തൃശ്ശൂർ: ഭാര്യയുടെ നിലവിളക്ക് വിഷുക്കണി വെയ്ക്കാനായി എടുത്തതിന്റെ പേരിൽ മാതാവിനെ ക്രൂരമായി മർദ്ദിച്ച് മകൻ. വിളക്ക് കൊണ്ടുള്ള അടിയേറ്റ് വയോധികയുടെ കയ്യിലെ എല്ലുകൾക്ക് പൊട്ടൽ സംഭവിച്ചു. കേസിൽ മകനെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. കാരമുക്ക് വാലിപ്പറമ്പിൽ സുധീഷിനെ(38)യാണ് പോലീസ് അറസ്റ്റ് ചെയ്തത്.
തൃശൂരിലാണ് വിഷുവിന് പിന്നാലെ ദാരുണസംഭവമുണ്ടായത്. വിഷുക്കണി ഒരുക്കാൻ ഭാര്യയുടെ വിളക്കെടുത്തതിന്റെ പേരിൽ അമ്മയോട് മകൻ വഴക്കിടുകയായിരുന്നു. വാക്കുതർക്കത്തിനൊടുവിൽ സംഭവം കയ്യാങ്കളിയിലെത്തി.
പിന്നാലെ അമ്മയെ ക്രൂരമായി ആക്രമിച്ച് പരുക്കേൽപിക്കുകയായിരുന്നു സുധീഷ്. വിവാഹസമയത്ത് ഭാര്യ കൊണ്ടുവന്ന നിലവിളക്കും ഇടങ്ങഴിയും വിഷുക്കണി ഒരുക്കുന്നതിനായി അമ്മ എടുത്തതിനെ ചൊല്ലിയായിരുന്നു തർക്കം. വിളക്കുകൊണ്ടുള്ള അടിയേറ്റ് കയ്യിന്റെ എല്ലുപൊട്ടിയിട്ടുണ്ട്. അറസ്റ്റിലായ പ്രതിയെ പോലീസ് റിമാൻഡ് ചെയ്തു.