‘അഞ്ചാറ് തവണ ഒരാളുടെ കൂടെ പോയി നിരന്തരമായി പീഡിപ്പിക്കപ്പെടുകയെന്ന് പറഞ്ഞാൽ ഒരു പൊട്ടനും വിശ്വസിക്കില്ല’; താൻ വിജയ് ബാബുവിനൊപ്പം: സുമേഷ് മൂർ

കൊച്ചി: യുവനടിയെ ബലാത്സംഗത്തിനിരയാക്കി എന്ന പരാതിയിൽ നടിയെ അവഹേളിച്ചും പ്രതി വിജയ് ബാബുവിനെ പിന്തുണച്ചും നടൻ സുമേഷ് മൂർ. കേസിൽ താൻ വിജയ് ബാബുവിനൊപ്പമാണെന്ന് സുമേഷ് വ്യക്തമാക്കി. അഞ്ചാറ് തവണ ഒരു സ്ഥലത്ത് ഒരാളുടെ കൂടെ പോയി നിരന്തരമായി പീഡിപ്പിക്കപ്പെടുക എന്ന് പറഞ്ഞാൽ താൻ വിശ്വസിക്കില്ല. അതിന്റെ പേരിൽ ഒരു പടത്തിനെ തഴയുന്നതിനോട് യോജിക്കാനാവില്ലെന്നും സുമേഷ് മൂർ പറഞ്ഞു.

കളയിലെ പ്രകടനത്തിന് ഇത്തവണത്തെ മികച്ച സ്വഭാവനടനുള്ള സംസ്ഥാന പുരസ്‌കാരം മൂറിനാണ് ലഭിച്ചത്. അവാർഡ് ദാനവുമായി ബന്ധപ്പെട്ട വിവാദത്തോട് പ്രതികരിക്കവെയാണ് സുമേഷ് തന്റെ നിലപാട് വ്യക്തമാക്കിയത്.

‘ഞാൻ പറയുന്നത്, ഇത് കോടതിയിൽ ഇരിക്കുന്ന കേസാണ്. പക്ഷേ സിനിമക്ക് അങ്ങനെയൊന്നുമില്ല. പ്രൊഡ്യൂസർക്ക് ഒരു പ്രശ്നമുണ്ടെന്ന് കരുതി അതിൽ അഭിനയിച്ച ആൾക്കാരെ തള്ളിക്കളയുന്നതിനോട് എനിക്ക് തീരെ യോജിപ്പില്ല’. അവൾക്കൊപ്പമെന്നത് ട്രെൻഡായെന്നും താൻ അവനൊപ്പമാണെന്നും മൂർ പറഞ്ഞു.

also read- തൊലിക്ക് കീഴെ മാംസവും മേദസ്സുമുള്ള എന്നെ പോലുള്ള തടിച്ചികളെയും തടിയന്മാരെയും കെട്ടിപിടിക്കണം; തടിയുള്ളവരെ അവഗണിക്കുന്നവരോട് ജ്യുവൽ മേരി

അഞ്ചാറ് തവണ ഒരു സ്ഥലത്ത് ഒരാളുടെ കൂടെ പോയി നിരന്തരമായി പീഡിപ്പിക്കപ്പെടുക എന്ന് പറഞ്ഞാൽ ഞാൻ വിശ്വസിക്കില്ല. ഏത് പൊട്ടനും മനസിലാവും ഇക്കാര്യങ്ങളൊക്കെ. അതിന്റെ പേരിൽ ഒരു പടത്തിനെ തഴയുന്നതിനോട് യോജിക്കാനാവില്ല. ഞാൻ അവനൊപ്പമാണ്. അവൾക്കൊപ്പം എന്നത് ട്രെൻഡായി. അവനൊപ്പവും ആൾക്കാര് വേണ്ടേ.

ഇതിന്റെ പേരിൽ വിമർശനം ഉണ്ടായിക്കോട്ടെ. എനിക്കെതിരെ മീ ടൂവോ റേപ്പോ എന്ത് വന്നാലും ഞാൻ സഹിക്കും. ആണുങ്ങൾക്കാർക്കും ഒന്നും പറയാൻ പറ്റില്ല. അപ്പോൾ അത് റേപ്പായി, മീ ടൂവായി പ്രശ്നങ്ങളായി. സാമാന്യ ലോജിക്കിൽ ചിന്തിച്ചാൽ മനസിലാവില്ലേ. ഒരു വട്ടം പീഡിപ്പിക്കപ്പെട്ടാൽ അപ്പോൾ തന്നെ പ്രശ്നമാക്കണ്ടേ. എന്തിനാണ് നിരന്തരമായി പീഡിപ്പിക്കപ്പെടാൻ പോയിക്കൊണ്ടിരിക്കുന്നത്,’ മൂർ സ്വകാര്യ മാധ്യമത്തോട് പ്രതികരിച്ചതിങ്ങനെ.

Exit mobile version