അജ്ഞാത നമ്പറില്‍ നിന്നും കൈകള്‍ ബന്ധിച്ച നിലയില്‍ അവശനായ ഭര്‍ത്താവിന്റെ ഫോട്ടോ, പിന്നാലെ ഭാര്യ കേട്ടത് പ്രിയപ്പെട്ടവന്റെ മരണവാര്‍ത്ത

മലപ്പുറം: ഭര്‍ത്താവിന്റെ മരണവാര്‍ത്ത കേട്ടതിന്റെ നടുക്കത്തില്‍ നിന്നും മുജീബ് റഹ്‌മാന്റെ ഭാര്യ രഹ്ന ഇനിയും മുക്തയായിട്ടില്ല. കൈകള്‍ ബന്ധിച്ച നിലയില്‍ അവശനായ ഭര്‍ത്താവിന്റെ ഫോട്ടോ അജ്ഞാത നമ്പറില്‍ നിന്നും കിട്ടിയതിന് പിന്നാലെ മുജീബിന്റെ മരണവാര്‍ത്ത പോലീസാണ് രഹനയെ അറിയിച്ചത്.

വെള്ളിയാഴ്ചയായിരുന്നു സംഭവം. കൊണ്ടോട്ടിക്കു സമീപം കിഴിശേരിയില്‍ ജോലി ചെയ്യുന്ന മുജീബ് വീട്ടുചെലവിനു പണവുമായി ഞായറാഴ്ച വരുമെന്നു വെള്ളിയാഴ്ച രാത്രി 7നാണ് രഹ്നയെ വിളിച്ചു പറഞ്ഞത്. എന്നാല്‍ രണ്ട് മണിക്കൂറുകള്‍ക്ക് ശേഷം ഒരു അജ്ഞാത നമ്പറില്‍ നിന്ന് രഹ്നയുടെ വാട്‌സാപ്പിലേക്ക് ഒരു ഫോട്ടോ വന്നു.

also read: ഭക്ഷണം വിളമ്പി നല്‍കിയില്ല : ഭാര്യയെ ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തി ഭര്‍ത്താവ്‌

കൈകള്‍ ബന്ധിച്ച നിലയില്‍ അവശനായ ഭര്‍ത്താവിന്റെ ഫോട്ടോയായിരുന്നു അത്. ഫോട്ടോ കണ്ട് ഭയന്ന് രഹന മുജീബിന്റെ ഫോണിലേക്ക് വിളിച്ചു. കിട്ടാതായതോടെ ഫോട്ടോ അയച്ച നമ്പറിലേക്കു വിളിച്ചു. എന്തെങ്കിലും കുഴപ്പമുണ്ടോ എന്നു ചോദിച്ചപ്പോള്‍ തലയില്‍ നാലഞ്ച് തുന്നലിടാനുള്ള മുറിവല്ലാതെ മറ്റു കുഴപ്പങ്ങളില്ലെന്നായിരുന്നു മറുപടി.

ഫോണ്‍ എടുത്തയാള്‍ പേര് പറഞ്ഞില്ല. മുജീബ് തങ്ങളുടെ കസ്റ്റഡിയിലുണ്ടെന്നു മാത്രം പറഞ്ഞ് ഫോണ്‍ കട്ട് ചെയ്തു. വിവരമൊന്നുമില്ലാതായതോടെ ഇന്നലെ ഉച്ചയ്ക്കു പന്ത്രണ്ടോടെ വീണ്ടും അതേ നമ്പറിലേക്കു വിളിച്ചു. മുജീബിനെ കൂടെത്താമസിപ്പിച്ചിട്ടു കാര്യമില്ലെന്നും രാവിലെ വിട്ടയച്ചെന്നുമായിരുന്നു മറുപടി.

എന്നാല്‍ ഇതിന് ഒരു മണിക്കൂര്‍ ശേഷം പൊലീസാണു മുജീബിന്റെ മരണം വീട്ടുകാരെ വിളിച്ചറിയിച്ചത്. പിന്നീട് പല തവണ വിളിച്ചിട്ടും അജ്ഞാതന്‍ ഫോണ്‍ എടുത്തില്ല. രഹ്ന ഈ നമ്പര്‍ പൊലീസിനു കൈമാറി. സംഭവത്തില്‍ പോലീസ് അന്വേഷണം തുടരുകയാണ്.

Exit mobile version