വിദ്വേഷ പ്രസംഗ കേസുകളിൽ പി.സി ജോർജിന് ജാമ്യം ലഭിച്ചതിനു പിന്നാലെ ഫേസ്ബുക്കിലൂടെ പ്രതികരണം രേഖപ്പെടുത്തി അബ്ദുൾ നാസർ മഅ്ദനി. ‘പാവം ജോർജിന് പ്രായം വളരെ കൂടതലും ആരോഗ്യം വളരെ കുറവുമാണ് പോൽ’ എന്നാണ് അദ്ദേഹം കുറിച്ചത്. തനിക്ക് തുടർച്ചയായി നീതി നിഷേധിക്കപ്പെട്ടത് ചൂണ്ടിക്കാണിച്ചായിരുന്നു മഅ്ദനിയുടെ പ്രതികരണം.
2008ലെ ബെംഗളൂരു സ്‌ഫോടന പരമ്പര കേസിൽ പ്രതിചേർക്കപ്പെട്ട മഅ്ദനി പരപ്പന അഗ്രഹാര കേസിൽ ജയിലിലായിരുന്നു. നിലവിൽ ജാമ്യ വ്യവസ്ഥയിൽ ബംഗളൂരുവിൽ കഴിയുകയാണ്. ശാരീരിക അസ്വസ്ഥകൾ അലട്ടുന്ന മഅ്ദനി ഇപ്പോൾ ആശുപത്രിയിലാണ്. ജനപ്രതിനിധിയായിരുന്നതും പ്രായവും പരിഗണിച്ചാണ് മതവിദ്വേഷ പ്രസംഗ കേസിൽ പി.സി ജോർജിന് ഹൈക്കോടതി ജാമ്യം അനുവദിച്ചത്.
തുടർച്ചയായി കസ്റ്റഡിയിൽ പാർപ്പിക്കേണ്ടെന്ന് കോടതി വിലയിരുത്തി. വിദ്വേഷ പ്രസംഗം നടത്തരുത് എന്ന ഉപാധിയോടെയാണ് ജാമ്യം അനുവദിച്ചിരിക്കുന്നത്. അന്വേഷണവുമായി പൂർണമായും സഹകരിക്കണമെന്നും കോടതി നിർദേശിച്ചിരുന്നു. ജാമ്യത്തിന് മുൻ എംഎൽഎ എന്നതും പി സി ജോർജിന്റെ ആരോഗ്യസ്ഥിതിയും കണക്കിലെടുത്തു. വെണ്ണല വിദ്വേഷപ്രസംഗ കേസിലും മുൻകൂർ ജാമ്യം അനുവദിച്ചു.