അയ്യായിരം രൂപയ്ക്ക് അഞ്ച് ദിവസം ഭാര്യയായി അഭിനയിക്കാന്‍ കരാര്‍: ആറാം ദിവസം യുവാവ് കാലുമാറി; സീരിയല്‍ നടിയ്ക്ക് രക്ഷയായി പോലീസ്

മുംബൈ: അയ്യായിരം രൂപയ്ക്ക് അഞ്ച് ദിവസത്തേക്ക് ഭാര്യയായി അഭിനയിക്കാമെന്ന കരാറില്‍ യുവാവിനൊപ്പം പോയ നടിയെ രക്ഷപ്പെടുത്തി പോലീസ്. യുവാവിന് പ്രണയം തോന്നി യഥാര്‍ത്ഥ വിവാഹമാണ് കഴിഞ്ഞതെന്ന് ആറാം ദിവസമാണ് നടി മനസ്സിലാക്കിയത്. ഇതോടെ കുടുങ്ങിപ്പോയ നടി സുഹൃത്തിനെ വിവരം അറിയിക്കുകയായിരുന്നു.

5000 രൂപ ഓഫര്‍ ലഭിച്ച പ്രകാരമാണ് വ്യാജഭാര്യയായി അഭിനയിക്കാന്‍ യുവാവിനൊപ്പം നടി പോയത്. നടിയുടെ സുഹൃത്തായ ആയിഷ എന്ന യുവതിയുടെ ഭര്‍ത്താവ് കരണ്‍ വഴിയാണ് വ്യാജ ഭാര്യയായി അഭിനയിക്കാനുള്ള അവസരം ലഭിച്ചത്. ഇതിനായി 5000 രൂപ നല്‍കാമെന്നും പറഞ്ഞിരുന്നു. തുടര്‍ന്ന് നടി സമ്മതിക്കുകയായിരുന്നു.

അതോടെ കരണ്‍ മുകേഷെന്ന യുവാവിനെ പരിചയപ്പെടുത്തി. പിന്നാലെ മുകേഷ് യുവതിയുമായി തന്റെ നാടായ മധ്യപ്രദേശിലേക്ക് പോയി. അവിടെ വീട്ടുകാരുടെ മുന്നില്‍ ഭാര്യയായി അഞ്ച് ദിവസം അഭിനയിക്കണമെന്നയിരുന്നു പറഞ്ഞിരുന്നത്. മധ്യപ്രദേശിലെ ഒരു ഗ്രാമത്തിലെ ക്ഷേത്രത്തില്‍ വെച്ച് മുകേഷ് യുവതിയുടെ കഴുത്തില്‍ താലിക്കെട്ടി.

തുടര്‍ന്നുള്ള അഞ്ചു ദിവസവും യുവതി മുകേഷിന്റെ വീട്ടിലായിരുന്നു താമസിച്ചത്. പറഞ്ഞുറപ്പിച്ചതുപോലെ ആറാം ദിവസമായപ്പോള്‍ മുകേഷിന്‍രെ മനോഭാവത്തില്‍ മാറ്റവുണ്ടാവുകയായിരുന്നു. യുവതിയോട് പ്രണയം തോന്നിയെന്നും ക്ഷേത്രത്തില്‍ വെച്ച് നടന്ന വിവാഹം യഥാര്‍ത്ഥമായിരുന്നുവെന്നും മുകേഷ് പറഞ്ഞു.

അതോടെ പുറത്തുപോകാനാവാതെ യുവാവിന്റെ വീട്ടില്‍ തന്നെ കുടുങ്ങുകയായിരുന്നു. തുടര്‍ന്ന് നടി മുംബൈയില്‍ ഉള്ള ഒരു സുഹൃത്തിനെ വിളിച്ച് വിവരം അറിയിച്ചു. സുഹൃത്ത് വിവരം ധാരാവി പോലീസില്‍ അറിയിച്ചു. അതോടെ മുകേഷിന്റെ വീട്ടില്‍ പോലീസെത്തി യുവതിയെ രക്ഷപ്പെടുത്തുകയായിരുന്നു. മുകേഷിനെയും നടിയുടെ സുഹൃത്തായ ആയിഷ, ഭര്‍ത്താവ് കരണ്‍ എന്നിവര്‍ക്കായി പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Exit mobile version