കൊല്ലത്ത് സിപിഎം ബ്രാഞ്ച് സെക്രട്ടറിയെ കൊലപ്പെടുത്തിയ പ്രതി പിടിയില്‍

പുത്തൂര്‍ സ്വദേശിയായ സുനില്‍ കുമാറിനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.

കൊല്ലം: കൊല്ലം എഴുകോണ്‍ എരുതനങ്ങാട് സിപിഎം ബ്രാഞ്ച് സെക്രട്ടറി ദേവദത്തനെ കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രതി പോലീസ് പിടിയില്‍. പുത്തൂര്‍ സ്വദേശിയായ സുനില്‍ കുമാറിനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. അടിയേറ്റാണ് ദേവദത്തന്‍ മരിച്ചത്. വ്യാജ മദ്യമാഫിയ സംഘവും കോണ്‍ഗ്രസുമാണ് സംഭവത്തിന് പിന്നിലെന്ന് സിപിഎം ആരോപിച്ചിരുന്നു.

തടിക്കച്ചവടക്കാരനായ ദേവദത്തന്റെ അയല്‍വാസിയായ ബാബുവും പ്രതി സുനില്‍കുമാറും തമ്മില്‍ വസ്തു തര്‍ക്കം നിലനിന്നിരുന്നു. ഇതില്‍ സുനില്‍കുമാറിനെതിരായ നിലപാട് ദേവദത്തന്‍ സ്വീകരിച്ചിരുന്നത്. ഇതിലുള്ള വിരോധമാണ് കൊലപാതകത്തിന് കാരണമെന്ന് പോലീസ് പറഞ്ഞു.

പ്രദേശത്തെ വ്യാജ മദ്യമാഫിയക്കെതിരെ സിപിഎം നടത്തിയ പ്രവര്‍ത്തനത്തില്‍ ദേവദത്തന്‍ സജീവമായി പ്രവര്‍ത്തിച്ചിരുന്നു. കഴിഞ്ഞ ദിവസം ബൈക്കില്‍ സഞ്ചരിക്കുകയായിരുന്ന ദേവദത്തനെ സുനില്‍ കുമാര്‍ വടി കൊണ്ട് അടിച്ചുവീഴ്ത്തുകയായിരുന്നു. തലയ്ക്കും വാരിയെല്ലിനും സാരമായ പരിക്കേറ്റ ദേവദത്തനെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

സുനില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകനാണെന്നും ആരോപണം ഉയര്‍ന്നിട്ടുണ്ട്. പവിത്രേശ്വരം സര്‍വ്വീസ് സഹകരണ ബാങ്കില്‍ ഇന്ന് തെരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് കൊലപാതകം. സംഭവത്തില്‍ പ്രതിഷേധിച്ച് സിപിഎം ഇന്ന് പവിത്രേശ്വരം പഞ്ചായത്തില്‍ ഹര്‍ത്താലിന് ആഹ്വാനം ചെയ്തു. രാവിലെ 6 മുതല്‍ വൈകിട്ട് 6 വരെയാണ് ഹര്‍ത്താല്‍. സംഘര്‍ഷാവസ്ഥ കണക്കിലെടുത്ത് പ്രദേശത്ത് വന്‍ പോലീസ് സംഘം നിലയുറപ്പിച്ചിട്ടുണ്ട്.

Exit mobile version