വീണ്ടും ഫേസ്ബുക്ക് ചതി; 67 കാരനെ വലയിലാക്കി ഹോട്ടലിലെത്തിച്ചു; ലക്ഷങ്ങള്‍ ആവശ്യപ്പെട്ട് യുവതിയുമൊത്തുള്ള ദൃശ്യങ്ങള്‍ പുറത്തുവിടുമെന്ന് ഭീഷണിയും; ഒടുവില്‍ നിര്‍മ്മാതാവിന്റെ ഡ്രൈവര്‍ അറസ്റ്റില്‍

ബ്യൂട്ടീഷനായ യുവതിയുമൊത്തുള്ള സ്വകാര്യ ദൃശ്യങ്ങള്‍ പുറത്തുവിടുമെന്ന് ഭീഷണിപ്പെടുത്തി 67കാരനില്‍ നിന്നും പണം തട്ടാന്‍ ശ്രമിച്ചയാള്‍ പിടിയില്‍.

ആലുവ: ബ്യൂട്ടീഷനായ യുവതിയുമൊത്തുള്ള സ്വകാര്യ ദൃശ്യങ്ങള്‍ പുറത്തുവിടുമെന്ന് ഭീഷണിപ്പെടുത്തി 67കാരനില്‍ നിന്നും പണം തട്ടാന്‍ ശ്രമിച്ചയാള്‍ പിടിയില്‍. ഭീഷണിപ്പെടുത്തി അശോകപുരം സ്വദേശിയില്‍ നിന്നു രണ്ടര ലക്ഷം രൂപ തട്ടാന്‍ ശ്രമിച്ച തൃശൂര്‍ മുണ്ടൂര്‍ കൊള്ളന്നൂര്‍ സ്വദേശി പൊമേറോ പോള്‍സണെ(29)യാണ് പോലീസ് അറസ്റ്റ് ചെയ്തത്. ഇരിങ്ങാലക്കുടയിലെ വനിതാ ബ്യൂട്ടീഷ്യനും മറ്റ് മൂന്നുപേരുമാണ് കേസിലെ മറ്റ് പ്രതികള്‍. ഇവര്‍ കേരളം വിട്ടെന്നാണ് സൂചന. ചലച്ചിത്ര നിര്‍മ്മാതാവിന്റെ ഡ്രൈവറായ പൊമേറോ ഏതാനും സിനിമകളില്‍ ചെറിയ വേഷങ്ങളില്‍ അഭിനയിച്ചിട്ടുമുണ്ട്.

സംഭവമിങ്ങനെ: അശോകപുരം സ്വദേശിയായ അറുപത്തേഴുകാരന്‍ ഫേസ് ബുക്കിലൂടെയാണ് ബ്യൂട്ടീഷ്യനെ പരിചയപ്പെട്ടത്. തുടര്‍ന്ന് ഇരുവരും നെടുമ്പാശേരിയിലെ ഹോട്ടലില്‍ മുറിയെടുത്തു താമസിച്ചു. അതിനു മുന്‍പു 12,000 രൂപ യുവതിയുടെ അക്കൗണ്ടില്‍ അടക്കുകയും ചെയ്തിരുന്നു. പിന്നീട് ഹോട്ടല്‍ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ ഇടുമെന്നു ഭീഷണിപ്പെടുത്തി കഴിഞ്ഞ ദിവസം യുവതി രണ്ടര ലക്ഷം രൂപ ഇയാളില്‍ നിന്നും ആവശ്യപ്പെട്ടു. അതു വാങ്ങാനെത്തിയതായിരുന്നു പൊമേറോ.

പരാതിക്കാരന്‍ അറിയിച്ചതനുസരിച്ചു പോലീസ് സീനത്ത് ജംക്ഷനില്‍ കാത്തുനിന്നു ഇയാളെ പിടികൂടുകയായിരുന്നു. ഇയാള്‍ക്കൊപ്പം ഉണ്ടായിരുന്ന 2 പേര്‍ ഓടി രക്ഷപ്പെട്ടു. സെക്‌സ് റാക്കറ്റില്‍ കണ്ണിയാണ് പ്രതിയെന്നു സംശയിക്കുന്നതായി എസ്‌ഐമാരായ എംഎസ് ഫൈസല്‍, മുഹമ്മദ് ബഷീര്‍ എന്നിവര്‍ പറഞ്ഞു. കോടതി പ്രതിയെ റിമാന്‍ഡ് ചെയ്തു.

Exit mobile version