തളരാത്ത പോരാട്ടവീറിന്റെ പ്രതീകമായിരുന്നു സൈമണ്‍ ബ്രിട്ടോ! അനുശോചിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍

തൃശൂര്‍: സിപിഎം നേതാവ് സൈമണ്‍ ബ്രിട്ടോയുടെ മരണത്തില്‍ അനുശോചിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. തളരാത്ത പോരാട്ടവീറിന്റെ പ്രതീകമായിരുന്നു സൈമണ്‍ ബ്രിട്ടോ. ബ്രിട്ടോയുടെ പെട്ടെന്നുള്ള നിര്യാണ വിവരം ഞെട്ടലോടെയാണ് കേട്ടതെന്ന് മുഖ്യമന്ത്രി പറഞ്ഞു.

എസ്എഫ്‌ഐ നേതാവായിരിക്കെ കുത്തേറ്റ് ശരീരം തളര്‍ന്ന ശേഷവും ബ്രിട്ടോ നിരാശപ്പെടുകയോ പിന്‍വാങ്ങുകയോ ചെയ്തില്ല. അതിജീവനത്തിന്റെയും സമരോത്സുകതയുടെയും ഉദാഹരണമായി ബ്രിട്ടോ നമുക്കിടയില്‍ നിറഞ്ഞുനിന്നു. തന്റെ അനുഭവങ്ങളിലൂടെയും ആശയങ്ങളിലൂടെയും അദ്ദേഹം പുതിയ തലമുറയ്ക്ക് ആവേശവും പ്രചോദനവും പകര്‍ന്നു നല്‍കിയെന്നും ,ബ്രിട്ടോയുടെ ആകസ്മിക വേര്‍പാട് കമ്യൂണിസ്റ്റ്-പുരോഗമന പ്രസ്ഥാനങ്ങള്‍ക്ക് വലിയ നഷ്ടമാണെന്നും മുഖ്യമന്ത്രി പറഞ്ഞു. ഫേയ്‌സ് ബുക്കിലൂടെയായിരുന്നു അനുശോചനം അറിയിച്ചത്.

ഫേയ്‌സ് ബുക്ക് പോസ്റ്റ്:

‘തളരാത്ത പോരാട്ടവീറിന്റെ പ്രതീകമായിരുന്നു സൈമണ്‍ ബ്രിട്ടോ. ബ്രിട്ടോയുടെ പെട്ടെന്നുള്ള നിര്യാണ വിവരം ഞെട്ടലോടെയാണ് കേട്ടത്. എസ്എഫ്‌ഐ നേതാവായിരിക്കെ കുത്തേറ്റ് ശരീരം തളര്‍ന്ന ശേഷവും ബ്രിട്ടോ നിരാശപ്പെടുകയോ പിന്‍വാങ്ങുകയോ ചെയ്തില്ല. അതിജീവനത്തിന്റെയും സമരോത്സുകതയുടെയും ഉദാഹരണമായി ബ്രിട്ടോ നമുക്കിടയില്‍ നിറഞ്ഞുനിന്നു. തന്റെ അനുഭവങ്ങളിലൂടെയും ആശയങ്ങളിലൂടെയും അദ്ദേഹം പുതിയ തലമുറയ്ക്ക് ആവേശവും പ്രചോദനവും പകര്‍ന്നു കൊണ്ടിരുന്നു. വിശ്രമമില്ലാതെ അവസാന നിമിഷം വരെ അദ്ദേഹം ആശയപ്രചാരണ രംഗത്തുണ്ടായിരുന്നു.

ശരീരം തളര്‍ന്ന ശേഷമാണ് ബ്രിട്ടോ സാഹിത്യരചനയില്‍ മുഴുകിയത്. അദ്ദേഹത്തിന്റെ കൃതികള്‍ വായനക്കാരുടെ വലിയ അംഗീകാരം പിടിച്ചുപറ്റി. നിയമസഭാംഗമെന്ന നിലയിലും അദ്ദേഹം മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്. ബ്രിട്ടോ വിടവാങ്ങിയെങ്കിലും അദ്ദേഹത്തിന്റെ ഓര്‍മ വിദ്യാര്‍ത്ഥികള്‍ക്കും യുവതലമുറയ്ക്കും എന്നും ആവേശമായിരിക്കും. ബ്രിട്ടോയുടെ ആകസ്മിക വേര്‍പാട് കമ്യൂണിസ്റ്റ്-പുരോഗമന പ്രസ്ഥാനങ്ങള്‍ക്ക് വലിയ നഷ്ടമാണ്’

Exit mobile version