ചന്ദ്രബാബു നായിഡുവിന് ജയിലില്‍ പ്രത്യേക സൗകര്യങ്ങളുളള മുറി; ഇസഡ് പ്ലസ് കാറ്റഗറി സുരക്ഷ

ആന്ധ്ര: അഴിമതിക്കേസില്‍ അറസ്റ്റിലായ ടിഡിപി നേതാവും മുന്‍ മുഖ്യമന്ത്രിയുമായ ചന്ദ്രബാബു നായിഡുവിനെ ജുഡീഷ്യല്‍ റിമാന്‍ഡില്‍ വിട്ടു. രാജമുണ്ട്രി സെന്‍ട്രല്‍ ജയിലിലാണ് ചന്ദ്രബാബു നായിഡുവിനെ പാര്‍പ്പിച്ചിരിക്കുന്നത്.

വന്‍ സുരക്ഷയാണ് ചന്ദ്രബാബു നായിഡുവിനെ പാര്‍പ്പിച്ചിരിക്കുന്ന രാജമുണ്ട്രി സെന്‍ട്രല്‍ ജയിലിന് ഏര്‍പ്പെടുത്തിയിരിക്കുന്നത്. 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്ത ചന്ദ്രബാബു നായിഡുവിന് ഭക്ഷണവും മരുന്നും ലഭ്യമാകുന്ന, പ്രത്യേക സൗകര്യങ്ങളുളള മുറിയാണ് ജയിലില്‍ നല്‍കിയിട്ടുളളത്. ഭീഷണിയുളളതിനാല്‍ ഇസഡ് പ്ലസ് കാറ്റഗറി സുരക്ഷയാണ് ചന്ദ്രബാബുവിന് നല്‍കിയിരിക്കുന്നത്.

ശനിയാഴ്ച നന്ദ്യാലയിലെ ഒരു കല്യാണ മണ്ഡപത്തിന് പുറത്തുനിന്ന് ആണ് ചന്ദ്രബാബുവിനെ അറസ്റ്റ് ചെയ്തത്. 371 കോടിയുടെ ആന്ധ്ര നൈപുണ്യ വികസന കോര്‍പ്പറേഷന്‍ അഴിമതിക്കേസിലാണ് അറസ്റ്റ്. അഴിമതിയില്‍ നായിഡുവിന്റെ പങ്കിനെക്കുറിച്ചുള്ള അന്വേഷണം പൂര്‍ത്തിയാക്കാന്‍ 24 മണിക്കൂര്‍ മതിയാകില്ലെന്ന് ജുഡീഷ്യല്‍ കസ്റ്റഡി ഉത്തരവിട്ട ജഡ്ജി പറഞ്ഞിരുന്നു.

തെലുങ്ക് ദേശം പാര്‍ട്ടി നേതാവും മുന്‍ മുഖ്യമന്ത്രിയുമായ ചന്ദ്രബാബു നായിഡുവിന്റെ അറസ്റ്റില്‍ പ്രതിഷേധിച്ച് ആന്ധ്രപ്രദേശില്‍ ടിഡിപി ബന്ദിന് ആഹ്വാനം ചെയ്തിട്ടുണ്ട്. വ്യാപക പ്രതിഷേധമാണ് ആന്ധ്രയുടെ വിവിധ ഭാഗങ്ങളില്‍ നടക്കുന്നത്. പ്രതിഷേധക്കാര്‍ ചിറ്റൂരില്‍ സര്‍ക്കാര്‍ വാഹനം എറിഞ്ഞു തകര്‍ത്തു. രാജമുണ്ട്രിയില്‍ പോലീസ് നിരോധനാജ്ഞ ഏര്‍പ്പെടുത്തിയിട്ടുണ്ട്.

പത്ത് മണിക്കൂര്‍ നീണ്ട ചോദ്യം ചെയ്യലിനും വൈദ്യപരിശോധനയ്ക്കും ശേഷമാണ് ചന്ദ്രബാബു നായിഡുവിനെ കോടതിയില്‍ ഹാജരാക്കിയത്. അറസ്റ്റിനെ രൂക്ഷമായി വിമര്‍ശിച്ച് ജനസേന പാര്‍ട്ടി നേതാവും നടനുമായ പവന്‍ കല്ല്യാണ്‍ രംഗത്തെത്തിയിരുന്നു. രാഷ്ട്രീയ വൈരാഗ്യം തീര്‍ക്കാനാണ് അറസ്റ്റെന്ന് പവന്‍ കല്ല്യാണ്‍ ആരോപിച്ചു.

Exit mobile version