ട്രെയിന്‍ യാത്രയ്ക്കിടെ നെഞ്ചുവേദന; പ്രശസ്ത സംഗീത സംവിധായകന്‍ എന്‍പി പ്രഭാകരന്‍ അന്തരിച്ചു

വ്യാഴാഴ്ച പരമ്പനങ്ങാടിയില്‍ നിന്ന് തിരുവനന്തപുരത്തേക്ക് ട്രെയിനില്‍ പോകുന്നതിനിടെ ഒല്ലൂരില്‍ വച്ച് രാത്രി 10 മണിയോടെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുകയായിരുന്നു.

കൊച്ചി: പ്രശസ്ത സംഗീത സംവിധായകന്‍ എന്‍പി പ്രഭാകരന്‍(75) അന്തരിച്ചു. ട്രെയിന്‍ യാത്രയ്ക്കിടെ നെഞ്ചുവേദനയെ തുടര്‍ന്നായിരുന്നു അന്ത്യം. വ്യാഴാഴ്ച പരമ്പനങ്ങാടിയില്‍ നിന്ന് തിരുവനന്തപുരത്തേക്ക് ട്രെയിനില്‍ പോകുന്നതിനിടെ ഒല്ലൂരില്‍ വച്ച് രാത്രി 10 മണിയോടെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുകയായിരുന്നു. തുടര്‍ന്ന് റെയില്‍ വേ ജീവനക്കാരുടെ സഹായത്തോടെ തൃശൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും മരിക്കുകയായിരുന്നു.

കോഴിക്കോട് ആകാശവാണിയില്‍ റെക്കോര്‍ഡിങ്ങിനുള്ള പാട്ടുകള്‍ക്ക് സംഗീത സംവിധാനം നിര്‍വഹിച്ച് തേഞ്ഞിപ്പാലത്തെ സ്വന്തം വീട്ടിലെത്തി വിശ്രമിച്ച ശേഷമായിരുന്നു യാത്ര. കേരള സംഗീത നാടക അക്കാദമി അവാര്‍ഡ് ജേതാവായിരുന്നു.

പൂനിലാവ്, അളകനന്ദ, ആനപ്പാറ അച്ചാമ്മ, ഇവള്‍ ദ്രൗപദി, അനുയാത്ര തുടങ്ങിയ സിനിമകള്‍ക്കു സംഗീതസംവിധാനം നിര്‍വഹിച്ചിട്ടുണ്ട്. തരംഗിണിയുടെ ഓണഗാനങ്ങള്‍ അടക്കം നിരവധി ആല്‍ബങ്ങള്‍ക്കും ടിവി പരമ്പരകള്‍ക്കും നാടകങ്ങള്‍ക്കും സംഗീതം നല്‍കിയിട്ടുണ്ട്.

സിത്താര കൃഷ്ണകുമാര്‍ അടക്കം ഒട്ടേറെപ്പേര്‍ക്ക് സംഗീത ലോകത്തേക്കു വഴികാട്ടിയത് അദ്ദേഹമാണ്. 2021ലാണ് സംഗീത നാടക അക്കാദമിയുടെ മികച്ച സംഗീത സംവിധായകനുള്ള അവാര്‍ഡ് സ്വന്തമാക്കുന്നത്. കോട്ടയം ജില്ലയിലെ തിരുവഞ്ചൂരാണ് സ്വദേശം. ഉഷാ കുമാരിയാണ് ഭാര്യ. ആനന്ദ് പ്രഭു, അനീഷ് പ്രഭു എന്നിവര്‍ മക്കളാണ്. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് ശേഷം 2 ന് കോട്ടയത്ത്.

Exit mobile version