ഭാര്യ വിദേശത്തെന്ന് വാദം; ഒടുവില്‍ പോലീസ് ചോദ്യം ചെയ്യലില്‍ തെളിഞ്ഞത് ഭാര്യയെ കൊന്നു കുഴിച്ചുമൂടിയ വിവരം

ഭാര്യ വിദേശത്ത് പോയി; ഒന്നരവര്‍ഷമായി വിവരമില്ലെന്ന് പരാതി നല്‍കി; ഒടുവില്‍ പോലീസ് ചോദ്യം ചെയ്യലില്‍ തെളിഞ്ഞത് ഭാര്യയെ കൊന്നു കുഴിച്ചുമൂടിയ വിവരം

കൊച്ചി: വിദശേത്തേക്ക് പോയ ഭാര്യയെ കുറിച്ച് ഒന്നരവര്‍ഷമായി വിവരമില്ലെന്ന് പരാതി നല്‍കിയ യുവാവ് ഒടുവില്‍ ഭാര്യയെ താന്‍ കൊന്നു കുഴിച്ചു മൂടിയെന്ന് കുറ്റസമ്മതം നടത്തി. എറണാകുളം എടവനക്കാടാണ് സിനിമാതിരക്കഥകളെ വെല്ലുന്ന കുറ്റം ചെയ്തത്.

വാചാക്കല്‍ സജീവനാണ് ഭാര്യ രമ്യയെ (32) കൊലപ്പെടുത്തി വീട്ടുമുറ്റത്ത് കുഴിച്ചുമൂടിയത്. വീടിന്റെ കാര്‍പോര്‍ച്ചിനോടു ചേര്‍ന്നുള്ള സ്ഥലത്തു മണ്ണു കുഴിച്ചു നടത്തിയ പരിശോധനയിലാണ് രമ്യയുടെത് എന്ന് സംശയിക്കുന്ന അസ്ഥിക്കഷണങ്ങള്‍ കണ്ടെത്തിയത്.

ഇയാള്‍ തന്നെ നല്‍കിയ കുറ്റസമ്മത മൊഴിയുടെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണമാണ് കൊലപാതകം തെളിയിച്ചത്. ഭാര്യ വിദേശത്തേയ്ക്കു പോയെന്നും പിന്നീട് വിവരമൊന്നുമില്ലെന്നും സജീവന്‍ മുന്‍പ് പരാതിപ്പെട്ടിരുന്നു.

പിന്നീട് മൊഴികളിലെ വൈരുധ്യം ശ്രദ്ധയില്‍പ്പെട്ട പോലീസ് ഇയാളെ നിരീക്ഷിക്കുകയായിരുന്നു. തുടര്‍ന്ന് കേസന്വേഷണത്തില്‍ കാര്യമായ താല്‍പര്യം കാണിക്കാതിരുന്നതും പോലീസിന്റെ ശ്രദ്ധയില്‍പ്പെട്ടു. ഇതോടെ കസ്റ്റഡിയിലെടുത്തു നടത്തിയ ചോദ്യം ചെയ്യലിലാണ് പ്രതി കുറ്റം സമ്മതിച്ചത്.

also read- കേരള പോലീസിലെ പ്രശ്‌നക്കാരെ പിരിച്ചുവിടല്‍ തുടരുന്നു; അടുത്ത ഊഴം പോക്‌സോ കേസ് പ്രതിയെ പീഡിപ്പിച്ച സിഐ ജയസനിലിന്റെത്; നടപടി ഉടന്‍ എടുത്തേക്കും

ഇയാള്‍ നല്‍കിയ മൊഴിയുടെ അടിസ്ഥാനത്തില്‍ ഞാറയ്ക്കല്‍ പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. തുടര്‍ന്നാണ് അസ്ഥിയുടെ അവശിഷ്ടങ്ങള്‍ കണ്ടെത്തിയത്. കൊലപാതകം എന്നാണ് നടന്നതെന്നതിന് സ്ഥിരീകരണമില്ല.

എന്നാല്‍, കൊലപാതകം സംബന്ധിച്ചു നാട്ടുകാര്‍ക്കു പോലും കാര്യമായ സംശയം ഉണ്ടായിരുന്നില്ല എന്നാണ് അയല്‍വാസികള്‍ പറയുന്നത്. ഭാര്യയെ കാണാനില്ലാത്തതു പോലെ തന്നെയായിരുന്നു ഇയാളുടെ പെരുമാറ്റമെന്നും ഇവരെല്ലാം പറയുന്നു.

Exit mobile version