വനിതാ മതിലിന്റെ പോസിറ്റീവ് എനര്‍ജി, യുവതീ പ്രവേശനം നെഗറ്റീവാക്കി; ഇത് വേദനാജനകം; മതിലിന് പിന്നാലെ കളംമാറ്റി വെള്ളാപ്പള്ളിയും സിപി സുഗതനും

ശബരിമലയിലെ യുവതി പ്രവേശനത്തിന് പിന്നാലെ വനിതാ മതില്‍ സംഘാടകരുടെ മനംമാറ്റം ചര്‍ച്ചയാകുന്നു.

തിരുവനന്തപുരം: ശബരിമലയിലെ യുവതി പ്രവേശനത്തിന് പിന്നാലെ
വനിതാ മതില്‍ സംഘാടകരുടെ മനംമാറ്റം ചര്‍ച്ചയാകുന്നു. വനിതാ മതില്‍ സംഘാടകരുടെ മുന്‍നിരയിലുണ്ടായിരുന്ന എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനും ഹിന്ദു പാര്‍ലമെന്റ് നേതാവ് സിപി സുഗതനും, മതിലിന്റെ തൊട്ടടുത്ത ദിവസം സര്‍ക്കാരിനെതിരെ തിരിഞ്ഞിരിക്കുകയാണ്.

യുവതികളെ ശബരിമലയില്‍ പ്രവേശിപ്പിച്ചത് നിരാശാജനകമാണെന്ന് വെള്ളാപ്പള്ളി പറഞ്ഞു. രാത്രിയുടെ മറവില്‍ ആക്ടിവിസ്റ്റുകളെ ശബരിമലയില്‍ എത്തിച്ചു. സന്നിധാനം വിശ്വാസികള്‍ക്കുള്ള ഇടമാണ്. അല്ലാതെ ആക്ടിവിസ്റ്റുകള്‍ക്കുള്ളതല്ല. പിന്‍വാതിലിലൂടെ പോലീസ് യുവതികളെ കയറ്റിയത് വേദനാജനകമാണെന്നായിരുന്നു വെള്ളാപ്പള്ളി നടേശന്റെ പ്രതികരണം.

യുവതീ പ്രവേശനം നടന്ന് മണിക്കൂറുകള്‍ക്കകം തന്നെ പ്രതികരണവുമായി സിപി സുഗതന്‍ രംഗത്തെത്തി. ”ഒളിച്ചും പാത്തും പോവേണ്ട ഇടമല്ല ശബരിമല. ശബരിമലയില്‍ എത്തിയിരുന്ന സ്ത്രീകളെ തടയാന്‍ നിന്നയാളാണ് ഞാന്‍. എന്നാല്‍ പിന്നീട് ഭക്തയുവതികള്‍ കയറാന്‍ ചെന്നാല്‍ തടയില്ല എന്ന ഹിന്ദുപാര്‍ലമെന്റും ഞാനും തീരുമാനിച്ചിരുന്നു. പക്ഷെ അതിനര്‍ഥം ഒളിച്ചു പാത്തും യുവതികളെ പ്രവേശിപ്പിക്കണ്ട സ്ഥലമാണ് ശബരിമല എന്നതല്ല. ഇത്തരത്തിലൊരു നാടകം ആവശ്യമില്ലാത്തതായിരുന്നു. ഒളിച്ച് പോവുക എന്നത് കുറ്റകൃത്യമാണ്. അതും രണ്ട് സ്ത്രീകളുടെ മനസന്തോഷത്തിന് വേണ്ടിയിട്ട് ദശലക്ഷം വരുന്ന ഭക്തരുടെ വികാരവും വിശ്വാസവും വ്രണപ്പെടുത്തിയത് എന്തിനായിരുന്നു. നവോത്ഥാന മതിലില്‍ പങ്കെടുത്തത് ശബരിമലയില്‍ യുവതീ പ്രവേശനം നടത്താനല്ല. നവോത്ഥാനം എന്നതുകൊണ്ട് എന്താണ് ഉദ്ദേശിക്കുന്നത്; സാംസ്‌കാരിക ഭദ്രത, സത്യസന്ധത, ഭാരതീയ ദര്‍ശനങ്ങള്‍ക്കനുസരിച്ചുള്ള മൂല്യങ്ങള്‍ എല്ലാമാണ്. അതെല്ലാം നശിച്ചുകൊണ്ടിരിക്കുന്ന ലോകത്ത് അവ സംരക്ഷിക്കാനായി വനിതാ മതില്‍ നടത്തിയതില്‍ സന്തോഷമേയുള്ളൂ. അതുകൊണ്ടാണ് അതില്‍ പങ്കെടുത്തതും. പക്ഷെ നവോത്ഥാന നായകരാരും അസത്യ പ്രസ്താവനകള്‍ നടത്തുന്നവരായിരുന്നില്ല. വനിതാ മതിലില്‍ 25 ലക്ഷം പേരെ ഹിന്ദു പാര്‍ലമെന്റും എസ്എന്‍ഡിപി, കെപിഎംഎസ് സമുദായ സംഘടനകളുമാണ് കൊണ്ടുവന്നത്. ആ ഞങ്ങളെ വിഡ്ഢികളാക്കാന്‍ പറ്റില്ല. വനിതാ മതില്‍ ചരിത്ര വിജയമായിരുന്നു. അത് ആഘോഷിക്കാനുള്ള അവസരം പോലും യുവതീപ്രവേശനം ഇല്ലാതാക്കി. വനിതാ മതില്‍ ചരിത്രപരമായ പോസിറ്റീവ് എനര്‍ജി ക്രിയേറ്റ് ചെയ്തപ്പോള്‍ രണ്ട് യുവതികളെ അവിടെക്കയറ്റി അത് നെഗറ്റീവ് എനര്‍ജിയാക്കി. ആക്ടിവിസ്റ്റുകളെ ശബരിമലയില്‍ പ്രവേശിപ്പിക്കില്ല എന്ന് സര്‍ക്കാര്‍ ഉറപ്പ് നല്‍കിയിരുന്നതാണ്. പിന്നെ ഇത് ആര് ചെയ്തു, എങ്ങനെ സംഭവിച്ചു എന്നൊക്കെ അറിയാനിരിക്കുന്നതേയുള്ളൂ’ സുഗതന്‍ പ്രതികരിച്ചു.

അതേസമയം വനിത മതിലില്‍ നിന്നും ഊര്‍ജ്ജം ഉള്‍ക്കൊണ്ട് ശബരിമല യുവതീ പ്രവേശനം സാധ്യമാക്കി എന്ന തരത്തിലായിരുന്നു പലരുടെയും അഭിപ്രായ പ്രകടനം. വെള്ളാപ്പള്ളി വനിതാ മതില്‍ സംഘടിപ്പിച്ച നവോത്ഥാന സംരക്ഷണ സമിതി ചെയര്‍മാനും സി പി സുഗതന്‍ ജോയിന്റ് കണ്‍വീനറുമായിരുന്നു.

Exit mobile version