വിവാഹതലേന്ന് സെല്‍ഫി എടുക്കുന്നതിനിടെ ക്വാറിയില്‍ വീണു നവവരനും വധുവും ആശുപത്രിയില്‍; വിവാഹം മാറ്റിവെച്ചു

ചാത്തന്നൂര്‍: വിവാഹത്തിന് തൊട്ടുമുന്‍പത്തെ ദിവസം ഫോട്ടോ എടുക്കാനായി എത്തിയ പാറക്കുളത്തിന് സമാപമെത്തിയ വധുവരന്മാര്‍ കാല്‍ വഴുതി ക്വാറിയില്‍ വീണ് അപകടം. മനസാന്നിധ്യം കൈമുതലാക്കി ഇരുവരും പാറയില്‍ പിടിച്ചുകിടന്നതോടെയാണ് വന്‍ദുരന്തം ഒഴിവായത്. ആശപത്രിയില്‍ പ്രവേശിപ്പിച്ച ഇരുവര്‍ക്കും കാര്യമായ പരിക്കില്ല. അപകടത്തെ തുടര്‍ന്ന് വിവാഹം മാറ്റി വെച്ചു.

പകല്‍ക്കുറി ആയിരവില്ലി ക്ഷേത്രത്തിനു സമീപത്തെ കൂറ്റന്‍ ക്വാറിയുടെ മുകളില്‍ സെല്‍ഫിയെടുക്കാന്‍ എത്തിയതായിരുന്നു ഇരുവരും. ഇന്നു വിവാഹം നിശ്ചയിച്ചിരുന്ന പരവൂര്‍ കൂനയില്‍ അശ്വതി കൃഷ്ണയില്‍ വിനു കൃഷ്ണനും (25) പ്രതിശ്രുത വധു പാരിപ്പള്ളി പാമ്പുറം അറപ്പുര വീട്ടില്‍ സാന്ദ്ര എസ് കുമാറു(19)മാണ് അപകടത്തില്‍പ്പെട്ടത്. ക്വാറിയുടെ മുകളില്‍നിന്നു സെല്‍ഫി എടുക്കവേയാണ് യുവതിയും പ്രതിശ്രുത വരനും 150 അടിയിലേറെ താഴ്ചയുള്ള പാറക്കുളത്തിലേക്കു വീണത്. 50 അടിയോളം വെള്ളമുള്ള കുളത്തില്‍ ഒന്നര മണിക്കൂര്‍ നേരം കുടുങ്ങിയ ഇരുവരെയും നാട്ടുകാരും അഗ്‌നിരക്ഷാസേനയും പോലീസും ചേര്‍ന്നാണ് രക്ഷപ്പെടുത്തിയത്.

സെല്‍ഫി എടുക്കുന്നതിനിടെ കാല്‍വഴുതി ആദ്യം വീണത് സാന്ദ്രയായിരുന്നു. ഇവരെ രക്ഷിക്കാനാണ് വിനു ചാടിയത്. വിനു വസ്ത്രത്തില്‍ പിടിച്ചു സാന്ദ്രയെ വലിച്ചടുപ്പിച്ച ശേഷം പാറയുടെ വശത്തു പിടിച്ചു കിടന്നു. നിലവിളി കേട്ടെത്തിയ പ്രദേശവാസിയാണു നാട്ടുകാരെ കൂട്ടി രക്ഷാപ്രവര്‍ത്തനം തുടങ്ങിയത്. ഇവര്‍ ഇട്ടുകൊടുത്ത കയറില്‍ പിടിച്ചുകിടന്ന വിനുവിനും സാന്ദ്രയ്ക്കും അരികിലേക്കു പൈപ്പ് കൊണ്ടുള്ള ചങ്ങാടത്തില്‍ നാട്ടുകാരെത്തി. പിന്നീട് അഗ്‌നിശമന സേനയും പൊലീസും ചേര്‍ന്നു കരയ്‌ക്കെത്തിച്ചു.

also read- ആദിശങ്കറിന് ഇത് രണ്ടാംജന്മം! ചികിത്സ പൂര്‍ണ്ണമായും ഏറ്റെടുത്ത്, ഓപ്പറേഷന്‍ സൗജന്യമായി നടത്തി കൊടുത്ത ദുല്‍ഖര്‍ സല്‍മാനും കുടുംബത്തിനും നന്ദി അറിയിച്ച് ഒരു ഗ്രാമം

കല്ലുവാതുക്കല്‍ വിലവൂര്‍കോണം കാട്ടുപുറത്താണ് ഇന്നലെ രാവിലെ പത്തേകാലോടെ അപകടമുണ്ടായത്. പരുക്കേറ്റ ഇവരെ കൊല്ലം ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.ദുബായില്‍ ജോലിയുള്ള വിനു ഒരാഴ്ച മുന്‍പാണു നാട്ടിലെത്തിയത്.

Exit mobile version