മലയാളി ബൈക്ക് റേസിങ് താരത്തിന്റെ മരണം കൊലപാതകം; ഭാര്യ സുമേറയും സുഹൃത്തുക്കളും ചേർന്ന് കൊലപ്പെടുത്തിയതെന്ന് പോലീസ്; അറസ്റ്റ്

ന്യൂമാഹി: രാജസ്ഥാൻ മരുഭൂമിയിൽ പരിശീലനത്തിനിടെ കൊല്ലപ്പെട്ട മലയാളി ബൈക്ക് റേസിങ് താരത്തിന്റെ ഭാര്യയെ കേസിൽ അറസ്റ്റ് ചെയ്തു. ന്യൂമാഹി മങ്ങാട് വേലായുധൻമൊട്ട താരോത്ത് കക്കറന്റവിട അഷ്ബാഖിനെ (36) കൊലപ്പെടുത്തിയ കേസിലാണ് ഭാര്യ സുമേറ പർവേസ് അറസ്റ്റിലായത്.

ബംഗളൂരു ആർടിനഗറിൽ താമസിക്കുന്ന സുമേറ പർവേസിനെ സഞ്ജയ് നഗറിൽനിന്ന് രാജസ്ഥാൻ പോലീസാണ് അറസ്റ്റ് ചെയ്തത്. ഈ കേസിൽ പ്രതിയായ അഷ്ബാഖിന്റെ മാനേജർ അബ്ദുൾസാദിറിനെ പിടികൂടാനുണ്ട്. കേസിൽ രണ്ടുപേരെ നേരത്തേ പോലീസ് അറസ്റ്റ് ചെയ്തിരുന്നു.

അഷ്ബാഖിന്റെ റേസിങ് ടീമിലെ അംഗങ്ങൾ കർണാടക സ്വദേശികളായ സഞ്ജയ്, വിശ്വാസ് എന്നിവരാണ് നേരത്തേ പിടിയിലായത്. സുമേറ പർവേസും സുഹൃത്തുക്കളും ചേർന്നാണ് കൊലപാതകം ആസൂത്രണം ചെയ്തതെന്നാണ് പോലീസ് കണ്ടെത്തിയത്.

2018 ഓഗസ്റ്റ് 16-ന് രാജസ്ഥാനിലെ ജെയ്‌സാൽമേറിൽ റേസിങ് പരിശീലനത്തിനിടെ അഷ്ബാഖിനെ മരിച്ച നിലയിൽ കണ്ടത്. മരുഭൂമിയിൽ ബൈക്ക് മറിഞ്ഞ് പരിക്കേറ്റ അഷ്ബാഖ് വെള്ളം കിട്ടാതെ നിർജ്ജലീകരണം സംഭവിച്ച് മരിച്ചെന്നായിരുന്നു തുടക്കത്തിൽ പോലീസിന്റെ കണ്ടെത്തൽ. പിന്നീട് ശരീരത്തിൽ കണ്ട പാടുകളിൽ സംശയം തോന്നിയ പോലീസ് കേസ് പുനരന്വേഷണം നടത്തുകയും കൊലപാതകമാണെന്ന് കണ്ടെത്തുകയുമായിരുന്നു.

ദുബായ് ഇസ്ലാമിക് ബാങ്കിൽ ഉദ്യോഗസ്ഥനായിരുന്നു അഷ്ബാഖ്.അവിടെനിന്നാണ് കുടുംബസമേതം ബംഗളൂരുവിലെത്തിയത്. റേസിങിൽ അതീവ തൽപരനായിരുന്ന അ്ബാഖ് റേസിങിനായി ഭാര്യ സുമേറ, സാബിഖ്, കർണാടകക്കാരായ സഞ്ജയ്, വിശ്വാസ്, നീരജ്, സന്തോഷ് എന്നിവർക്കൊപ്പമാണ് ജയ്‌സാൽമേറിലെത്തിയത്.

ALSO READ- 27 വർഷം മുമ്പ് തന്റെ വിവാഹത്തിന് സാരഥിയായി എത്തി; മകന്റെ വിവാഹത്തിന് അതേ അംബാസഡർ കാറിനെ തേടിയെത്തി അനിൽകുമാർ; ഒടുവിൽ എല്ലാം ശുഭം

അതേസമയം, അഷ്ബാഖിന്റെ കുടുംബം മാഹിയിലുണ്ടായിട്ടും മൃതദേഹം നാട്ടിലെത്തിക്കാതെ രാജസ്ഥാനിൽതന്നെ അതിവേഗം കബറടക്കിയിരുന്നു. ഇതാണ് സംശയത്തിനിടയാക്കിയത്. തുടർന്ന് അഷ്ബാഖിന്റെ സഹോദരൻ ടികെ അർഷാദും മാതാവ് സുബൈദയും പുനരന്വേഷണത്തിനായി ആവശ്യം ഉന്നയിച്ചിരുന്നു.

യുവാവ് മരിച്ചതിന് തൊട്ടുപിന്നാലെ അക്കൗണ്ടിൽനിന്ന് 68 ലക്ഷം രൂപ പിൻവലിച്ചതും സംശയത്തിനിടയാക്കി. ഇതോടെയാണ് നീതി തേടി ബംഗളൂരുവിൽ വ്യാപാരിയായ സഹോദരനും മാതാവും മൂന്നുവർഷമായി നടത്തിയ നിയമയുദ്ധം നടത്തിയിരുന്നത്. ഒടുവിൽ രാജസ്ഥാൻ പോലീസ് നടത്തിയ അന്വേഷണത്തിൽ പ്രതികൾ പിടിയിലാവുകയായിരുന്നു.

Exit mobile version