അധ്യാപകന്റെ വീട്ടിൽ മോഷ്ടിക്കാൻ കയറി, ആൾമറ തകർന്ന് കിണറ്റിൽ വീണു; നിലവിളിച്ച് കള്ളൻ; ഒടുവിൽ രക്ഷയ്‌ക്കെത്തി അഗ്നിരക്ഷാസേന!

കണ്ണൂർ: ആളില്ലാത്ത സമയം നോക്കിവെച്ച് അധ്യാപകന്റെ വീട്ടിൽ മോഷ്ടിക്കാൻ കയറിയ കള്ളൻ അതേവീട്ടിലെ കിണറ്റിൽവീണു. ഒടുവിൽ കള്ളന്റെ നിലവിളിയും ബഹളവും കേട്ടെത്തിയ അയൽക്കാരും അഗ്നിരക്ഷാസേനയും ഒടുവിൽ കള്ളനെ കരയ്ക്ക് കയറ്റുകയും പോലീസെത്തി അറസ്റ്റ് ചെയ്തുകൊണ്ടുപോവുകയും ചെയ്തു.

കണ്ണൂർ എരമം-കുറ്റൂർ പഞ്ചായത്തിലെ തുമ്പത്തടത്ത് കഴിഞ്ഞദിവസം രാത്രിയായിരുന്നു സംഭവം. നിരവധി മോഷണക്കേസുകളിൽ പ്രതിയായ തളിപ്പറമ്പ് മുയ്യം അമ്പിലോട്ട് പുതിയപുരയിൽ ഷെമീറാ(35)ാണ് പോലീസ് പിടിയിലായത്. ഇയാൾ മോഷണശ്രമത്തിനിടെ കിണറ്റിൽ വീഴുകയായിിരുന്നു.തുമ്പത്തടത്തെ കേളോത്ത് പവിത്രൻ മാസ്റ്ററുടെ വീട്ടിൽ രാത്രി പത്തുമണിയോടെയാണ് ഷമീർ മോഷണത്തിനെത്തിയത്.

പവിത്രൻ മാസ്റ്ററും ഭാര്യയും കഴിഞ്ഞദിവസം ഉച്ചയോടെ വീട് പൂട്ടി തിരുവനന്തപുരത്തെ ബന്ധുവീട്ടിലേക്ക് പോയിരുന്നു. ഈ സമയത്ത് വീട്ടിൽ ആളില്ലെന്ന് ഉറപ്പുവരുത്തിയ ഷെമീർ മോഷണത്തിനെത്തുകയായിരുന്നു. സ്‌കൂട്ടറിൽ എത്തിയ പ്രതി സമീപത്തെ കുറ്റിക്കാട്ടിൽ സ്‌കൂട്ടർ ഒളിപ്പിച്ചശേഷമാണ് വീട്ടുവളപ്പിലേക്ക് കടന്നത്. തുടർന്ന് കിണറിന്റെ ആൾമറയിൽ ചവിട്ടി പാരപ്പറ്റിലേക്ക് വലിഞ്ഞുകയറാൻ ശ്രമിക്കുന്നതിനിടെ കിണറ്റിലേക്ക് വീഴുകയായിരുന്നു.

പാരപ്പറ്റിലെ ഇഷ്ടിക അടർന്നതോടെയാണ് കള്ളൻ പിടിവിട്ട് കിണറ്റിലേക്ക് പതിച്ചത്. ഇതോടെ കിണറ്റിൽനിന്ന് നിലവിളി ഉയർന്നു. ബഹളം കേട്ടെത്തിയ അയൽക്കാരാണ് കിണറ്റിൽ കിടക്കുന്ന നിലയിൽ ഇയാളെ കണ്ടത്. തുടർന്ന് അഗ്‌നിരക്ഷാസേനയെ വിവരമറിയിച്ച് ഇയാളെ കരയ്ക്ക് കയറ്റുകയായിരുന്നു. 30 അടിയോളം ആഴമുള്ള കിണറ്റിൽ നാലടിയോളം വെള്ളമുണ്ടായിരുന്നു.

ALSO READ- മലയാളി ബൈക്ക് റേസിങ് താരത്തിന്റെ മരണം കൊലപാതകം; ഭാര്യ സുമേറയും സുഹൃത്തുക്കളും ചേർന്ന് കൊലപ്പെടുത്തിയതെന്ന് പോലീസ്; അറസ്റ്റ്

പെരിങ്ങോം അഗ്നിരക്ഷാസേനയിലെ സീനിയർ ഫയർ ആൻഡ് റെസ്‌ക്യൂ ഓഫീസർ ബാബു ആയോടന്റെ നേതൃത്വത്തിലെത്തിയ സംഘമാണ് വല ഉപയോഗിച്ച് കള്ളനെ കരയ്ക്ക് കയറ്റിയത്. തുടർന്ന് പോലീസിന് കൈമാറി.

ജില്ലയിലെ വിവിധ സ്റ്റേഷൻ അതിർത്തികളിൽ നടന്ന നിരവധി മോഷണക്കേസുകളിൽ പ്രതിയായ ഷെമീർ ജയിൽശിക്ഷയും അനുഭവിച്ചിട്ടുണ്ട്. പ്രതിയെ ചൊവ്വാഴ്ച കോടതിയിൽ ഹാജരാക്കി.

Exit mobile version