കോണ്‍ഗ്രസ് നടപടി വൈകി; ഇതുപോലത്തെ ഞരമ്പുരോഗികള്‍ എല്ലാ പാര്‍ട്ടിയിലുമുണ്ട്; എല്‍ദോസ് കുന്നപ്പിള്ളിക്ക് എതിരെ കെ മുരളീധരന്‍

തിരുവനന്തപുരം: യുവഅധ്യാപികയുടെ പീഡന പരാതിയെ തുടര്‍ന്ന് ഒളിവില്‍ പോയ എല്‍ദോസ് കുന്നപ്പള്ളി എംഎല്‍എയ്ക്ക് എതിരെ കെ മുരളീധരന്‍ എംപി. ഇതുപോലത്തെ ഞരമ്പുരോഗികള്‍ എല്ലാ പാര്‍ട്ടിയിലുമുണ്ട്. പാര്‍ട്ടിയുടെ നടപടി വൈകിയെന്നാണ് വ്യക്തിപരമായ അഭിപ്രായമെന്നും കെ മുരളീധരന്‍ പ്രതികരിച്ചു.

പീഡനക്കേസില്‍ പ്രതി ചേര്‍ക്കപ്പെട്ടതിനെ തുടര്‍ന്ന് ഒളിവില്‍പ്പോയ എല്‍ദോസ് കുന്നപ്പിള്ളി കെപിസിസിക്ക് വിശദീകരണം ഇതുവരം നല്‍കിയിട്ടില്ല. ഇന്നാണ് അവസാന ദിനം. അനുവദിച്ച സമയത്തിനുള്ളില്‍ എംഎല്‍എ വിശദീകരണം നല്‍കിയില്ലെങ്കില്‍ കടുത്ത അച്ചടക്ക നടപടിയുണ്ടാകുമെന്ന് കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍ മുന്നറിയിപ്പ് നല്‍കി.

അതേസമയം, കുന്നപ്പിള്ളി വിശദീകരണം നല്‍കിയാലും പാര്‍ട്ടിയില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്യാനാണ് ആലോചന. കേസില്‍ ഉള്‍പ്പെട്ടതിന് പുറമേ ഒളിവില്‍ പോയത് പാര്‍ട്ടിക്ക് വലിയ ക്ഷീണമുണ്ടാക്കിയെന്നും കെപിസിസി വിലയിരുത്തി.

also read- ലൈംഗിക പീഡനക്കേസ്: സിവിക് ചന്ദ്രന്റെ മുന്‍കൂര്‍ ജാമ്യം റദ്ദാക്കി ഹൈക്കോടതി

എല്‍ദോസ് കുന്നപ്പിള്ളി എംഎല്‍എയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ തിരുവനന്തപുരം സെഷന്‍സ് കോടതി ഇന്നു ഉച്ചകഴിഞ്ഞ് മൂന്നിന് വിധി പറയും. ബലാത്സംഗപരാതി കെട്ടിച്ചമച്ചതാണെന്നും ബ്ലാക്ക് മെയിലാണെന്നും എല്‍ദോസ് കുന്നപ്പിള്ളിയുടെ അഭിഭാഷകന്‍ കോടതിയില്‍ വാദിച്ചിരുന്നു. പരാതികള്‍ സ്ഥിരമായി ഉന്നയിക്കുന്ന വ്യക്തിയാണ് പരാതിക്കാരിയെന്നും വിശ്വാസ്യതയില്ലെന്നുമാണ് പോലീസില്‍ റിപ്പോര്‍ട്ടിലുള്ളത്.

Exit mobile version