അച്ഛന്റെ ശസ്ത്രക്രിയയ്ക്ക് കൂട്ടിരിക്കാൻ എത്തിയ യുവാവ് കാറിനുള്ളിൽ മരിച്ചനിലയിൽ; എസിയിലെ വിഷവാതകം ശ്വസിച്ചെന്ന് സംശയം

കോട്ടയം: അച്ഛന്റെ ശസ്ത്രക്രിയയ്ക്ക് ആയി കോട്ടയം മെഡിക്കൽ കോളേജിൽ എത്തിയ യുവാവ് പാർക്കിംഗിൽ നിർത്തിയിട്ട കാറിൽ മരിച്ചനിലയിൽ. ഇടുക്കി കീരിത്തോട് അഞ്ചുകുടി ചാലിൽ പി എസ് അഖിലാണ്(31) മരിച്ചത്. അച്ഛന്റെ ശാസ്ത്രക്രിയയ്ക്ക് കൂട്ടിരിപ്പിനായി എത്തിയതായിരുന്നു യുവാവ്. മെഡിക്കൽ കോളേജ് ഫോറൻസിക് വിഭാഗത്തിന് മുൻവശത്ത് കാർ പാർക്ക് ചെയ്താണ് ഇയാൾ കിടന്നിരുന്നത്. കാറിന്റെ എസിയിൽ നിന്നുള്ള വിഷവാതകം ശ്വസിച്ചതാവാം മരണകാരണമെന്ന് സംശയിക്കുന്നു. പോസ്റ്റ്‌മോർട്ടത്തിനും ഫോറൻസിക് പരിശോധനയ്ക്കും ശേഷം മാത്രമേ മരണകാരണം കൃത്യമായി മനസ്സിലാക്കുവാൻ സാധിക്കൂവെന്ന് അധികൃതർ അറിയിച്ചു.

ബുധനാഴ്ച അഖിലിന്റെ പിതാവിന് കോട്ടയം മെഡിക്കൽ കോളേജിലെ യൂറോളജി വിഭാഗത്തിൽ ശസ്ത്രക്രിയ നിശ്ചയിച്ചിരുന്നു. ഇതിന്റെ ഭാഗമായി അമ്മയ്‌ക്കൊപ്പം എത്തിയതായിരുന്നു അഖിൽ. ചൊവ്വാഴ്ച രാവിലെ അമ്മയോട് തലവേദന എടുക്കുന്നു, അല്പനേരം ഇരിക്കട്ടെ എന്നു പറഞ്ഞ് അഖിൽ കാറിന്റെ അടുത്തേക്ക് പോയത്. നാലുമണിയായിട്ടും കാണാതായപ്പോൾ അമ്മ ഫോണിൽ വിളിച്ചിട്ടും കിട്ടാതായതോടെയാണ് അന്വേഷിച്ചത്.

ALSO READ-സീതാരാമം അവസാനത്തെ പ്രണയ ചിത്രം ആയിരിക്കും; വെളിപ്പെടുത്തി ദുൽഖർ സൽമാൻ

തുടർന്ന് നടത്തിയ അന്വേഷണത്തിൽ കാറിൽ ബോധരഹിതനായി കിടന്ന അഖിലിനെ കണ്ടെത്തുകയായിരുന്നു. പെട്ടന്ന് അടുത്തുണ്ടായിരുന്നവരുടെ സഹായത്തോടെ അഖിലിനെ അത്യാഹിത വിഭാഗത്തിലേക്ക് മാറ്റിയെങ്കിലും മരണം സ്ഥിരീകരിച്ചു. കാറിന്റെ സ്റ്റിയറിങ്ങിൽ കൈവെച്ച് കിടക്കുന്ന നിലയിലായിരുന്നു മൃതദേഹം.

ശരീരത്തിന് പുറത്തും കൈകളിലും പൊള്ളലേറ്റതുപോലെ പാടുകളുണ്ടായിരുന്നു. ഇതാണ് എസിയിൽ നിന്നുള്ള കാർബൺ അടങ്ങിയ മാലിന്യം ശ്വസിച്ചതാവാം മരണകാരണം എന്ന പ്രാഥമിക നിഗമനത്തിന്റെ അടിസ്ഥാനം. ഗാന്ധിനഗർ പോലീസ് എത്തി മരണത്തിന് പിന്നാലെ നടപടികൾ സ്വീകരിച്ചിട്ടുണ്ട്.

Exit mobile version