അവിശ്വാസികളുടെ സര്‍വനാശത്തിന് വേണ്ടി പ്രാര്‍ഥിക്കും: അവര്‍ സമാധാനത്തോടെ നല്ല ജീവിതം ജീവിക്കില്ല; വിദ്വേഷ പ്രസംഗവുമായി സുരേഷ് ഗോപി

കൊച്ചി: തനിക്ക് അവിശ്വാസികളോട് സ്‌നേഹമില്ലെന്ന് വിവാദ പ്രസ്താവനയുമായി മുന്‍ എംപിയും നടനുമായ സുരേഷ് ഗോപി. വിശ്വാസികളുടെ അവകാശങ്ങളുടെ നേര്‍ക്ക് വരുന്നവരുടെ സര്‍വനാശത്തിന് വേണ്ടി പ്രാര്‍ഥിക്കുമെന്നും സുരേഷ് ഗോപി പറയുന്നു.
ശിവരാത്രി ആഘോഷങ്ങളുമായി ബന്ധപ്പെട്ടാണ് സുരേഷ് ഗോപി വിദ്വേഷ പ്രസംഗം നടത്തിയത്. അദ്ദേഹത്തിന്റെ വാക്കുകള്‍ വീഡിയോകളിലൂടെയും ട്രോളുകളിലൂടെയും വൈറലായിരിക്കുകയാണ്.

‘ലോകമെങ്ങുമുള്ള വിശ്വാസികളായ മനുഷ്യരെ ഞാന്‍ സ്‌നേഹിക്കും. അത് എല്ലാ മതത്തിലെയും വിശ്വാസികളെ സ്‌നേഹിക്കും. അതേസമയം അവിശ്വാസികളോട് ഒട്ടും സ്‌നേഹമില്ലെന്നും ഞാന്‍ ചങ്കൂറ്റത്തോടെ പറയും. വിശ്വാസികളുടെ അവകാശങ്ങളുടെ നേര്‍ക്ക് വരുന്ന ഒരു ശക്തിയോടും പൊറുക്കാനാകില്ല. അങ്ങനെ വരുന്നവരുടെ സര്‍വനാശത്തിന് വേണ്ടി ഞാന്‍ ഈ ശ്രീകോവിലിന് മുന്നില്‍ പ്രാര്‍ഥിക്കും. എല്ലാവരും അങ്ങനെ ചെയ്യണം. ആരെയും ഉപദ്രവിക്കാനല്ല നമ്മുടെ ഭക്തിയെന്നും സുരേഷ് ഗോപി പറയുന്നു.

എന്നാല്‍ നമ്മുടെ ഭക്തിയെയും ഭക്തി സ്ഥാപനങ്ങളെയും നിന്ദിക്കാന്‍ വരുന്ന ഒരാള്‍ പോലും സമാധാനത്തോടെ നല്ല ജീവിതം ജീവിച്ച് ഈ ലോകത്ത് അവസാനിപ്പിക്കാന്‍ അന്തരീക്ഷം ഒരുങ്ങിക്കൂടാ. ഞാന്‍ ആരെയൊക്കെയാണ് ഉദ്ദേശിച്ചതെന്ന്… അങ്ങനെയുള്ളത് പറഞ്ഞാല്‍ രാഷ്ട്രീയമാകും. അതുകൊണ്ട് പറയുന്നില്ല’, എന്നുമാണ് സുരേഷ്‌ഗോപി പറയുന്നത്.

Exit mobile version