ഇന്‍സ്റ്റഗ്രാം വഴി ബന്ധം സ്ഥാപിച്ച യുവതിയുടെ നാട്ടില്‍ വെച്ച് യുവാവ് ദുരൂഹ സാഹചര്യത്തില്‍ മരണപ്പെട്ടു; കൂടെയുണ്ടായിരുന്ന ആള്‍ ഒളിവില്‍; അന്വേഷണം

നാദാപുരം: കോഴിക്കോട്ടെ നരിക്കാട്ടേരിയില്‍വെച്ച് ദുരൂഹസാഹചര്യത്തില്‍ പരിക്കേറ്റ യുവാവ് മരിച്ച സംഭവത്തില്‍ പോലീസ് അന്വേഷണം. കാസര്‍കോട് ചെറുവത്തൂര്‍ വലിയപൊയില്‍ പാലേരി വീട്ടില്‍ ശ്രീജിത്ത് (38) മരിച്ച സംഭവത്തിലാണ് അന്വേഷണം തുടരുന്നത്. ഇയാളുടെ വാരിയെല്ല് തകര്‍ന്ന നിലയിലായിരുന്നു കണ്ടെത്തിയത്. അപകടസമയത്ത് കൂടെ കാറിലുണ്ടായിരുന്ന രണ്ടാമത്തെ ആളെക്കുറിച്ച് പോലീസ് അന്വേഷണം ഊര്‍ജിതമാക്കി. സംഭവത്തിന് പിന്നാലെ മുങ്ങിയ ഇയാളെ പിടികൂടിയാല്‍ മാത്രമെ സത്യാവസ്ഥ തിരിച്ചറിയാനാവൂ എന്ന് ഡിവൈഎസ്പി വിവി ലിതീഷ് പറഞ്ഞു.

യുവാവിന്റെ ശരീരത്തിന് മുകളില്‍ വണ്ടി കയറിയെന്ന കാര്യം സ്ഥിരീകരിച്ചിട്ടില്ലെന്നും ഇടിച്ചതിന്റെ ഫലമാണോ വാരിയെല്ലിന് പരിക്കേറ്റതെന്ന സംശയമുണ്ടെന്നും പോലീസ് പറഞ്ഞു. പ്രദേശത്തിനടുത്തുള്ള യുവതിയുമായി മരിച്ച യുവാവിന് ഇന്‍സ്റ്റഗ്രാം മുഖേന ബന്ധമുള്ളതായി പോലീസിന് വിവരം ലഭിച്ചു. യുവതിയുടെ മൊഴി രേഖപ്പെടുത്തിയിട്ടുണ്ട്. ഒരു മാസംമുമ്പാണ് ഇന്‍സ്റ്റഗ്രാം വഴി യുവതി ഇയാളുമായി സൗഹൃദം തുടങ്ങിയതെന്നാണ് പോലീസ് പറയുന്നത്.

ശനിയാഴ്ച രാത്രി ഒമ്പതേകാലിനാണ് നരിക്കാട്ടേരി കനാല്‍ പാലത്തിന് സമീപം ശ്രീജിത്ത് സഞ്ചരിച്ച കാര്‍ അപകടത്തില്‍പ്പെട്ടനിലയില്‍ കണ്ടെത്തിയത്. വൈദ്യുതത്തൂണില്‍ ഇടിച്ചുനില്‍ക്കുകയായിരുന്നു കാര്‍. മുന്‍ഭാഗത്തെ ടയര്‍ പൊട്ടിയിരുന്നു. അതേസമയം, അപകടം നടന്നയുടനെ ഒരാള്‍ ഓടിപ്പോകുന്നതായി കണ്ടെന്നാണ് നാട്ടുകാര്‍ പറയുന്നത്.

ALSO READ- കോര്‍പ്പറേഷന്റെ ബാങ്ക് അക്കൗണ്ടില്‍ നിന്നും കാണാതായത് 12 കോടിയോളം; കോഴിക്കോട്ടെ പഞ്ചാബ് നാഷണല്‍ ബാങ്ക് മുന്‍ മാനേജര്‍ക്കായി അന്വേഷണം

അതേസമയം, സംഭവത്തില്‍ ജില്ലയ്ക്ക് പുറത്ത് സംശയമുള്ള മൂന്നുപേരുടെ വിവരങ്ങള്‍ പോലീസ് ശേഖരിച്ചിട്ടുണ്ട്. മരിച്ച യുവാവിന്റെ വയറ്റില്‍ മദ്യത്തിന്റെ അംശമുണ്ടെന്നും വാരിയെല്ലിന് കാര്യമായ ക്ഷതം ഏറ്റിട്ടുണ്ടെന്നും പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ സൂചനയുണ്ട്.

Exit mobile version