സീറ്റിനടിയില്‍ പെട്രോള്‍ കുപ്പികള്‍ സൂക്ഷിച്ചനിലയില്‍: എയര്‍ പ്യൂരിഫയറും തീ ആളിക്കത്താന്‍ കാരണമായി

കണ്ണൂര്‍: കണ്ണൂരില്‍ ദമ്പതികള്‍ കാറിന് തീപ്പിടിച്ച് മരിച്ച അപകടത്തില്‍ തീ ആളിക്കത്താന്‍ കാരണം കാറിനുള്ളില്‍ സൂക്ഷിച്ചിരുന്ന പെട്രോളാണെന്ന് മോട്ടോര്‍ വാഹനവകുപ്പ്. അപകടത്തില്‍പ്പെട്ട കാറിന്റെ ഡ്രൈവര്‍ സീറ്റിനടിയില്‍ രണ്ട് കുപ്പി പെട്രോള്‍ സൂക്ഷിച്ചിരുന്നു. എയര്‍ പ്യൂരിഫയറും അപകടത്തിന്റെ തീവ്രത കൂട്ടിയെന്ന് മോട്ടോര്‍ വാഹനവകുപ്പ് അറിയിച്ചു.

കണ്ണൂര്‍ നഗരത്തില്‍ ഇന്നലെ രാവിലെ പത്തരയോടെയാണ് നാടിനെ നടുക്കിയ ദുരന്തമുണ്ടായത്. കുറ്റിയാട്ടൂര്‍ ഉരുവച്ചാല്‍ സ്വദേശി താമരവളപ്പില്‍ പ്രജിത് (35), ഭാര്യ കെകെ റീഷ (25) എന്നിവരാണ് പൊള്ളലേറ്റു മരിച്ചത്. ഇവരുടെ മകള്‍ ശ്രീപാര്‍വതി (7), റീഷയുടെ മാതാപിതാക്കളായ ആനക്കല്‍ പുതിയപുരയില്‍ കെകെ വിശ്വനാഥന്‍, ശോഭന, വിശ്വനാഥന്റെ സഹോദരന്റെ ഭാര്യ സജിന എന്നിവര്‍ നിസ്സാര പരുക്കുകളോടെ രക്ഷപ്പെട്ടു.

റീഷയ്ക്ക് പ്രസവ വേദന തുടങ്ങിയപ്പോള്‍ ജില്ലാ ആശുപത്രിയിലേക്ക് പുറപ്പെട്ടതാണ് ഇവര്‍. ആശുപത്രിക്ക് 300 മീറ്റര്‍ മുന്‍പാണ് ഓടിക്കൊണ്ടിരുന്ന കാറിനു തീപിടിച്ചത്. 200 മീറ്റര്‍ അപ്പുറത്ത് അഗ്‌നിരക്ഷാസേനാ സ്റ്റേഷനും മറുഭാഗത്ത് ആശുപത്രിയും റോഡില്‍ ആളുകളുമുണ്ടായിട്ടും ദമ്പതികളെ രക്ഷപ്പെടുത്താനാകാത്ത വിധം ഞൊടിയിടയില്‍ കാറിനകത്തു തീ പടരുകയായിരുന്നു.

കാറോടിച്ച പ്രജിത്തും മുന്‍സീറ്റിലിരുന്ന റീഷയും സീറ്റ് ബെല്‍റ്റിട്ടിരുന്നു. ഞൊടിയിടയില്‍ തീയും പുകയും പടര്‍ന്നതിനാലും പരിഭ്രാന്തി മൂലവും സീറ്റ് ബെല്‍റ്റ് അഴിക്കാനോ മുന്‍വശത്തെ ലോക്കായിരുന്ന ഡോറുകള്‍ തുറക്കാനോ ഇവര്‍ക്കു സാധിച്ചില്ല. ഇതിനിടെ, പിറകിലെ ഡോറിന്റെ ലോക്ക് എത്തിവലിഞ്ഞു നീക്കി, 4 പേര്‍ക്ക് രക്ഷപ്പെടാന്‍ വഴിയൊരുക്കിയതു പ്രജിത്താണെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു.

Exit mobile version