വിവാഹ ചടങ്ങില്‍ പങ്കെടുത്ത് മടങ്ങവെ കാറില്‍ കെഎസ്ആര്‍ടിസി ബസ്സിടിച്ചു, 32കാരന് ദാരുണാന്ത്യം, അമ്മയ്ക്കും മകള്‍ക്കും ഗുരുതര പരിക്ക്

തിരുവനന്തപുരം: കെഎസ്ആര്‍ടിസി സൂപ്പര്‍ ഫാസ്റ്റ് ബസും കാറും കൂട്ടിയിട്ടിച്ചുണ്ടായ അപകടത്തില്‍ യുവാവിന് ദാരുണാന്ത്യം. അപകടത്തില്‍ രണ്ടു പേര്‍ക്ക് ഗുരുതര പരുക്ക്. എം.സി റോഡില്‍ കിളിമാനൂര്‍ ജംഗ്ഷനില്‍ വെച്ചുണ്ടായ അപകടത്തില്‍ കഴക്കൂട്ടം സ്വദേശി അനൂപ് എം നായര്‍ ( 32 ) ആണ് മരിച്ചത്.

അനൂപായിരുന്നു കാറോടിച്ചിരുന്നത്. കാറിലുണ്ടായിരുന്ന മുന്നംഗ കുടുംബത്തിലെ അമ്മയ്ക്കും മകള്‍ക്കും ആണ് അപകടത്തില്‍ ഗുരുതരമായി പരുക്കേറ്റത്. തിരുവനന്തപുരം പരുത്തിപ്പാറ സ്വദേശികളായ അനു (41), സാമന്ത (15) എന്നിവരെ ഗുരുതര പരുക്കുകളോടെ വെഞ്ഞാറമൂട് ഗോകുലം മെഡിക്കല്‍ കോളെജില്‍ പ്രവേശിപ്പിച്ചു.

also read: വീണ്ടും മൂന്നാറില്‍ ശൈശവ വിവാഹം, 17 വയസ്സുകാരി ഗര്‍ഭിണി, 26കാരനെതിരെ പോക്‌സോ കേസ്

ഇന്ന് പുലര്‍ച്ചെ രണ്ടു മണിയോടെയായിരുന്നു അപകടം. കാറിലുണ്ടായിരുന്നവര്‍ പാലായില്‍ ഒരു വിവാഹ ചടങ്ങില്‍ പങ്കെടുത്ത ശേഷം തിരുവനന്തപുരം പരുത്തിപ്പാറയിലെ വീട്ടിലേയ്ക്ക് മടങ്ങിവരുകയായിരുന്നു. തിരുവനന്തപുരത്തു നിന്ന് പാലക്കാടേക്ക് പോകുകയായിരുന്ന സൂപ്പര്‍ ഫാസ്റ്റ് ബസും എതിര്‍ ദിശയില്‍ പാലായില്‍ നിന്നും തിരുവനന്തപുരത്തേയ്ക്ക് വന്ന കാറും തമ്മിലാണ് കൂട്ടിയിടിച്ചത്.

കാറിന്റെ മുന്‍ഭാഗം ഇടിയുടെ ആഘാതത്തില്‍ തകരുകയായിരുന്നു. വെഞ്ഞാറമൂട് ഫയര്‍ഫോഴ്‌സും കിളിമാനൂര്‍ പൊലീസും ചേര്‍ന്നാണ് കാറിനുള്ളില്‍ കുടുങ്ങിയവരെ രക്ഷാപ്രവര്‍ത്തനം നടത്തി പുറത്തെടുത്തത്. പരുക്കേറ്റവരെ ഉടന്‍ തന്നെ ആംബുലന്‍സില്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും അനൂപിന്റെ ജീവന്‍ രക്ഷിയ്ക്കാനായില്ല.

Exit mobile version