ഭക്ഷണം വിളമ്പി നല്‍കിയില്ല : ഭാര്യയെ ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തി ഭര്‍ത്താവ്‌

ന്യൂഡല്‍ഹി : ഭക്ഷണം വിളമ്പി നല്‍കാന്‍ വിസമ്മതിച്ചതിന് ഭാര്യയെ ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തി ഭര്‍ത്താവ്‌. ഡല്‍ഹി സുല്‍ത്താന്‍പൂര്‍ സ്വദേശിയായ വിനോദ് കുമാര്‍(45) ആണ് ഭാര്യ സൊനാലി(39)യെ കൊലപ്പെടുത്തിയത്. കൊലപാതകത്തിന് ശേഷം ഒളിവില്‍ പോയ വിനോദിനെ പോലീസ് അറസ്റ്റ് ചെയ്തു.

ദമ്പതികള്‍ താമസിച്ചിരുന്ന സുല്‍ത്താന്‍പൂരിലെ വീട്ടില്‍ വ്യാഴാഴ്ച രാത്രിയായിരുന്നു സംഭവം. ഇരുവരും രാത്രി നന്നായി മദ്യപിച്ചിരുന്നു. മദ്യപാനത്തിന് ശേഷം സൊനാലിയോട് വിനോദ് ഭക്ഷണമെടുത്ത് വെയ്ക്കാന്‍ ആവശ്യപ്പെട്ടു. സൊനാലി ഇതിന് തയ്യാറാവാതിരുന്നതോടെ വാക്കേറ്റമായി. തുടര്‍ന്ന് സൊനാലി വിനോദിന്റെ കരണത്തടിച്ചു. ഇതില്‍ കലി പൂണ്ട വിനോദ്‌ തലയിണയുപയോഗിച്ച് ഇവരെ ശ്വാസംമുട്ടിയ്ക്കുകയായിരുന്നു.

സൊനാലി മരിച്ചതറിയാതെ മദ്യലഹരിയില്‍ വിനോദ് രാത്രി മൃതദേഹത്തിനൊപ്പം കിടന്നുറങ്ങി. പിറ്റേന്ന് രാവിലെ ഭാര്യ മരിച്ച കാര്യം അറിഞ്ഞതോടെ ഇയാള്‍ രക്ഷപെടുകയായിരുന്നു. ഇയാളുടെ പക്കല്‍ നിന്ന് 43000 രൂപയും ബാഗും രണ്ട് മദ്യക്കുപ്പികളും രക്തം പുരണ്ട തലയിണയും പോലീസ് കണ്ടെടുത്തിട്ടുണ്ട്.

സംഭവത്തെക്കുറിച്ച് അജ്ഞാതസന്ദേശം ലഭിച്ചതോടെയാണ് പോലീസ് സ്ഥലത്തെത്തുന്നത്. നാട് വിടാന്‍ ലക്ഷ്യമിട്ടിരുന്ന വിനോദിനെ ഉടന്‍ തന്നെ ലൊക്കേഷന്‍ ട്രാക്ക് ചെയ്ത് പിടികൂടി. 2008ലായിരുന്നു വിനോദിന്റെയും സൊനാലിയുടെയും വിവാഹം.

Exit mobile version