മമ്മൂട്ടിയെ കാണാന്‍ കാടിറങ്ങി എത്തി ആദിവാസി സംഘം: കൈനിറയെ സമ്മാനങ്ങള്‍ നല്‍കി സ്വീകരിച്ച് മെഗാതാരം

പുല്‍പ്പള്ളി: വയനാട്ടിലെത്തിയ നടന്‍ മമ്മൂട്ടിയെ നേരില്‍ കാണാന്‍ കാടിറങ്ങിയെത്തി
ആദിവാസി സംഘം. തന്നെ കാണാനെത്തിയവര്‍ക്ക് മെഗാതാരം കൈ നിറയെ സമ്മാനങ്ങളും നല്‍കിയാണ് യാത്രയാക്കിയത്. പുല്‍പ്പള്ളി മടാപറമ്പിലെ ഷൂട്ടിംഗ് ലൊക്കേഷനിലെക്കാണ് ആദിവാസി സംഘം എത്തിയത്.

കേരള – കര്‍ണാടക അതിര്‍ത്തിയിലെ ഉള്‍കാടിനുള്ളിലെ ആദിവാസി കോളനിയില്‍ നിന്നാണ് ആദിവാസി സംഘം മമ്മൂട്ടിയെ കാണാനെത്തിയത്. പണിയ കോളനി മൂപ്പനായ ശേഖരന്‍, കാട്ടുനായ്ക കോളനി മൂപ്പനായ ദെണ്ടുകന്‍ എന്നിവരുടെ നേതൃത്വത്തിലെത്തിലാണ് സംഘം എത്തിയത്. കോളനിയിലെ 28 കുടുംബങ്ങള്‍ക്ക് പുതുവസ്ത്രങ്ങള്‍ സമ്മാനിച്ചാണ് മൂപ്പനെയും സംഘത്തെയും മമ്മൂട്ടി സ്വീകരിച്ചത്.

ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കായുള്ള മമ്മൂട്ടിയുടെ കെയര്‍ ആന്‍ഡ് ഷെയര്‍ ഇന്റര്‍നാഷണല്‍ ഫൗണ്ടേഷന്‍ വഴിയായിരുന്നു വസ്ത്രവിതരണം. ചടങ്ങില്‍ സൗത്ത് വയനാട് ഡിഎഫ്ഒ ഷജ്‌ന കരീമും പങ്കെടുത്തു. മമ്മൂട്ടിയുടെ നിര്‍ദേശപ്രകാരം സംഘടന കോളനി സന്ദര്‍ശിക്കുകയും ലൊക്കേഷനിലെത്താത്തവരടക്കം എല്ലാവര്‍ക്കും പുതുവസ്ത്രങ്ങള്‍ സമ്മാനിക്കുകയും ചെയ്തു.

ഫൗണ്ടേഷന്റെ പൂര്‍വികം പദ്ധതിയുടെ ഭാഗമായാണ് വസ്ത്രം വിതരണം ചെയ്തതെന്ന് മാനേജിങ് ഡയറക്ടര്‍ ഫാദര്‍ തോമസ് കുര്യന്‍ അറിയിച്ചു. കണ്ണൂര്‍ സ്‌ക്വാഡ് എന്ന സിനിമയുടെ ഷൂട്ടിങ്ങാനായാണ് മമ്മൂട്ടി വയനാട്ടിലെത്തിയത്.

Exit mobile version