നാട്ടിൽ അറിയപ്പെടുന്ന ഗുണ്ടയാകണം, പേര് കേട്ടാൽ പോലീസ് പോലും ഭയക്കണം; ആവേശം തലയ്ക്ക് പിടിച്ചു, 36 വയസിനുള്ളിൽ റോജൻ പ്രതിയായത് 15ഓളം കേസിൽ!

അയ്മനം: കോട്ടയം, പത്തനംതിട്ട ജില്ലകളിലായി 15ഓളം കേസുകളിൽ പ്രതിയായ യുവാവ് കഞ്ചാവ് കേസിൽ പിടിയിൽ. മൂന്നേമുക്കാൽ കിലോ കഞ്ചാവുമായാണ് കോട്ടയം അയ്മനം സ്വദേശി റോജൻ മാത്യുവിനെയാണ് പാലക്കാട് ഒലവക്കോട് റെയിൽവേ സ്റ്റേഷനിൽ ആർപിഎഫും എക്‌സൈസും പിടികൂടിയത്. വിവിധ കേസുകളുടെ പശ്ചാത്തലത്തിൽ റോജൻ മാത്യുവിനെ കാപ്പ ചുമത്തി നാട് കടത്തണമെന്ന റിപ്പോർട്ടിനിടെയാണ് വീണ്ടും കഞ്ചാവ് കേസിൽ റോജൻ പിടിയിലായത്. ട്രെയിനിന്റെ ശുചി മുറിയിൽ ഉൾപ്പെടെ യാത്ര ചെയ്ത് കരുതലോടെ കൊണ്ടുവന്ന മൂന്നേ മുക്കാൽ കിലോ കഞ്ചാവാണ് ആർപിഎഫും എക്‌സൈസും ചേർന്ന് പിടികൂടിയത്.

പ്രതിഭാസമാണ് പൊന്നിയിൻ സെൽവൻ; കൂടുതൽ തെന്നിന്ത്യൻ സിനിമകൾ ചെയ്യണമെന്ന് കത്രീന കൈഫ്

കഞ്ചാവുമായി റെയിൽവേ പ്ലാറ്റ്‌ഫോമിൽ ചുറ്റിത്തിരിയുന്നത് കണ്ട് ഉദ്യോഗസ്ഥർ പരിശോധിക്കുകയായിരുന്നു. രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും ഉദ്യോഗസ്ഥർ പിന്തുടർന്ന് പിടികൂടുകയായിരുന്നു. നാട്ടിൽ അറിയപ്പെടുന്ന ഗുണ്ടയാകണം. പേര് കേട്ടാൽ പോലീസ് ഉദ്യോഗസ്ഥർ വരെ ഭയപ്പെടണം, തുടങ്ങിയ ചിന്തകളിൽ കയറിക്കൂടിയ ആവേശത്തിന്റെ പുറത്താണ് ചുരുങ്ങിയ ജീവിത കാലയളവിൽ 15 ഓളം കേസുകളിൽ റോജൻ ചെന്ന് ചാടിയത്.

ലഹരി കടത്ത്, വധശ്രമം, തമ്മിൽ തല്ല്, ഭീഷണിപ്പെടുത്തി പണപ്പിരിവ് തുടങ്ങി വിവിധ സ്റ്റേഷനുകളിലായാണ് കേസുകൾ രജിസ്റ്റർ ചെയ്യപ്പെട്ടത്. ഇതിനെല്ലാം പിന്നിൽ അടിസ്ഥാന ഘടകം ആഡംബര ജീവിതം തന്നെയായിരുന്നു. ആഡംബര ജീവിതത്തിന് വേണ്ടിയാണ് ലഹരികടത്ത് വഴി പണം തേടുന്നതിന് എളുപ്പമാർഗമായി കണ്ടത്. വിശാഖപട്ടണത്ത് നിന്ന് കഞ്ചാവ് എത്തിച്ച് പതിവുകാർക്ക് കൈമാറുന്നതായിരുന്നു പ്രതിയുടെ പതിവ് രീതി. കടം പറഞ്ഞവർ പണം തരാൻ വൈകിയാൽ ഭീഷണിപ്പെടുത്തി ഇരട്ടി തുക നേടിയെടുക്കുന്നതും ഇയാളുടെ ശൈലിയാണ്.

അതേസമയം, പതിവായി കഞ്ചാവ് കടത്തി ഇടപാടുകാർക്ക് എത്തിച്ചിരുന്നുവെന്നാണ് റോജൻ മാത്യുവിന്റെ മൊഴി. ഫോൺ രേഖകൾ ഉൾപ്പെടെ പരിശോധിച്ച് ലഹരി ഇടപാടിൽ കൂടുതൽ ആളുകളുടെ പങ്ക് പരിശോധിക്കും. പതിവായി ഇടപാട് നടത്തിയിരുന്നവരും ഇയാളെ സഹായിച്ചിരുന്നവരും എക്‌സൈസ് നിരീക്ഷണത്തിലാണ്. വിശദമായ മൊഴിയിൽ സ്‌കൂൾ കോളജ് വിദ്യാർഥികൾക്ക് പതിവായി ലഹരി കൈമാറിയിരുന്ന ആളാണ് എന്നതും വ്യക്തമായിട്ടുണ്ട്. സംഭവത്തിൽ അന്വേഷണം നടത്തി വരികയാണെന്ന് അധികൃതർ അറിയിച്ചു.

Exit mobile version