‘നന്‍മ മനസ്സിലാക്കാത്ത ചൊറിയന്‍ മാക്രി പറ്റങ്ങള്‍’! ഒരു രൂപ നോട്ടില്‍ മോഡിയുടെയോ സുരേഷ് ഗോപിയുടെയോ ചിത്രമല്ല; കൈനീട്ടം വിവാദമാക്കിയവരോട് സുരേഷ് ഗോപി

തിരുവനന്തപുരം: വിഷുക്കൈനീട്ട പരിപാടി വിവാദമായതിന് പിന്നാലെ രൂക്ഷ ഭാഷയില്‍ പ്രതികരണവുമായി സുരേഷ് ഗോപി എംപി. ഹീനമായ ചിന്തയുള്ളവരാണ് കൈനീട്ട പരിപാടിക്കെതിരെ വന്നിരിക്കുന്നതെന്നും കുഞ്ഞുങ്ങളെ അനുഗ്രഹിച്ച് കൊണ്ട് ഒരു രൂപ നല്‍കുന്നതില്‍ എന്താണ് കുഴപ്പമെന്നും സുരേഷ് ഗോപി ചോദിച്ചു.

കൈനീട്ടം കൊടുത്തതിന് വിമര്‍ശിച്ചവര്‍ ചൊറിയന്‍മാക്രികള്‍ ആണെന്നും സുരേഷ് ഗോപി പരിഹസിച്ചു. ദേവസ്വം കമ്മീഷണറുടെ ഉത്തരവ് രാഷ്ട്രീയ പ്രേരിതമാണെന്നും അദ്ദേഹം തിരുവനന്തപുരത്ത് പറഞ്ഞു.

‘ചില വക്ര ബുദ്ധികളുടെ നീക്കം ഇതിനു നേരെയും വന്നിട്ടുണ്ട്. അത് നമ്മുടെ ഏറ്റവും വലിയ വിജയമായാണ് ഞാന്‍ കണക്കാക്കുന്നത്. അവര്‍ക്ക് അസഹിഷ്ണുതയുണ്ടായി. ഞാനതുദ്ദേശിച്ചിരുന്നില്ല. കുരുന്നുകളുടെ കൈയിലേക്ക് ഒരു രൂപയാണ് വെച്ച് കൊടുക്കുന്നത്. 18 വര്‍ഷത്തിന് ശേഷം വോട്ട് പിടിക്കാനുള്ള കപ്പമല്ല കൊടുത്തിരിക്കുന്നത്.

വിഷുവെന്ന് പറയുന്നത് ഹിന്ദുവിന്റേതല്ല. ദക്ഷിണേന്ത്യക്കാരുടെ മുഴുവന്‍ ഒരു ആചാരമാണ്. ഒരു രാജ്യത്തിന്റെ സമ്പന്നതയിലേക്കാണ് ഓരോ കുരുന്നും സംഭാവന ചെയ്യുന്നത്,’ സുരേഷ് ഗോപി പറഞ്ഞു.

‘ഒരു രൂപയുടെ നോട്ടില്‍ ഗാന്ധിയുടെ ചിത്രമാണുള്ളത്. അതില്‍ നരേന്ദ്ര മോഡിയുടെയോ സുരേഷ് ഗോപിയുടെയോ ചിത്രമല്ല ഉള്ളത്. ഒരു രൂപ നോട്ടെടുത്ത് മഹാലക്ഷ്മി ദേവിയെ പ്രാര്‍ത്ഥിച്ച് കുഞ്ഞിന്റെ കൈ വെള്ളയില്‍ വെച്ച് കൊടുക്കുന്നത് ഈ കുഞ്ഞ് പ്രാപ്തി നേടി നിര്‍വഹണത്തിനിറങ്ങുമ്പോള്‍ കൈയില്‍ ഒരു കോടി വന്നു ചേരുന്ന അനുഗ്രഹ വര്‍ഷമാവണേ എന്ന് പ്രാര്‍ത്ഥിച്ച് കൊണ്ടാണ്. ആ നന്‍മ മനസ്സിലാക്കാന്‍ പറ്റാത്ത മാക്രി പറ്റങ്ങളോട് എന്താണ് പറയാനുള്ളത്. ഞാനുറപ്പിച്ചു. ചൊറിയന്‍ മാക്രി പറ്റങ്ങളാണവര്‍. ധൈര്യമുണ്ടെങ്കില്‍ പ്രതികരിക്കട്ടെ. ഞാന്‍ കച്ചയും കെട്ടി ഇറങ്ങിയിരിക്കുകയാണ്,’ സുരേഷ് ഗോപി കൂട്ടിച്ചേര്‍ത്തു.

തൃശൂര്‍ വടക്കുംനാഥ ക്ഷേത്രത്തിലെ ശാന്തിക്കാര്‍ക്ക് സുരേഷ് ഗോപി വിഷുക്കൈനീട്ടമായി പണം നല്‍കിയത് വിവാദമായിരുന്നു. ക്ഷേത്രത്തിലെത്തുന്ന ഭക്തര്‍ക്ക് നല്‍കാന്‍ ശാന്തിക്കാര്‍ വ്യക്തികളില്‍ നിന്ന് പണം വാങ്ങരുതെന്ന് ദേവസ്വം ബോര്‍ഡ് ഉത്തരവിറക്കിയിരുന്നു. വിഷുദിനത്തില്‍ ക്ഷേത്രദര്‍ശനം നടത്തുന്നവര്‍ക്ക് നല്‍കാന്‍ ഒരു രൂപയുടെ ആയിരം നോട്ടുകളാണ് സുരേഷ്ഗോപി എംപി നല്‍കിയത്.

ജില്ലയുടെ വിവിധയിടങ്ങളിലാണ് സുരേഷ്ഗോപിയുടെ വിഷുക്കൈനീട്ടം പരിപാടി നടന്നത്. ബിജെപി ജില്ലാഘടകമായിരുന്നു സംഘാടകര്‍. വടക്കുംനാഥ ക്ഷേത്രത്തിലെത്തിയ സുരേഷ്ഗോപി മേല്‍ശാന്തിക്ക് പണം നല്‍കി. ഒരു രൂപയുടെ ആയിരം നോട്ടുകളാണ് നല്‍കിയത്.

വിഷുദിനത്തില്‍ കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും നല്‍കാനാണ് പണം കൈമാറിയത്. സംഭവമറിഞ്ഞ തൃശൂര്‍ എംഎല്‍എ പി ബാലചന്ദ്രന്റെ നേതൃത്വത്തില്‍ സിപിഎം, സിപിഐ നേതാക്കള്‍ പ്രതിഷേധവുമായി രംഗത്തെത്തി. ദേവസ്വം അധികൃതരെ നേരില്‍കണ്ടായിരുന്നു പ്രതിഷേധമറിയിക്കല്‍. സുരേഷ്ഗോപിയുടെ വിഷുകൈ നീട്ടം പരിപാടി രാഷ്ട്രീയ ലക്ഷ്യത്തോടെയാണെന്നായിരുന്നു ആരോപണം.

Exit mobile version