അറിയാതെ ട്രെയിന്‍ മാറിക്കയറി, യാത്രക്കാരിയുടെ ഷാള്‍ വലിച്ചൂരി പരസ്യമായി അപമാനിച്ച് ടിടിഇ, പരാതി നല്‍കരുതെന്ന് ഭീഷണിയും, സംഭവം കോഴിക്കോട്

കോഴിക്കോട്: ട്രെയിന്‍ യാത്രക്കാരിയെ വനിതാ ടിക്കറ്റ് എക്‌സാമിനര്‍ അപമാനിച്ചതായി പരാതി. കോഴിക്കോട് റെയില്‍വേ സ്റ്റേഷനിലാണ് സംഭവം. ട്രെയിന് മാറിക്കയറിയ യാത്രക്കാരിയെ ടിക്കറ്റെടുക്കാതെ കയറിയെന്ന് ആരോപിച്ച് അസഭ്യം പറയുകയും ഷാള്‍ വലിച്ചൂരുകയും ചെയ്തതായി പരാതിയില്‍ പറയുന്നു.

ബാലുശേരി സ്വദേശിനി ചളുക്കില്‍ നൗഷത്താണ് ടിടിഇയ്‌ക്കെതിരെ പരാതിയുമായി രംഗത്തെത്തിയത്. പൊലീസ് ഔട്ട് പോസ്റ്റിലെത്തി പരാതി നല്‍കിയെങ്കിലും നടപടിയുണ്ടായിലെലന്ന് യുവതി പറഞ്ഞു. യുവതി തലശ്ശേരിയില്‍ നിന്ന് കൊയിലാണ്ടിയിലേക്ക് വരുമ്പോഴാണ് ഈ ദുരനുഭവം ഉണ്ടായത്.

തിങ്കളാഴ്ച വൈകിട്ട് 3.40 ന് വരുന്ന മെമു ട്രെയിനില്‍ യാത്ര ചെയ്യാനായിരുന്നു യുവതി ടിക്കറ്റെടുത്തത്. എന്നാല്‍ അതിന് മുമ്പ് വന്ന ഇന്റര്‍സിറ്റിയിലാണ് യുവതി മാറിക്കയറിയത്. ഈ ട്രെയിനിന് കൊയിലാണ്ടിയില്‍ സ്റ്റോപ്പ് ഉണ്ടായിരുന്നില്ല.

also read:‘സര്‍വകലാശാലയ്ക്ക് ശാപം’: ‘മഹാമൃത്യുഞ്ജയ ഹോമം’ നടത്താനൊരുങ്ങി സര്‍വകലാശാല

യുവതി കോഴിക്കോട്ട് സ്റ്റേഷനില്‍ ഇറങ്ങിയപ്പോള്‍ പ്ലാറ്റ്‌ഫോമിലുണ്ടായിരുന്ന വനിത ഉദ്യോഗസ്ഥ യുവതിയുടെ ടിക്കറ്റ് പരിശോധിച്ചു.

also read:ഷിജിലിയ്ക്കും ഹരീഷിനും സ്വപ്‌ന സാഫല്യം: സാന്ത്വനം പകര്‍ന്ന് ലാലേട്ടനെത്തി

എന്നാല്‍ തന്നോട് ട്രെയിന്‍ മാറിപ്പോയതാണെന്നും പരിചയക്കുറവുണ്ടെന്നും ഒറ്റക്ക് യാത്ര ചെയ്ത് പരിചയമില്ലെന്നും യുവതി ടിടിഇയെ അറിയിച്ചു. ഫൈന്‍ അടക്കാമെന്നു പറഞ്ഞെങ്കിലും ഉദ്യോഗസ്ഥ വഴങ്ങിയില്ല. അതിനിടെ ഭര്‍ത്താവിനെ വിളിക്കാനായി യുവതി മൊബൈല്‍ഫോണ്‍ എടുത്തു.

ഇതോടെയാണ് ടിടിഇ യുവതിയുടെ ഷാള്‍ വലിച്ചൂരിയത്. ഷാള്‍ തിരികെ നല്‍കാതെ അവര്‍ ഓഫീസിലേക്ക് പോയി. യുവതി പൊലീസ് ഔട്ട്‌പോസ്റ്റിലെത്തി പരാതി പറഞ്ഞെങ്കിലും നടപടിയെടുക്കാന്‍ അവര്‍ തയ്യാറായില്ല. കൂടാതെ പരാതി കൊടുത്താല്‍ ടിക്കറ്റില്ലാതെ യാത്ര ചെയ്തതിന് കൂടുതല്‍ നടപടി നേരിടേണ്ടി വരുമെന്ന് ഇവര്‍ യുവതിയെ ഭീഷണിപ്പെടുത്തുകയും ചെയ്തു.

പരാതിയില്ലെന്ന് എഴുതി ഒപ്പീടിച്ച ശേഷമാണ് ടിടിഇ യുവതിക്ക് വലിച്ചൂരിയ ഷാള്‍ തിരികെ നല്‍കിയത്. ഈ സംഭവങ്ങളുടെയെല്ലാം വീഡിയോ മൊബൈല്‍ഫോണില്‍ പകര്‍ത്തിയിട്ടുണ്ട്. യുവതി പൊലീസിലും വനിതാ കമ്മീഷനിലും പരാതി നല്കാനൊരുങ്ങുകയാണ്.

Exit mobile version