പായസക്കൂട്ട് ഉൾപ്പടെ 17 ഐറ്റങ്ങൾ ഉൾപ്പെടുത്തി സർക്കാരിന്റെ ഓണക്കിറ്റ്! ഒരു കുടുംബത്തിന് ചെലവഴിക്കുന്നത് ആയിരം രൂപ

തിരുവനന്തപുരം: സംസ്ഥാനത്ത് സർക്കാരിന്റെ സൗജന്യ ഓണക്കിറ്റ് ഇത്തവണയും വൻഹിറ്റ്. ഇത്തവണ ഓണക്കിറ്റ് വിതരണം ഓണത്തിന് മുമ്പ് തന്നെ പൂർത്തിയാക്കാനാണ് സർക്കാർ തീരുമാനം. തുണി സഞ്ചി ഉൾപ്പടെ 17 ഇനങ്ങളുള്ള ഭക്ഷ്യ കിറ്റാണ് വിതരണം ചെയ്യുന്നത്. ആയിരം രൂപയുടെ ഉത്പന്നങ്ങളാണ് ഓരോ കുടുംബത്തിനുമുള്ള കിറ്റിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.

ഓഗസ്റ്റ് 23,24 തീയതികളിൽ മഞ്ഞ കാർഡുടമകൾക്കും ഓഗസ്റ്റ് 25, 26, 27 തീയതികളിൽ പിങ്ക് കാർഡുടമകൾക്കും ഓഗസ്റ്റ് 29, 30, 31 തിയതികളിൽ നീല കാർഡ് ഉളളവർക്കും സെപ്റ്റംബർ 1, 2, 3 തിയതികളിൽ വെള്ള കാർഡുടമകൾക്കുമാണ് സൗജന്യ ഭക്ഷ്യ കിറ്റുകൾ വിതരണം ചെയ്യുന്നത്. ഏതെങ്കിലും കാരണങ്ങളാൽ ഈ ദിവസങ്ങളിൽ ഓണക്കിറ്റ് വാങ്ങാൻ കഴിയാത്തവർക്ക് സെപ്റ്റംബർ 4, 5, 6,7 തിയതികളിൽ കിറ്റ് വാങ്ങാവുന്നതാണ്. ഓണത്തിന് ശേഷം കിറ്റ് വിതരണം ഉണ്ടാവില്ല.

ആദ്യ ഘട്ടത്തിൽ അവരവരുടെ റേഷൻ കടകളിൽ നിന്ന് മാത്രമേ കിറ്റ് വാങ്ങാൻ അനുവാദം ഉണ്ടാകൂ ഭക്ഷ്യ-സിവിൽ സപ്ലൈസ് മന്ത്രി ജിആർ അനിൽ പറഞ്ഞു. പോർട്ടബിലിറ്റി സൗകര്യം ഉണ്ടാവില്ല. എന്നാൽ സെപ്തബർ 4, 5, 6, 7 തീയതികളിൽ ഏത് റേഷൻ കടകളിൽ നിന്നും കിറ്റ് വാങ്ങാൻ അവസരം ഉണ്ടാകും. അടുത്ത മാസം നാലിന് റേഷൻ കടകൾ തുറന്നു പ്രവർത്തിക്കും. ഇതിന് പകരം സെപ്തംബർ 16ന് റേഷകൻ കടകൾക്ക് അവധിയായിരിക്കുമെന്നും മന്ത്രി അറിയിച്ചു. ക്ഷേമ സ്ഥാപനങ്ങളിലേക്കും ആദിവാസി ഊരുകളിലേക്കുമുള്ള ഭക്ഷ്യക്കിറ്റ് വാതിൽപ്പടി സേവനമായി നൽകും.

ALSO READ- ഓണക്കിറ്റ് വിതരണം: സംസ്ഥാനതല ഉദ്ഘാടനം നിര്‍വഹിച്ച് മുഖ്യമന്ത്രി

കിറ്റിലുള്ളത്:

മട്ട അരി(വടി) ജയ/കുറുവ 3 കി.ഗ്രാം

പഞ്ചസാര 1 കി.ഗ്രാം

തുവരപ്പരിപ്പ് 500 ഗ്രാം

ചെറുപയർ പരിപ്പ് 500 ഗ്രാം

ഉഴുന്ന് 500 ഗ്രാം

ശബരി കടുക് 100 ഗ്രാം

ശബരി ഉലുവ 100 ഗ്രാം

ശബരി ജീരകം 100 ഗ്രാം

ബിസ്‌ക്കറ്റ് 1 പാക്കറ്റ്

ശബരി മല്ലിപ്പൊടി 100 ഗ്രാം

ശബരി സാമ്പാർ പൊടി 100 ഗ്രാം

പായസക്കൂട്ട് 50 ഗ്രാം

ശബരി തേയില-ഗോൾഡ് 250 ഗ്രാം

ശബരി വെളിച്ചെണ്ണ 1 ലിറ്റർ

ശർക്കര (ബ്രാൻഡഡ്) 1 കി.ഗ്രാം

തുണിസഞ്ചി 1 എണ്ണം

കിറ്റ് വിതരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം കഴിഞ്ഞ ദിവസം മുഖ്യമന്ത്രി പിണറായി വിജയൻ തിരുവനന്തപുരത്ത് നിർവഹിച്ചു. ജനങ്ങളുടെ മനസ്സിലുളള കാര്യങ്ങൾ അറിയുന്ന സർക്കാർ ആണ് ഇവിടെയുള്ളതെന്ന് മുഖ്യമന്ത്രി പറഞ്ഞു. കാര്യങ്ങൾ മനസ്സിലാക്കി ചെയ്യുമ്പോൾ ജനങ്ങൾക്ക് ആശ്വാസം ലഭിക്കും. വിലക്കയറ്റം പിടിച്ചു നിർത്താൻ രണ്ട് വർഷം കൊണ്ട് 9,746 കോടി രൂപ ചെലവിട്ടതായി മുഖ്യമന്ത്രി അറിയിച്ചു.

Exit mobile version