‘സര്‍വകലാശാലയ്ക്ക് ശാപം’: ‘മഹാമൃത്യുഞ്ജയ ഹോമം’ നടത്താനൊരുങ്ങി സര്‍വകലാശാല

ബംഗളൂരു: ‘മഹാമൃത്യുഞ്ജയ ശാന്തി ഹോമം’ നടത്താന്‍ വിചിത്ര സര്‍ക്കുലറുമായി സര്‍വകലാശാല. ആന്ധ്രയിലെ അനന്തപൂരിലുള്ള ശ്രീ കൃഷ്ണദേവരായ സര്‍വകലാശാലയുടേതാണ് സര്‍ക്കുലര്‍ ഇറക്കിയത്. ജീവനക്കാരുടെ മരണത്തെ തുടര്‍ന്നാണ് സര്‍വകലാശാല വിചിത്ര ഹോമത്തിന് സര്‍ക്കുലര്‍ ഇറക്കിയത്.

കഴിഞ്ഞ മാസം സര്‍വകലാശാലയിലെ വിവിധ വിഭാഗങ്ങളിലുള്ള അഞ്ച് ജീവനക്കാര്‍ മരിച്ചിരുന്നു. മരണത്തില്‍ അസ്വഭാവികത ഒന്നുമില്ലെങ്കിലും സര്‍വകലാശാലക്ക് മേല്‍ ശാപം ഉണ്ടെന്നും അത് ഒഴിവാക്കാന്‍ ‘മൃത്യുഞ്ജയഹോമം’ നടത്തുന്നതെന്നാണ് സര്‍വകലാശാലയുടെ വാദം.

ഹോമത്തില്‍ പങ്കെടുക്കണം എന്ന് നിര്‍ബന്ധമില്ല. പക്ഷേ, ഹോമത്തില്‍ പങ്കെടുക്കുന്നവര്‍ സംഭാവന നല്‍കണമെന്നുമാണ് സര്‍ക്കുലറില്‍ പറയുന്നത്. ടീച്ചിംഗ് സ്റ്റാഫ് 500 രൂപയും നോണ്‍ ടീച്ചിംഗ് സ്റ്റാഫ് 100 രൂപയുമാണ് മൃത്യുഞ്ജയഹോമത്തിനായി സംഭാവന നല്‍കേണ്ടത്.

Read Also: ഷിജിലിയ്ക്കും ഹരീഷിനും സ്വപ്‌ന സാഫല്യം: സാന്ത്വനം പകര്‍ന്ന് ലാലേട്ടനെത്തി

ഫെബ്രുവരി 24 ന് രാവിലെ 8.30 യ്ക്കാണ് ഹോമം നടത്താന്‍ നിശ്ചയിച്ചിരിക്കുന്നത്. അന്ധവിശ്വാസത്തിന്റെ ഭാഗമായി ഇത്തരത്തിലൊരു ഹോമം നടത്താന്‍ അനുവദിക്കില്ലെന്ന് അറിയിച്ച് പ്രതിഷേധവുമായി എസ്എഫ്‌ഐ അടക്കമുള്ള ഇടത് വിദ്യാര്‍ത്ഥി സംഘടനകള്‍ രംഗത്തെത്തിയിട്ടുണ്ട്.

Exit mobile version