പ്രസവത്തിനിടെ യുവതിയും കുഞ്ഞും മരിച്ച സംഭവം; തങ്കം ഹോസ്പിറ്റലിലെ ചികിത്സാ പിഴവെന്ന് കണ്ടെത്തല്‍; മൂന്ന് ഡോക്ടര്‍മാരുടെ അറസ്റ്റ് ഉടന്‍

തത്തമംഗലം: തങ്കം ആശുപത്രിയില്‍ പ്രസവ ചികിത്സയ്ക്കിടെ അമ്മയും കുഞ്ഞും മരിച്ച സംഭവം ഡോക്ടറുടെ ചികിത്സാപ്പിഴവെന്ന് മെഡിക്കല്‍ റിപ്പോര്‍ട്ട്. ഡോക്ടര്‍മാരെ വിളിച്ചുവരുത്തി അറസ്റ്റ് ചെയ്യും. വിഷയത്തില്‍ നടപടി സ്വീകരിക്കാനായി രണ്ടുദിവസം മുന്‍പാണ് വിഷയത്തില്‍ പാലക്കാട് മെഡിക്കല്‍ ബോര്‍ഡ് യോഗം ചേര്‍ന്നത്.

പാലക്കാട് തത്തമംഗലം സ്വദേശി രഞ്ജിത്തിന്റെ ഭാര്യ ഐശ്വര്യയും നവജാതശിശുവും പ്രസവത്തിനിടെ മരിച്ചത് ഡോക്ടര്‍മാരുടെ പിഴവുമൂലമാണെന്നാണ് മെഡിക്കല്‍ ബോര്‍ഡ് കണ്ടെത്തല്‍. ഈ റിപ്പോര്‍ട്ട് കഴിഞ്ഞ ദിവസം ആരോഗ്യവകുപ്പിന് കൈമാറി. പാലക്കാട് ടൗണ്‍ സൗത്ത് പോലീസ് സംഭവത്തില്‍ നേരത്തെ തന്നെ കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു. സംഭവത്തില്‍ ഉള്‍പ്പെട്ട മൂന്നു ഡോക്ടര്‍മാരെയും വിളിച്ചുവരുത്തി മൊഴി രേഖപ്പെടുത്തി പോലീസ് അറസ്റ്റ് രേഖപ്പെടുത്തും എന്നാണ് റിപ്പോര്‍ട്ട്.

ഇക്കഴിഞ്ഞ ജൂലൈ രണ്ടിന പ്രസവ ചികിത്സയ്ക്കിടെയാണ് ഐശ്വര്യയുടെ കുഞ്ഞ് മരിക്കുന്നത്. കുഞ്ഞ് മരിച്ച സമയത്തും ഐശ്വര്യയ്ക്ക് കുഴപ്പമുണ്ടാകില്ല എന്നായിരുന്നു ഡോക്ടര്‍മാര്‍ പറഞ്ഞിരുന്നത്. എന്നാല്‍ രണ്ടുദിവസത്തിനു ശേഷം ഐശ്വര്യയും മരണപ്പെട്ടു. രക്തം ഏറെ ആവശ്യമാണെന്ന് പറഞ്ഞതിനെ തുടര്‍ന്ന് ബന്ധുക്കള്‍ രക്തവും എത്തിച്ചു നല്‍കിയിരുന്നു. എന്നാല്‍ നാലാം തീയതി രാവിലെ ഐശ്വര്യ മരണപ്പെടുകയായിരുന്നു. ഇതോടെ ബന്ധുക്കളും നാട്ടുകാരും ആശുപത്രിയില്‍ എത്തി പ്രതിഷേധിച്ചിരുന്നു.

also read- തൊഴില്‍ നിഷേധം തെറ്റാണ്; ശ്രീനാഥ് ഭാസിയെ നിര്‍മ്മാതാക്കള്‍ വിലക്കിയ തീരുമാനത്തെ വിമര്‍ശിച്ച് മമ്മൂട്ടി

അതേസമയം, ഐശ്വര്യയെ ഒന്‍പതുമാസവും പരിശോധിച്ച ഗൈനക്കോളജിസ്റ്റ് ആയിരുന്നില്ല, പ്രസവസമയത്ത് ഉണ്ടായിരുന്നത്. മാത്രമല്ല, വാക്വം ഉപയോഗിച്ചാണ് കുഞ്ഞിനെ പുറത്തെടുത്തത് എന്നും കുടുംബം ആരോപണം ഉന്നയിച്ചിരുന്നു. ഈ ആരോപണങ്ങളെല്ലാം ശരിവെയ്ക്കുന്നതാണ് മെഡിക്കല്‍ റിപ്പോര്‍ട്ട്. ചൊവ്വാഴ്ച വൈകിട്ടോടെ ഡോക്ടര്‍മാരുടെ അറസ്റ്റ് രേഖപ്പെടുത്തുമെന്നാണ് വിവരം.

Exit mobile version