നിര്‍ധനര്‍ക്ക് സ്‌നേഹവീട് സമ്മാനിച്ച് ദമ്പതികളുടെ കാരുണ്യം; ഒന്നര കോടി രൂപയ്ക്ക് നിര്‍മ്മിക്കുന്നത് 30 വീടുകള്‍

ചങ്ങനാശേരി: നിര്‍ധനര്‍ക്ക് അടച്ചുറപ്പുള്ള വീട് സമ്മാനിച്ച് ദമ്പതികളുടെ കാരുണ്യം.
ചങ്ങനാശേരി വെരൂര്‍ ഇന്‍ഡസ്ട്രിയല്‍ നഗര്‍ പീടിയേക്കല്‍ ഡോ.ജോര്‍ജ് പീടിയേക്കലും ഭാര്യ ഡോ. ലീലാമ്മ ജോര്‍ജുമാണ് ഒന്നര കോടി രൂപ ചെലവഴിച്ച് 30 കുടുംബങ്ങള്‍ക്ക് വീട് നിര്‍മിച്ചു നല്‍കുന്നത്. 5 ലക്ഷം രൂപയാണ് ഒരു വീടിന്റെ നിര്‍മാണച്ചെലവ്. 8 വീടുകളുടെ നിര്‍മാണം പൂര്‍ത്തിയാക്കി താക്കോല്‍ കൈമാറി.

അഞ്ചു പതിറ്റാണ്ട് നീണ്ട പ്രവാസ ജീവിതത്തിന് ശേഷം നാട്ടില്‍ എത്തിയപ്പോഴാണ്
സാധാരണക്കാരെ സഹായിക്കാന്‍ തീരുമാനിച്ചത്. ചങ്ങനാശേരി ജംക്ഷന്‍ ഫേസ്ബുക് ഗ്രൂപ്പ് അഡ്മിന്‍ വിനോദ് പണിക്കരുടെ സഹായത്തോടെയാണ് അര്‍ഹരായ ആളുകളെ കണ്ടെത്തിയത്. 3 സെന്റ് സ്ഥലമെങ്കിലും സ്വന്തം പേരില്‍ ഉള്ളവര്‍ക്കാണ് സഹായം നല്‍കിയത്. 420 സ്‌ക്വയര്‍ ഫീറ്റില്‍ 2 മുറികളും ഹാളും അടുക്കളയും ശുചിമുറിയും ഉള്‍പ്പെടുന്ന വാര്‍ക്ക വീടാണ് നല്‍കുന്നത്. ചങ്ങനാശേരി, കാഞ്ഞിരപ്പള്ളി, കുട്ടനാട് നിയോജക മണ്ഡലങ്ങളിലാണ് 30 വീടുകള്‍ നിര്‍മിക്കുന്നത്.

ഡോ.ജോര്‍ജ് അബുദാബിയില്‍ സ്വന്തമായി ക്ലിനിക് നടത്തിയിരുന്നു. യുഎഇയില്‍ നിന്ന് ഗോള്‍ഡന്‍ വിസയും ലഭിച്ചിരുന്നു. വിദേശത്തും ഒട്ടേറെപേര്‍ക്കു സഹായം നല്‍കിയിരുന്നു. ചങ്ങനാശേരി ടൗണിലെ ഇവരുടെ ഡോക്ടേഴ്‌സ് ടവറിലെ സമരിറ്റന്‍ മെഡിക്കല്‍ സെന്റര്‍ കേന്ദ്രീകരിച്ചാണ് ഇപ്പോള്‍ പ്രവര്‍ത്തനം.

മക്കളായ ഡോ.റോബിന്‍സന്‍, ഡോ.എലിസബത്ത്, ഡോ.ജെഫേഴ്‌സന്‍, മരുമക്കളായ റീന, ഡോ,അനില്‍ ഏബ്രഹാം വര്‍ഗീസ്, ഡോ.നിഷ ചാക്കോ എന്നിവരും പൂര്‍ണ പിന്തുണ നല്‍കുന്നുണ്ട്. ഫാത്തിമാപുരത്ത് വിശാലമായ സൗകര്യങ്ങളോടെ വൃദ്ധസദനമാണ് അടുത്ത ലക്ഷ്യം. നിര്‍ധനര്‍ക്ക് പ്രവേശനം സൗജന്യമായിരിക്കും.

Exit mobile version