അധ്യാപനത്തിന്റെ മറവിൽ സമദ് ഇരയാക്കിയത് 9ഓളം വിദ്യാർത്ഥിനികളെ; ഒളിവിൽ പോയിട്ടും യൂത്ത് ലീഗ് നേതാവിന് രക്ഷയില്ല, അറസ്റ്റ്

മലപ്പുറം: വിദ്യാർത്ഥിനികളെ ലൈംഗികമായി ഉപയോഗിച്ച കേസിൽ പ്രതിയായ യൂത്ത് ലീഗ് നേതാവായ അധ്യാപകൻ അറസ്റ്റിൽ. ഒളിവിൽപ്പോയ അധ്യാപകനെയാണ് ചങ്ങരംകുളം പോലീസ് അറസ്റ്റ് ചെയ്തത്. കപ്പൂർ ഗ്രാമപ്പഞ്ചായത്ത് മുൻ അംഗവും മുസ്ലിം യൂത്ത് ലീഗ് നേതാവുമായ കുമരനെല്ലൂർ സ്വദേശി സമദിനെയാണ് പോക്സോ നിയമപ്രകാരം പിടികൂടിയത്.

ഒമ്പതോളം അഞ്ചാം ക്ലാസ് വിദ്യാർത്ഥിനികളെയാണ് ഇയാൾ ചൂഷണത്തിന് ഇരയാക്കിയത്. സംഭവത്തിൽ പോലീസ് കേസെടുത്തതിനെ തുടർന്ന് സമദ് ഒളിവിൽ പോയിരുന്നു. ഇയാളെ കണ്ടെത്താനായി അന്വേഷണം ഊർജിതമാക്കുകയും ചെയ്തിരുന്നു. കുരുക്ക് മുറുകുന്നു എന്ന് തിരിച്ചറിഞ്ഞതോടെ ബംഗളരുവിൽ ഒളിവിൽ കഴിഞ്ഞ പ്രതി ചങ്ങരംകുളം പോലീസ് സ്റ്റേഷനിലെത്തിയാണ് കീഴടങ്ങിയത്. വട്ടംകുളം പഞ്ചായത്തിലെ പ്രൈമറി സ്‌കൂളിലാണ് സംഭവം.

അധ്യാപകൻ ക്ലാസിൽവെച്ച് മോശമായി പെരുമാറുന്നതു സംബന്ധിച്ച് കുട്ടികൾ മറ്റധ്യാപകരോട് പരാതി പറയുകയായിരുന്നു. ഒൻപത് കുട്ടികളാണ് അധ്യാപകനെതിരേ മൊഴി നൽകിയത്. അധ്യാപകർ വിവരം അറിയിച്ചതിനെ തുടർന്ന് ചൈൽഡ് ലൈൻ പ്രവർത്തകരെത്തി കുട്ടികളിൽനിന്ന് വിശദമായി മൊഴിയെടുത്തു. തുടർന്ന് ചൈൽഡ് ലൈൻ അധികൃതർ പൊലീസിന് നൽകിയ റിപ്പോർട്ട് അനുസരിച്ചാണ് കേസെടുത്തത്. സമദിനെതിരെ ഒമ്പത് കേസുകൾ രജിസ്റ്റർ ചെയ്തതായി പോലീസ് അറിയിച്ചു.

Exit mobile version