ടൂറിസ്റ്റ് ബസ് അപകടം: മരിച്ച ഒമ്പത് പേരെയും തിരിച്ചറിഞ്ഞു; അടിയന്തര ധനസഹായം എത്തിക്കുമെന്ന് മന്ത്രി കെ രാധാകൃഷ്ണന്‍

പാലക്കാട്: എറണാകുളത്ത് നിന്ന് വിനോദയാത്ര പുറപ്പെട്ട ടൂറിസ്റ്റ് ബസ് വടക്കഞ്ചേരിയില്‍ വെച്ച് കെഎസ്ആര്‍ടിസിയില്‍ ഇടിച്ചുണ്ടായ അപകടത്തില്‍ മരിച്ച ഒന്‍പത് പേരെ തിരിച്ചറിഞ്ഞു. ഇതില്‍ അഞ്ച് പേര്‍ വിദ്യാര്‍ത്ഥികളും ഒരാള്‍ അധ്യാപകനുമാണ്. മരിച്ച മൂന്ന് പേര്‍ കെഎസ്ആര്‍ടിസി യാത്രക്കാരാണ്.

നാന്‍സി ജോര്‍ജ്, എല്‍ന ജോസ് (15), ക്രിസ്വിന്ത് (16), ദിവ്യ രാജേഷ്( 16), അധ്യാപകനായ വിഷ്ണു(33), അഞ്ജന അജിത് (16) എന്നിവരും കെഎസ്ആര്‍ടിസി ബസില്‍ യാത്ര ചെയ്തിരുന്ന ഇമ്മാനുവല്‍ (16) ദീപു (25) രോഹിത് (24) എന്നിവരുമാണ് മരിച്ചത്.

അതേസമയം, പരുക്കേറ്റവര്‍ക്ക് അടിയന്തര സഹായമെത്തിക്കുമെന്ന് മന്ത്രി കെ രാധാകൃഷ്ണന്‍ പ്രതികരിച്ചു. മന്ത്രി എം ബി രാജേഷും ആശുപത്രിയിലെത്തിയിട്ടുണ്ട്. തൃശൂര്‍ മെഡിക്കല്‍ കോളജിലും ആലത്തൂര്‍ ആശുപത്രിയിലും പാലക്കാട് ജില്ലാ ആശുപത്രിയിലുമാണ് പരുക്കേറ്റവരുള്ളത്. ഗുരുതരമായി പരിക്കേറ്റവര്‍ പാലക്കാട് ജില്ല ആശുപത്രിയില്‍ ഇല്ലെന്ന് ഷാഫി പറമ്പില്‍ എംഎല്‍എ അറിയിച്ചു. മരിച്ചവരുടെ പോസ്റ്റ്മോര്‍ട്ടം നടപടികള്‍ രാവിലെ 9 മണിയോടെ ആരംഭിക്കും.

താലൂക്ക് ആശുപത്രിയില്‍ നിലവില്‍ 16 പേരാണ് ചികിത്സയിലുള്ളത്. 50-ല്‍ അധികം പേര്‍ക്കാണ് അപകടത്തില്‍ പരുക്കേറ്റത്. 38 കുട്ടികളാണ് തൃശൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സ തേടിയിരിക്കുന്നത്.

Exit mobile version