കെഎസ്ഇബി ജീവനക്കാര്‍ അശ്രദ്ധമായി വെച്ച ഇരുമ്പുതോട്ടിയില്‍ ചവിട്ടി; കോഴിക്കോട്ടെ ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥിക്ക് ഗുരുതരപരിക്ക്; സര്‍ജറി കാത്ത് ആശുപത്രിയില്‍; ജനരോഷം

കോഴിക്കോട്: റോഡരികിലെ മരച്ചില്ലകള്‍ വെട്ടിമാറ്റാനുള്ള കെഎസ്ഇബി ജീവനക്കാരുടെ ഇരുമ്പുതോട്ടി അശ്രദ്ധമായി റോഡരികില്‍ വെച്ചതിനെ തുടര്‍ന്ന് അപകടം. ജീവനക്കാര്‍ അശ്രദ്ധമായി വെച്ച ഇരുമ്പുതോട്ടിയില്‍ ചവിട്ടി വിദ്യാര്‍ത്ഥിക്ക് ഗുരുതരമായി പരിക്കേറ്റു. ശനിയാഴ്ച രാവിലെ കൊയിലാണ്ടി പൊയില്‍ക്കാവിലാണ് സംഭവം.

പരിക്കേറ്റ ഒമ്പതാം ക്ലാസ് വിദ്യാര്‍ഥി അര്‍ണവിനെ കോഴിക്കോട്ടെ സ്വകാര്യആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. അര്‍ണവിന് പ്ലാസ്റ്റിക് സര്‍ജറി വേണമെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്.

ചെറിയൊരു റോഡിലൂടെ സൈക്കിളില്‍ പോവുകയായിരുന്ന അര്‍ണവ് വാഹനത്തിരക്ക് കാരണം സൈഡിലേക്ക് നീങ്ങി നില്‍ക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് തോട്ടിയില്‍ ചവിട്ടിയത്. ആയുധം തട്ടി കാലിന്റെ ഒരു ഭാഗം കീറിപ്പോയെന്നു അര്‍ണവിന്റെ അമ്മ പറഞ്ഞു.


കുട്ടിയുടെ കാലിലെ ത്വക്കുള്‍പ്പെടെ പോയതിനാല്‍ തുന്നലിടുന്നത് ബുദ്ധിമുട്ടാണ് പ്ലാസ്റ്റിക് സര്‍ജറി മാത്രമാണ് ഇനിയുള്ള മാര്‍ഗമെന്നും അതിനെക്കുറിച്ച് പത്ത് ദിവസത്തിന് ശേഷം മാത്രമേ പറയാന്‍ സാധിക്കൂവെന്നും ചികിത്സിക്കുന്ന ഡോക്ടര്‍മാര്‍ അറിയിച്ചു.

ALSO READ- കോഴിക്കൂട്ടിൽ കൈ കുരുങ്ങി പരിക്കേറ്റ് കിടന്നത് ആറ് മണിക്കൂർ; മണ്ണാർക്കാട് പുലി ഹൃദയാഘാതം വന്ന് ചത്തു

വിദ്യാര്‍ത്ഥിക്ക് ഫെബ്രുവരി ആദ്യം തുടങ്ങാനിരിക്കുന്ന വാര്‍ഷിക പരീക്ഷ എഴുതാന്‍ സാധിക്കില്ലെന്ന ആശങ്കയും ബന്ധുക്കള്‍ പ്രകടിപ്പിച്ചു.

കെഎസ്ഇബിയുടെ പോസ്റ്റുകളിലേക്കും ലൈനിലേക്കും ചാഞ്ഞ് കിടക്കുന്ന മരച്ചില്ലകള്‍ വെട്ടിമാറ്റുന്നതിന് ഉപയോഗിക്കുന്ന ഈ തോട്ടി ജീവനക്കാര്‍ തിരക്കേറിയ റോഡരികില്‍ അശ്രദ്ധമായ വെച്ചിരിക്കുകയായിരുന്നു.

ഈ സമയത്ത് ഇതുവഴി വന്ന കുട്ടി തോട്ടി കാണാതെ ചവിട്ടുകയായിരുന്നു. തുടര്‍ന്നാണ് പരിക്കേറ്റത്. കരാര്‍ തൊഴിലാളികളുടെ അനാസ്ഥയാണ് അപകടത്തിന് ഇടയാക്കിയതെന്ന് സമീപത്തുണ്ടായിരുന്നവര്‍ പറയുന്നു. റോഡില്‍ വാഹനങ്ങളും യാത്രക്കാരും കൂടുതലായിരുന്ന സമയത്ത് അശ്രദ്ധമായി പണിയായുധം വെച്ച് അപകടമുണ്ടാക്കിയത് പ്രതിഷേധത്തിനിടയാക്കി.

Exit mobile version