‍ വിഷ വസ്തുക്കള്‍ വരുത്തിയാണ് വിഷം നിര്‍മ്മിച്ചത്. അച്ഛനോടും രണ്ടാനമ്മയോടുമുള്ള പകയാണ് ക്രൂരതയിലേക്ക് നയിച്ചത്.

ഇന്നലെയാണ് ശശീന്ദ്രന്‍ ഭക്ഷണം കഴിച്ച ശേഷമുണ്ടായ അസ്വാസ്ഥ്യത്തെ തുടര്‍ന്ന് മരിച്ചത്. വീട്ടില്‍ നിന്ന് ഭക്ഷണം കഴിച്ചശേഷം എടിഎമ്മില്‍ നിന്ന് പണമെടുക്കാന്‍ പോയ ശശീന്ദ്രന്‍ കുഴഞ്ഞുവീഴുകയായിരുന്നു. ഉടന്‍ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞില്ല.

ശശീന്ദ്രന്റെ അമ്മയും ഭാര്യയും രണ്ടു വീട്ടുപണിക്കാരും കടലക്കറി കഴിച്ചിരുന്നു.
സമാന ലക്ഷണങ്ങളോടെ ശശീന്ദ്രന്റെ അമ്മ കമലാക്ഷി, ഭാര്യ ഗീത, വീട്ടില്‍ ജോലിക്കെത്തിയ തെങ്ങുകയറ്റ തൊഴിലാളികളായ ശ്രീരാമചന്ദ്രന്‍, ചന്ദ്രന്‍ എന്നിവരും ചികിത്സയിലാണ്. എന്നാല്‍ മകന്‍ ഈ ഭക്ഷണം കഴിച്ചിരുന്നില്ല.

Exit mobile version