ഷാരോണ്‍ വധക്കേസ് പ്രതി ഗ്രീഷ്മയുടെ വീട് ആരോ കുത്തിത്തുറന്ന നിലയില്‍; തെളിവ് നശിപ്പിക്കാന്‍ എന്ന് സംശയിച്ച് പോലീസ്; അന്വേഷണം

തിരുവനന്തപുരം: പാറശാല മുര്യങ്കര സ്വദേശി ഷാരോണ്‍ രാജിനെ കൊലപ്പെടുത്തിയ കേസിലെ പ്രതികളുടെ വീട് കുത്തി തുറന്ന നിലയില്‍. രാമവര്‍മന്‍ചിറയിലെ ഗ്രീഷ്മയുടെ വീടാണ് അജ്ഞാതര്‍ തുറന്നിരിക്കുന്നത്. കേസിലെ രണ്ടും മൂന്നും പ്രതികളായ ഗ്രീഷ്മയുടെ അമ്മ സിന്ധു, അമ്മാവന്‍ നിര്‍മല്‍ കുമാര്‍ എന്നിവരുമായി തെളിവെടുപ്പു നടത്തിയ ശേഷം പോലീസ് വീട് സീല്‍ ചെയ്തിരുന്നു. ഇവിടെയാണ് സീല്‍ തകര്‍ത്തനിലയില്‍ കണ്ടെത്തിയത്.

വീടിന്റെ മുന്‍വശത്തെ വാതിലിന്റെ പൂട്ട് തകര്‍ത്താണ് അജ്ഞാതന്‍ ഉള്ളില്‍ കടന്നിരിക്കുന്നത്. മുഖ്യപ്രതിയായ ഗ്രീഷ്മയുമായി തെളിവെടുപ്പു നടത്താനിരിക്കെയാണ് വീടിന്റെ പൂട്ടു പൊളിച്ച നിലയില്‍ കണ്ടെത്തിയത്. കേരള പൊലീസും തമിഴ്‌നാട് പോലീസും സ്ഥലത്തെത്തി പരിശോധന നടത്തിയിട്ടുണ്ട്.

അതേസമം, വീട്ടിലുണ്ടായത് മോഷണശ്രമമാണോ തെളിവു നശിപ്പിക്കാന്‍ ശ്രമിച്ചതാണോ എന്ന് ഇതുവരെ വ്യക്തമായിട്ടില്ല. ഗ്രീഷ്മയുടെ അമ്മ സിന്ധുവിനെയും അമ്മയുടെ സഹോദരന്‍ നിര്‍മല്‍ കുമാറിനെയും വീട്ടിനു പുറകുവശത്ത് എത്തിച്ച് തെളിവെടുപ്പ് നടത്തിയെങ്കിലും
അന്ന് പോലീസ് സംഘം വീടിനുള്ളില്‍ പ്രവേശിച്ചിരുന്നില്ല.

പോലീസിന്റെ കൈയ്യില്‍ വീടിനുള്ളില്‍ ഉണ്ടായിരുന്ന സാധനങ്ങളുടെ വിവരങ്ങളുമില്ല. അതേസമയം, നാളെ ഗ്രീഷ്മയെയും അമ്മയെയും അമ്മയുടെ സഹോദരനെയും വീട്ടിലെത്തിച്ച് തെളിവെടുപ്പ് നടത്താനിരിക്കെ സംഭവമുണ്ടായിരിക്കുന്നത്.

Exit mobile version